Wednesday, November 18, 2009

ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി


ക്രിസ്തുമസിനിനി ഒരുമാസത്തിലധികമുണ്ടെങ്കിലും കേക്കുണ്ടാക്കാന്‍ ഇപ്പഴേ തയ്യാറെടുക്കണം. ഉണക്കമുന്തിരിയും ഈന്തപ്പഴവും കശുവണ്ടിയും അങ്ങനെ കുറേ സാധനങ്ങള്‍ തേനിലും ജാമിലും പിന്നെ റമ്മിലും മറ്റും കുതിര്‍ത്ത് ഒരു മാസമെങ്കിലും വയ്ക്കണ്ടേ, നല്ല പ്ലം കേക്കുണ്ടാക്കാന്‍. വേഗമാവട്ടെ. ആരും മറക്കാതിരിക്കാന്‍ ഞാനൊരു പോസ്റ്റിട്ട് ഓര്‍മ്മിപ്പിക്കാമെന്ന് കരുതി. അല്ലാതെ ഞാന്‍ കേക്കൊന്നും ഉണ്ടാക്കാന്‍ പരിപാടിയില്ല.ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കഴിക്കാം. അല്ലെങ്കില്‍ എലൈറ്റിന്റെ പ്ലം കേക്ക് വാങ്ങി കഴിക്കും.

വല്യ ഹോട്ടലുകളിലൊക്കെ ക്രിസ്തുമസ് കേക്കിനുള്ള ഈ ഒരുക്കം ഒരു മാസം മുന്നേ തുടങ്ങും. ചിലര്‍ ഒരു വര്‍ഷം മുന്‍‌പ്‌ തന്നെ ഈ പഴങ്ങളൊക്കെ കുതിര്‍ത്ത് വയ്ക്കാറുണ്ടത്രെ. ഇതുപോലൊരു Cake Mixing Ceremony-യില്‍ പങ്കെടുക്കാന്‍ ഈയിടെ സാധിച്ചു. ITC Grand Central-ലെ Cake Mixing-ന് ആകാംക്ഷയിലെ കുട്ടികളെ ക്ഷണിച്ചിരുന്നു. സാധാരണ ഈ പരിപാടിക്ക് ഹോട്ടലിലെ മാനേജര്‍മാരും അല്ലെങ്കില്‍ സമൂഹത്തിലെ ചില പ്രധാനികളും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ ക്ഷണത്തെക്കുറിച്ച് അറിഞ്ഞതോടെ കുട്ടികള്‍ അതീവ ഉത്സാഹത്തിലായിരുന്നു. സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി എല്ലാരും നേരത്തെ തന്നെ എത്തി. അവിടെത്തിയിട്ട് പരിപാടി തുടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ ഇട്ട് കൊടുത്തിട്ടും ആര്‍ക്കും കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല.

ബോള്‍ റൂമിലെത്തിയപ്പോള്‍ തന്നെ എല്ലാരും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. ഹോട്ടലിലെ ഷെഫുമാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളുടെ തലയില്‍ ചുവന്ന തൊപ്പിയും കൈകളില്‍ ഗ്ലൌസും ഇട്ടുകൊടുത്തു.





എന്നെക്കൂടാതെയുള്ള celebrity guests സരോദ് വിദ്വാന്‍ ഉസ്താദ് അം‌ജദ് അലി ഖാനും അദ്ദേഹത്തിന്റെ രണ്ട് മക്കളും ആയിരുന്നു. (മക്കളും സരോദ് വിദ്വാന്മാര്‍ തന്നെ).


ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല.

എല്ലാം കഴിഞ്ഞപ്പോള്‍ ...

പോവുന്നതിന് മുന്‍പ് കുട്ടികളെ ക്ഷണിക്കാന്‍ മുന്‍കയ്യെടുത്ത്, അവരെ വളരെ കാര്യമായി സ്വീകരിക്കുകയും സല്‍‌ക്കരിക്കുകയും ചെയ്ത ITC Grand Central-ലെ ഉദ്യോഗസ്ഥരുമായി ഒരു ഗ്രൂപ്പ് ഫോട്ടോ.

Saturday, October 31, 2009

അവസരവാദിയല്ല


നല്ല ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് അവള്‍ ആ ചെറിയ ഹോട്ടലില്‍ കയറുന്നത്. അന്ന് കുറച്ച് തിരക്ക് കൂടുതലായിരുന്നു. ഫാമിലി സെക്ഷനില്‍ ഇടമില്ല. മുന്‍പ് പോയിട്ടില്ലാത്ത ഒരു ഭാഗത്തേയ്ക്ക് വെയിറ്റര്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ തിരക്കില്ല. ഒരു ടേബിളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ഇരുന്നുകഴിഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. ആ സ്ത്രീകളെ കണ്ടാല്‍ താഴേക്കിടയിലുള്ളവരാണെന്ന് തോന്നും. അവരുടെ മുന്നില്‍ ഓരോ ഗ്ലാസ് ബിയറുണ്ട്. “അശ്രീകരങ്ങള്‍, ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനിങ്ങോട്ട് വരില്ലായിരുന്നു,“ അവള്‍ക്ക് ദേഷ്യം വന്നു. “വല്ല പോക്ക്‍‌കേസുകളുമായിരിക്കും. വേഗം കഴിച്ചിട്ട് പോവാം.”

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം. നഗരത്തിലെ ഒരു മുന്തിയ പബ്. അവളും കൂട്ടുകാരികളും ഒന്ന് കൂടാനെത്തിയതാണ്. തിരക്കൊഴിവാക്കാന്‍ വെള്ളിയാഴ്ചയ്ക്ക് പകരം ബുധനാഴ്ച വൈകുന്നേരമാണ് അവര്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണുന്നതുകൊണ്ട് ആദ്യം നല്ല ബഹളമായിരുന്നു. അതിനിടയ്ക്ക് എല്ലാരും അവരവരുടെ ഫേവറിറ്റ് ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. വോഡ്ക്ക ഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോഴോ, പാതിരാത്രിയോടടുപ്പിച്ച് പാതി ഫിറ്റായി വീട്ടിലേയ്ക്ക് കാറോടിക്കുമ്പോഴോ, അവള്‍ ആ ചെറിയ ഹോട്ടലിലിരുന്ന് ബിയര്‍ കുടിച്ച താഴേക്കിടയിലുള്ള സ്ത്രീകളെക്കുറിച്ചോര്‍ത്തില്ല.

അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ.

Tuesday, September 22, 2009

ഉണ്ടച്ചമ്മന്തി

നാലാം ക്ലാസിലാണവള്‍ ആ സ്കൂളില്‍ ചേര്‍ന്നത്. കറുത്ത് മെലിഞ്ഞ്, മൂക്കുത്തിയിട്ട റാണി. ക്ലാസില്‍ വേറാര്‍ക്കും മൂക്കുത്തിയില്ലായിരുന്നു. അതുകൊണ്ട് എല്ലാരും അവളെ തമിഴത്തിയായിക്കരുതി. അവളുടെ മലയാളത്തിന് ഒരു മലയാളത്തമില്ലാഞ്ഞതും ഒരു കാരണമായി. രണ്ട് കൂട്ടുകാരെ കിട്ടി അവള്‍ക്ക്. ഒരേ ബെഞ്ചിലിരിപ്പ്. ഒന്നിച്ചിരുന്ന് ചോറുണ്ണല്‍. ഒരേ സ്കൂള്‍ബസില്‍. എന്നാല്‍, ഒന്നിച്ചിരിക്കാന്‍ പറ്റില്ല. ഇറങ്ങുന്ന സ്ഥലത്തിനനുസരിച്ചാണല്ലോ ഇരിക്കേണ്ടത്.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ രണ്ട് കൂട്ടുകാര്‍ ശ്രദ്ധിച്ചു – റാണി എന്നും ചോറിന്റെ കൂടെ ഉണ്ടച്ചമ്മന്തിയാണ് കൊണ്ടുവരുന്നത്. ഉണ്ടച്ചമ്മന്തീന്ന് പറഞ്ഞാല്‍, തേങ്ങ, ചുവന്നമുളക്, ഉള്ളി, പുളി – എല്ലാല്‍ കൂടെ അരച്ച് ഉരുട്ടിയെടുത്ത ചമ്മന്തി. വേറൊരു കറീമില്ല. അവര്‍ അവളോട് ചോദിച്ചു, “നീ എന്നും എന്താ ഉണ്ടച്ചമ്മന്തി മാത്രം കൊണ്ടുവരുന്നത്?“

“അമ്മയ്ക്ക് രാവിലെ വേറൊന്നും ഉണ്ടാക്കാന്‍ സമയമില്ല”, അവള്‍ പറഞ്ഞു. അതോടെ പുതിയ പേരും വീണു – ‘ഉണ്ടച്ചമ്മന്തി’.

മോളെ പഠിപ്പിച്ച് നല്ലനിലയിലാക്കാന്‍ ഇല്ലായ്മകള്‍ക്കിടയിലും അവളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കുന്ന അച്ഛനുമമ്മയും. യൂണിഫോം, സ്കൂള്‍ഫീസ്, പുസ്തകങ്ങള്‍, പിന്നെ സ്കൂള്‍ ബസിന്റെ ഫീസും. ഇതൊന്നും വെട്ടിച്ചുരുക്കാന്‍ നിവൃത്തിയില്ല. ഒഴിവാക്കാന്‍ പറ്റുന്നത് കറികളാണ്. കൂട്ടുകാരുടെ പാത്രങ്ങളിലെ പയറുതോരനും, മീന്‍ വറുത്തതും കണ്ട് വെള്ളമിറക്കി, ഉണ്ടച്ചമ്മന്തി കൂട്ടിക്കുഴച്ച് ചോറുണ്ണുമ്പോള്‍ അവള്‍ ഒന്നോര്‍ത്ത് സമാധാനിക്കും. അഞ്ചാം ക്ലാസ് തൊട്ട് സ്കൂള്‍ഫീസ് കുറവാണ്. പിന്നെ, അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ ബസില്‍ പോവാതെ ലൈന്‍ബസില്‍ വരാന്‍ മുതിരും അവള്‍. അപ്പോള്‍ അമ്മ എന്തെങ്കിലും കറി തന്നുവിടുമായിരിക്കും.

Tuesday, August 18, 2009

മൂന്നില്‍ മൂന്നാമത്

ഇന്നലെ റിസള്‍ട്ട് വന്നത് ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ. 29 പോയിന്റോടെ ഞങ്ങള്‍ മൂന്നാമതായിപ്പോയി. 4 പോയിന്റിന് ഒന്നാം സ്ഥാനം പോയി. ഇത്തിരി സങ്കടമുണ്ട്. ഈ യാത്ര ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം അതിന്റെ മുകളില്‍ നില്‍ക്കുന്നു.

തുടക്കം മുതല്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോകര്‍ക്കും എന്റെയും ഉണ്ണിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


Great Driving Challenge ഒരു വാര്‍ഷിക പരിപാടി ആക്കാനാണ് തീരുമാനം. Format കുറച്ച് മാറ്റമുണ്ടാവും. ബൂലോകരിലാരെങ്കിലും പങ്കെടുത്താല്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ്.


രണ്ടാഴ്‌ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ പിടിപ്പത് പണി – രണ്ടാഴ്‌ചത്തെ വിഴുപ്പലക്കണം, അത്രയും നാളുകൊണ്ട് വീട് സ്വന്തമാ‍ക്കിയ പൊടിയേയും മാറാലയേയും പുറത്താക്കണം, പ്രാവുകള്‍ കയ്യേറിയ ജനല്‍‌പ്പടികള്‍ തിരിച്ചുപിടിക്കണം. പുതിയ കുറേയേറെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ചെയ്യണം.

അതുകൊണ്ട് തത്കാലം ഞാന്‍ പോയി എന്റെ പണി നോക്കട്ടെ. :-)

Friday, August 7, 2009

മൂന്നിലൊന്നായി, ഇനി ....

മൂന്നു ദിവസത്തെ രസകരമായ ഓഡിഷന് ശേഷം ഞങ്ങള്‍ Great Driving Challenge-ന്റെ ആദ്യത്തെ മൂന്നുപേരിലൊന്നായി. ഇനി 10 ദിവസത്തെ യാത്ര - ഒരു ചുവന്ന Cedia Sports-ല്‍. മഹാരാഷ്ട, കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളിലൂടെ. പുറകെ ഒരു ക്യാമറ ടീമും വരുന്നുണ്ട്. ഞങ്ങള്‍ വല്ല തരികിടയും ചെയ്യുന്നുണ്ടോന്ന് അറിയാനാവും. :-)

ദിവസം മൂന്ന് പ്രാവശ്യം അവര്‍ ഞങ്ങളുടെ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യും. ഇവിടെ കാണാം - http://www.greatdrivingchallenge.com/bloghome.

കൂടാതെ ഞങ്ങളും ബ്ലോഗ് - http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ബൂലോകത്തെ കൂട്ടുകാരെല്ലാം അത് വായിച്ച് കമന്റിടുകയും പിന്നെ മുന്‍പ് പറഞ്ഞ പോലെ ഫോളോവറാവുകയും മറ്റും ചെയ്യണേ. ഇപ്രാവശ്യം ഫാന്‍സും പിന്നെ വോട്ടിങ്ങും വേറെ ഉണ്ടെന്ന് പറയുന്നു. ഇതെല്ലാംകൂടി നോക്കീട്ടാണ് വിജയിയെ കണ്ടെത്തുന്നത്.

മുന്‍പ് ഫോളോവറായവര്‍ വീണ്ടും ആവണ്ട. പക്ഷെ, ഫാനാവാന്‍ വേറെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് തോന്നുന്നു. ശരിക്ക് മനസ്സിലായില്ല. ഇപ്പോ പുറപ്പെടുകയാണ്. ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമോന്നറിയില്ല.

എല്ലാരുടെയും ആശംസകള്‍ പ്രതീക്ഷിച്ചുകൊണ്ട്...

Saturday, August 1, 2009

മഴയത്ത് പറന്ന പെങ്ങള്‍

മഴ തകര്‍ത്ത് പെയ്യുന്നു. കടലാകെ ഇളകിമറിയുന്നത് ജനലില്‍ക്കൂടി കാണാം. തിരകള്‍‌ക്കെന്തൊരുയരം! ഓരോ തിര അടിക്കുമ്പോഴും കെട്ടിടം കുലുങ്ങുന്നു. എന്നാലും പേടിക്കാനില്ല. നാലരക്കോടി കൊടുത്ത് വാങ്ങിയ ഫ്ലാറ്റാ, നല്ല ഉറപ്പുണ്ടാവണം. ഇങ്ങനെ നനയാതെ സുരക്ഷിതമായി നിന്ന് മഴ കാണാന്‍ എന്ത് രസമാണ്. മഴ നനയാന്‍ പണ്ടേ മടിയാണ്.

ഇരുപത്തഞ്ച് കൊല്ലം മുന്‍പ്. ഒരു പത്തുവയസ്സുകാരന്‍ സ്കൂളില്‍ പോകുന്നു. മുന്നേ അച്ഛനും അനിയത്തിയും. പാടവരമ്പത്തൂടെ കുറെ നടക്കണം റോഡിലെത്താന്‍. അവിടുന്ന് പത്ത് മിനിറ്റ് മതി സ്കൂളിലേയ്ക്ക്. മഴയുടെ കൂടെ നല്ല കാറ്റുണ്ട്. കുടയുണ്ടായിട്ടും ഉടുപ്പൊക്കെ നനഞ്ഞു. കുട മടങ്ങാതിരുന്നാല്‍ മതിയായിരുന്നു.

ദാ, അനിയത്തിയുടെ കുട പറക്കുന്നു. കൂടെ അവളും. “അച്ഛാ, മീര അതാ പറക്കുന്നു.” അച്ഛന്‍ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അവള്‍ വീണു, പാടത്തേയ്ക്ക്. സ്വതവേ ദേഷ്യക്കാരനായ അച്ഛന്‍ ഓടിവന്ന് ഒറ്റയടി. “വീഴുമ്പോഴാണോടാ പറക്കുന്നൂന്ന് പറയുന്നത്?” അവനും വീണു, പാടത്തേയ്ക്ക്.

അവന് സങ്കടം സഹിക്കാനായില്ല. കരച്ചില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്നു. എന്നിട്ടും അവന്‍ ആലോചിച്ചു എന്തിനാ കരയുന്നത്? തല്ലുകൊണ്ടതുകൊണ്ടോ? വീണതുകൊണ്ടോ? ഒന്നുമല്ല. മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!

Sunday, July 26, 2009

ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?


ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. വട്ടായിപ്പോയോന്ന് കരുതല്ലേ. നിങ്ങളുടെയൊക്കെ വോട്ടിന്റെ ബലം കൊണ്ട് Great Driving Challenge-ന്റെ ഒന്നാമത്തെ കടമ്പ കടന്ന് ആദ്യത്തെ 100 ജോടികളിലൊന്നായി. പിന്നെ, അതില്‍ നിന്ന് തെരഞ്ഞെടുത്ത 12 ജോടികളിലും ഞാനും ഉണ്ണിയും ഉള്‍‌പ്പെട്ടിരിക്കുന്നു.

ഇനി അതില്‍നിന്ന് 3 ജോടികളെ തെരഞ്ഞെടുക്കും. അതിനുള്ള audition 3 മുതല്‍ 5 വരെ മുംബൈയിലെ ഒരു റിസോര്‍ട്ടില്‍ നടക്കും. അതുവരെ കഴിയാവുന്നത്ര ആള്‍ക്കാരെ പിന്തുടരാന്‍ കൂട്ടണം. Great Driving Challenge-
ന്റെ വെബ്‌സൈറ്റില്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതില്‍ ദിവസവും പോസ്റ്റണം. പോസ്റ്റുകളില്‍ എല്ലാരേം കൊണ്ട് കമന്റ് ചെയ്യിക്കണം. ഇതൊക്കെ നോക്കീട്ടാണത്രെ തെരഞ്ഞെടുപ്പ്.

അതുകൊണ്ട് എല്ലാ ബൂലോകസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/

ഈ ലിങ്കില്‍ പോയാല്‍ ബ്ലോഗും കാണാം, പിന്തുടരുകയും ചെയ്യാം. മടി വിചാരിക്കാതെ പോണേ. ഇടയ്ക്കിടയ്ക്ക് വന്ന് കമന്റിടാനും മറക്കരുത്.

ശ്രദ്ധിക്കുക – ഒരാള്‍ക്ക് ഒരു ജോടിയെ മാത്രമേ പിന്തുടരാന്‍ സാധിക്കൂ. (വോട്ട് എത്ര പേര്‍ക്ക് വേണേലും ചെയ്യായിരുന്നു.) ഇതിന് കാരണം, ആദ്യത്തെ മൂന്നില്‍ വരുന്നവരുടെയും ഫൈനല്‍ റൌണ്ടില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരുടെയും ഫോളോവേര്‍സിന് സമ്മാനങ്ങള്‍ കിട്ടും.

അപ്‌ഡേറ്റ്: നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.

Friday, July 17, 2009

സോള് പൊളിഞ്ഞ ഷൂസും പൊട്ടിയ ചെരുപ്പും

കൊഹോജ്

സോളുകള്‍ പൊളിഞ്ഞ രണ്ട് ഷൂസ്. പൊട്ടിയ ഒരു ചെരുപ്പ്. ചെളിയില്‍ പുതഞ്ഞ പാന്റ്സ്. സംതൃപ്തമായ മനസ്സ്. കൊഹോജ് കോട്ട കയറിയിറങ്ങിയപ്പോള്‍ ഇതൊക്കെ ബാക്കി.

ഈ പച്ചപ്പ് മനസ്സ് തണുപ്പിച്ചു

ആഹ്ലാദത്തിമര്‍പ്പില്‍ സോപാന്‍ - ഈപ്രാവശ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ട്രെക്കര്‍

കാറ്റിന്റെ ശക്തി കൊണ്ട് വെള്ളം മുകളിലേയ്ക്ക് തെറിക്കുന്നു.
(ചിത്രം വലുതാക്കി നോക്കിയാല്‍ കാണാം)

കാറ്റിനോടൊപ്പം ഉണ്ണി

മലമുകളില്‍ ഒരു മയക്കം
(Photo courtesy: Asif)

തിരികെ
(Photo courtesy: Asif)

കഴിഞ്ഞ ഞായറാഴ്ചത്തെ കൊഹോജ് ട്രെക്കിനെക്കുറിച്ച് അധികം എഴുതി മടുപ്പിക്കുന്നില്ല. ചിത്രങ്ങള്‍ നോക്കിയാട്ടെ.

Friday, July 10, 2009

മഴയില്‍ കുതിര്‍ന്ന് പ്രബല്‍‌ഘഡില്‍


ഈ വര്‍‌ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ് – കൊഹോജ് ഫോര്‍ട്ടിലേയ്ക്ക്. അതിന് മുന്‍പ് എന്റെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്കിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ആദ്യമായി പ്രബല്‍ഘഡില്‍ പോയത് 2005-ലെ മഴക്കാലത്താണ്. മുംബൈയില്‍ നിന്ന് പൂണെയ്ക്ക് പോകുന്ന വഴിക്ക്, പന്‍‌വേലില്‍ നിന്ന് ഏകദേശം 17 km അകലെ താക്കുര്‍വാഡി എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രബല്‍ഘഡിലേയ്ക്കുള്ള ട്രെക്ക് തുടങ്ങുന്നത്.

Matheran പോലെ ഒരു ഹില്‍‌സ്റ്റേഷനാകാനുള്ള ചുറ്റുപാടൊക്കെയുണ്ട് ഇവിടെ. പക്ഷെ, കുന്നിന്റെ മുകളില്‍ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പ്രബല്‍ഘഡ് ഒരു ട്രെക്കിങ്ങ് സ്ഥലമായി ഒതുങ്ങി. അത് നന്നായെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ ഇവിടെയും വികസിപ്പിച്ച് ബോറാക്കിയേനേ.

2005 ജൂണിലെ ഒരു നനഞ്ഞ പ്രഭാതത്തില്‍ 2-3 വാഹനങ്ങളിലായി ഞങ്ങള്‍ പുറപ്പെട്ടു. ആസിഫ് (Nature Knights-ന്റെ സ്ഥാപകന്‍) സ്വന്തം വണ്ടിയില്‍ വന്നു. അതിലാണ് ഞാനും ഉണ്ണിയും കയറിയത്. പന്‍‌വേലില്‍ നിന്ന് വടാ-പാവ് കഴിച്ച് വിശപ്പടക്കി, താക്കുര്‍വാഡിയിലെത്തി. അതുവരെ മഴ മാറി നിന്നു.

മലകയറാന്‍ തയ്യാറായ്...
(Photo courtesy: Amit Kulkarni)

താക്കുര്‍വാഡിയില്‍ നിന്നും ഒരു ഗ്രാമവാസിയെ ഗൈഡായി കൂട്ടി ട്രെക്കിങ്ങ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍, ആസിഫ് വരുന്നില്ലാന്ന് പറഞ്ഞു.

തുടക്കം

തലേദിവസം എന്തോ കഴിച്ചത് വയറ്റില്‍ പിടിക്കാതെ, രാത്രി മുഴുവനും വയറിളകുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു ആസിഫ്. വെളുപ്പിനെയാണ് കുറച്ചുറങ്ങിയത്. ഈ അവസ്ഥയിലും ട്രെക്കിങ്ങ് ചെയ്യാന്‍ വന്നല്ലോ എന്നതാണത്ഭുതം! മറ്റൊരു ലീഡര്‍ നിമേഷുണ്ടായിരുന്നതുകൊണ്ട് ആസിഫ് തിരിച്ചുപോയി. ലോണാവ്‌ലയിലുള്ള വീട്ടില്‍ പോയി വിശ്രമിച്ചിട്ട് വൈകുന്നേരം ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേയ്ക്കും വരാമെന്നേറ്റു.

ഇനിയെത്ര മേലേയ്ക്ക്?

കുറച്ച് മുകളിലേയ്ക്ക് കയറുമ്പോഴേയ്ക്കും മഴ തുടങ്ങി. വേഗം റെയിന്‍‌കോട്ടെടുത്തിട്ടു. ക്യാമറ ബാഗിനകത്തായി. പിന്നെയല്ലേ രസം. മഴ കൂടിയതോടെ ഞങ്ങള്‍ കയറുന്ന വഴിയിലൂടെ വെള്ളമൊഴുകി വരാന്‍ തുടങ്ങി. ആ അരുവികളിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ നല്ല ത്രില്ലായിരുന്നു. ബാഗും ഷൂസും എല്ലാം കുതിര്‍ന്നു. റെയിന്‍‌കോട്ടിനിടയിലുടെ വെള്ളമിറങ്ങി ഉടുപ്പും കുറെയൊക്കെ നനഞ്ഞു. കണ്ണടയ്ക്ക് വൈപ്പര്‍ ഇല്ലാത്തതുകൊണ്ട് എന്റെ കാഴ്ചയും കണക്കായി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന് പറഞ്ഞപോലെ എല്ലാരും ആവേശത്തോടെ കയറി. ഇടയ്ക്ക് മഴ തോര്‍ന്നപ്പോള്‍ കുറച്ച് ഫോട്ടോകളെടുക്കാന്‍ സാധിച്ചു.

ഒരു ചെറിയ ബ്രേക്ക്

പ്രബല്‍‌ഘഡിലേയ്ക്കുള്ള ആദ്യപകുതി എളുപ്പമാണ്.
രണ്ടാം പകുതി കുറച്ച് കട്ടിയും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതിന് മുന്‍പിത്തിരി വിശ്രമം


കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അള്ളിപ്പിടിച്ച് കയറണം. ആ സമയത്ത് മഴ കുറവായിരുന്നു. മുകളിലെത്താറാവുമ്പോള്‍ കുറച്ച് ദൂരം ഒരു വിധം നിരപ്പായ പാതയുണ്ട്.


കാട്ടുപൂക്കള്‍ക്കൊപ്പം ഒരു ഫോട്ടോ സെഷന്‍
(Photo courtesy: Amit Kulkarni)

ഉച്ചയാ‍യി മുകളിലെത്തുമ്പോള്‍.

മുകളില്‍ ആകെ മൂടല്‍

ഗിരിപ്രഭാഷണം നടത്തുന്ന ഉണ്ണി

കോട്ടയുടെ വളരെക്കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.

ഒരു പ്രതിഷ്ഠയുമുണ്ട്
(Photo courtesy: Amit Kulkarni)

മഴയും പുകമഞ്ഞും കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റിയില്ല. മഴയത്ത് നിന്ന് തന്നെ ഭക്ഷണം കഴിച്ചു. വെള്ളം കുടിക്കാനായി മുകളിലേയ്ക്ക് നോക്കി വായും പൊളിച്ചുനിന്നു.

അത്രയും നേരം നടന്നുകൊണ്ടിരുന്നതിനാല്‍ തണുപ്പനുഭപ്പെട്ടില്ല. ഇരുന്നപ്പോള്‍ നല്ല വിറയല്‍. അതുകൊണ്ട് അധികം ഇരിക്കാതെ തിരിച്ചിറങ്ങാന്‍ തുടങ്ങി.


ഇറങ്ങാനാണ് കൂടുതല്‍ വിഷമം. ശ്രദ്ധിച്ച് കാല് വെച്ചില്ലെങ്കില്‍ നടുവുംതല്ലി താഴെക്കിടക്കും. അതുകൊണ്ട് പതുക്കെയേ പോവാന്‍ പറ്റൂ. കുറെ മുന്നോട്ട് പോയപ്പോള്‍, ഒന്നായിരുന്ന ഗ്രൂപ്പ് പിളര്‍ന്ന് രണ്ടായി. നല്ല വേഗത്തില്‍ പോകുന്ന കുറച്ചുപേര്‍ ഗൈഡുമായി ആദ്യം പോയി. ഞങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. അക്കൂട്ടത്തിലൊരാള്‍ക്ക് വയ്യാതെയായതുകൊണ്ട് പതുക്കെയാണ് നടക്കുന്നത്. അങ്ങനെ കുറച്ചുദൂരം പോയപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ഞാനും ഉണ്ണിയും മറ്റ് നാലഞ്ച് പേരും ഒരു ഗ്രൂപ്പ്. നിമേഷും വയ്യാത്ത ആളും വേറെ അഞ്ചാറ് പേരും ഏറ്റവും പിന്നില്‍.


സമയം വൈകി. ഇരുട്ടാന്‍ തുടങ്ങി. ഏകദേശം ഊഹം വച്ചിട്ടാണ് നടക്കുന്നത്. വഴി തെറ്റിയോന്ന് സംശയം. അങ്ങോട്ട് പോകുമ്പോള്‍ കടക്കാത്ത ഒരു തോട് കണ്ടപ്പോള്‍ ഉറപ്പിച്ചു – തെറ്റി. എവിടെയോ വെച്ച് ഒരു തിരിവ് മാറിപ്പോയി. മുന്‍‌പേ പോയവരെയും പുറകെ വരുന്നവരെയും കാണാനില്ല. മുന്നോട്ട് തന്നെ നടക്കാന്‍ തുടങ്ങി. തവളകള്‍ കരയുന്നു. പുറകെ പാമ്പും വരുമോന്ന് ഉള്ളിലൊരു പേടി. ടോര്‍ച്ചുമില്ല ആരുടെ കയ്യിലും. (ഈ ട്രെക്കോടെ ഒരു ദിവസത്തെ ട്രെക്കായാലും ടോര്‍ച്ച് കരുതുമെന്ന് തീരുമാനിച്ചു).

ഭാഗ്യത്തിന് മൊബൈല്‍ സിഗ്നലുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് താഴെയെത്തി. ആസിഫും എത്തിയിരുന്നു. ആസിഫ് നാട്ടുകാരോട് ചോദിച്ച് ഞങ്ങള്‍ ഏകദേശം എവിടെയായിരിക്കുമെന്ന് പറഞ്ഞുതന്നു. ദൂരെ താക്കുര്‍വാഡി കാണാം ഞങ്ങള്‍ക്ക്. എങ്ങനെ അവിടെ എത്തും എന്ന് ഒരു പിടിയുമില്ല. അവിടെയുമിവിടെയുമുള്ള ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റുകളുടെ അടിസ്ഥാനത്തിലാണ് വഴി പറഞ്ഞുതന്നത്. അങ്ങനെ ഒരു വിധത്തില്‍ 8 മണിയോടെ താഴെയെത്തി.

മൂന്നാമത്തെ ഗ്രൂപ്പ് അപ്പോഴും വന്നിട്ടില്ല. അവര്‍ വഴി തെറ്റി വേറൊരു ചെറിയ ഗ്രാമത്തിലെത്തി. അവരെ അവിടെ വണ്ടിയില്‍ പോയി കൊണ്ടുവരികയാണുണ്ടായത്. വേഗം ഓടിപ്പോന്നതിന് ഗൈഡിനെ ആസിഫ് കുറേ വഴക്ക് പറഞ്ഞു.

എല്ലാരും ഡ്രെസ്സൊക്കെ മാറി അവിടുന്ന് പുറപ്പെട്ടപ്പോള്‍ മണി ഒമ്പതര. തീര്‍ന്നില്ല adventure. കുറേ ദൂരം ചെന്നിട്ടും മെയിന്‍ റോഡ് കാണുന്നില്ല. പകരം വഴി കൂടുതല്‍ ഇടുങ്ങിയതും വിജനവുമാവുന്നു. അതിലെ വന്ന ചില ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ കാട്ടിലേയ്ക്കാണ് പോകുന്നതെന്ന്. വന്ന വഴി തിരിച്ചുവന്ന്, ശരിയായ വഴി കണ്ടുപിടിച്ചപ്പോഴേയ്ക്കും സമയം പിന്നെയും പോയി.

ശരിക്കും ആസ്വദിച്ചു, ഈ വഴിതെറ്റിയ ട്രെക്ക്. പന്ത്രണ്ടരയ്ക്കാണ് വീട്ടിലെത്തിയതെങ്കിലും പിറ്റേന്ന് ഒമ്പത് മണിക്ക് തന്നെ ഞാന്‍ ഓഫീസിലെത്തി – fully recharged ആയിട്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

2007-ലും പോയി പ്രബല്‍‌ഗഡിലേയ്ക്ക്. ഒരു ഓര്‍മ്മ പുതുക്കലിനായി. പക്ഷെ, മഴ വരണ്ടാന്ന് തീരുമാനിച്ചു. വെറും ചാറ്റല്‍ മഴ മാത്രം. ഒരു ഗുണമുണ്ടായി. ആദ്യപകുതി വരെ പോകാന്‍ വേറൊരു എളുപ്പമുള്ള വഴി കണ്ടുപിടിച്ചു.

അവിടെ ഒരു ചെറിയ ഗ്രാമവും

എളുപ്പമുള്ള വഴിയിലുടെ മടക്കം (രണ്ടാമത്തെ പ്രാവശ്യം പോയപ്പോള്‍)

അവിടുള്ളവര്‍ താക്കുര്‍വാഡിയിലേയ്ക്ക് നടന്നുപോകാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ആ ഗ്രാമത്തില്‍ താമസിച്ച് രണ്ട് ദിവസത്തെ ട്രെക്ക് ചെയ്യാനും പറ്റും.

ജൂണില്‍ പോയപ്പോള്‍ പച്ചപ്പ് കുറവായിരുന്നു. രണ്ടാ‍മത് പോയത് ജൂലൈയിലാണ്. അപ്പോള്‍ മഴ കുറവായിരുന്നെങ്കിലും എല്ലാം പച്ചപുതച്ച് കിടന്നിരുന്നു. ചില ഫോട്ടോകള്‍ രണ്ടാമത്തെ പ്രാവശ്യം പോയപ്പോളെടുത്തതാണ്. അതിന്റെ കൂടുതല്‍ ഫോട്ടോകളുടെ ഒരു slide show ഇവിടെ ഉണ്ട്.

Saturday, July 4, 2009

വോട്ട് ചോദിക്കുന്നു ഞാന്‍

ഞാനും ഉണ്ണിയും Hindustan Motors സംഘടിപ്പിക്കുന്ന Great Driving Challenge എന്നൊരു മത്സരത്തില്‍ പങ്കെടുക്കുന്നു.


ബൂലോകത്തെ സുഹൃത്തുക്കള്‍ എല്ലാരും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ ...

ഈ ലിങ്കില്‍ പോയി വോട്ട് ചെയ്യാം - http://www.greatdrivingchallenge.com/application/Unny/

ഈമെയില്‍ വെരിഫിക്കേഷന്‍ കൂടി ചെയ്താലേ വോട്ട് സാധുവാകൂ എന്നോര്‍ക്കണേ.

നിങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ജോടികള്‍ കല്യാണം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. :-)

Monday, June 22, 2009

ആകാംക്ഷയുടെ കൂടെ

ഈ പുഞ്ചിരി കാണുമ്പോള്‍ നമുക്കും സന്തോഷം

Nature Knights എല്ലാ വര്‍‌ഷവും ഒരു ഫ്രീ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം അത് Akanksha എന്ന സംഘടനയ്ക്ക് വേണ്ടിയായിരുന്നു.

പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഒരു NGO ആണ് Akanksha. മുംബൈയിലും പൂണെയിലുമായി ധാരാളം സെന്ററുകളുണ്ട്. മുംബൈയിലെ ലോവര്‍ പരേല്‍ സെന്ററില്‍ ഞാന്‍ വോളണ്ടിയര്‍ ആയി പോകുന്നുണ്ട്. അങ്ങനെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കാന്‍ അവസരം കിട്ടിയത്. സ്പോണ്‍‌‌സേഴ്സിനെ വേണമെന്ന് മെയില്‍ അയച്ചയുടനെ Nature Knights-ലെ പല അംഗങ്ങളും ഭക്ഷണം, ബസ്, കൂടാതെ കുട്ടികള്‍ക്കായി ചില സമ്മാനങ്ങളും സ്പോണ്‍‌സര്‍ ചെയ്യാന്‍ തയ്യാറായി.

ഏപ്രിലിലെ ഒരു ഞായറാഴ്‌ച. ഏഴരയ്ക്ക് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എല്ലാ‍രും – ആകാംക്ഷയിലെ കുട്ടികളും ടീച്ചര്‍മാരും വോളണ്ടിയര്‍മാരും നേച്ചര്‍ ക്നൈറ്റ്സിലെ സംഘാടകരും വോളണ്ടിയര്‍മാരും - ഒത്തുകൂടി.


പാര്‍ക്കിലെ കന്‌ഹേരി ഗുഹകള്‍ക്കടുത്ത് ഒരു പരിചയപ്പെടല്‍

ബേസ് ക്യാമ്പിലേയ്ക്ക്

ബേസ് ക്യാമ്പ്

Rock climbing-ന്റെ ബാലപാഠങ്ങള്‍ ആസിഫ് വിവരിക്കുന്നു

ജ്ഞാനേഷിന്റെ വക ഡെമോ

Valley crossing (ശരിക്കുമുള്ള താഴ്വാരത്തിന് പകരം രണ്ട് മരങ്ങളില്‍ കയര്‍ വലിച്ച് കെട്ടിയിരിക്കുന്നു)

Rock climbing

Rappelling

പിരിയുന്നതിന് മുന്‍പ് ഒരു ഗ്രൂപ്പ് ഫോട്ടോ

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.

Wednesday, June 10, 2009

ഒരേ തുണി

വീട്ടീന്ന് ഇറങ്ങിയപ്പോത്തന്നെ വൈകി. അവള്‍ ആഞ്ഞ് നടന്നു. ബസിലെല്ലാം തിരക്കായിട്ടുണ്ടാവും. ദൂരെ നിന്നേ കണ്ടു, ഒരു ബസ് കവലയില്‍ കിടപ്പുണ്ട്. ഓടാന്‍ തുടങ്ങിയ അവള്‍ പെട്ടെന്ന് നിന്നു. ആ ബസ്! അതില്‍ പോവാന്‍ പറ്റില്ല. ആ ബസവിടെയുള്ളപ്പോള്‍ കവലയില്‍ നില്‍ക്കാന്‍ പോലും അവള്‍ക്കിഷ്ടമില്ല.

അരകല്ലിന് കാറ്റുപിടിച്ചപോലെയായി അവളുടെ നടത്തം. "ആ ബസിനങ്ങ് പൊയ്ക്കൂടേ? വെറുതെ അടുത്ത ബസ് വരാനായി കാത്തുകിടക്കുവാണ്. എന്നിട്ട് വേണം മത്സരയോട്ടം നടത്താന്‍! ഇങ്ങനെയാണേല്‍ അടുത്ത ബസും കിട്ടില്ല. വൈകിച്ചെന്നാല്‍ ആ ഇംഗ്ലീഷ് മിസിന്റെ വഴക്ക് കേള്‍ക്കണം. നാശം!"

ഇന്നാളൊരിക്കല്‍ ആ ബസില്‍ കയറിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. അപ്പഴേ തീരുമാനിച്ചു, ഇനീ ഈ ബസില്‍ കയറുന്നത് ഒഴിവാക്കണം. അന്നെന്തായാലും ചമ്മിയില്ല.

"അല്ല, ഈ ഡ്രൈവറുടെ സീറ്റിന് പിന്നിലെന്തിനാ കര്‍ട്ടന്‍? ഡ്രൈവറെ യാത്രക്കാര്‍ കണ്ടാലെന്താ കുഴപ്പം? അമ്മയോട് സങ്കടം പറഞ്ഞപ്പോള്‍ വഴക്ക് കേട്ടു. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോവണ്ടാത്രെ. ശരി, ഞാന്‍ ശ്രദ്ധിക്കുന്നില്ല. വേറാരെങ്കിലും ശ്രദ്ധിച്ചാലോ? ആകെ ചമ്മലാവും."

"ഇവര്‍ക്ക് കര്‍ട്ടനിടാന്‍ വേറെ തുണിയൊന്നും കിട്ടിയില്ലേ? ആകെയുള്ളത് രണ്ട് പാവാടയാ. അതിലൊന്നിന്റെ തുണിയും ആ കര്‍ട്ടന്റെ തുണിയും ഒന്ന് തന്നെ."

വൈകിയെന്നറിഞ്ഞിട്ടും അവള്‍ പതുക്കെയേ നടന്നുള്ളൂ. ആ ബസ് പോവട്ടെ.

Tuesday, May 12, 2009

ജയ് കുണ്ഡലിക!

ജയ് കുണ്ഡലിക!
(ഫോട്ടോയ്ക്ക് കടപ്പാട്: വന്ദന)

കുണ്ഡലികാനദിയിലൂടെ തെന്നിത്തെറിച്ച് പായുമ്പോള്‍ ആര്‍ത്ത്‌വിളിച്ചുപോവും, ജയ് കുണ്ഡലിക എന്ന്. കഴിഞ്ഞ മെയ്‌മാസത്തിലാണ് കുണ്ഡലികയില്‍ rafting ചെയ്തത്. അതിന്റെ ഫോട്ടോ അധികം ഒന്നും ഇല്ലാത്തതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച rafting ചെയ്യുന്ന ടീമിനെ പിന്തുടര്‍ന്ന് അവിടെ പോയി കുറെ ഫോട്ടോകളെടുത്ത്, കുണ്ഡലികയില്‍ കുളിച്ച് തിരിച്ചുവന്നപ്പോള്‍ പോസ്റ്റിടാനുള്ള പടങ്ങള്‍ കിട്ടി.

മുംബൈ-ഗോവ ഹൈവേയില്‍, മുംബൈയില്‍ നിന്ന് ഏകദേശം 120 km അകലെയാണ് കോലാഡ്. കോലാഡില്‍ നിന്ന് പൂണെയ്ക്കുള്ള റോഡില്‍ 8 km പോയാല്‍ സൂതര്‍വാഡിയിലെത്തും. അവിടുന്ന് വീണ്ടും 8 km ഉള്ളിലുള്ള ഷാജെ എന്ന ഗ്രാമത്തിലാണ് rafting തുടങ്ങുന്നത്. മുല്‍‌ഷി ഡാമില്‍ നിന്നും ഭിരാ ഡാമില്‍ നിന്നുമുള്ള വെള്ളം കുണ്ഡലികയിലേയ്ക്ക് തുറന്നുവിടുമ്പോഴാണ് rafting ചെയ്യാന്‍ പറ്റുക. നദിയിലുള്ള പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ rapids ഉണ്ടാവും. Rapids ഒന്ന് മുതല്‍ ആറ് വരെയുള്ള ഗ്രേഡുകളായി തരം തിരിച്ചിട്ടുണ്ട്.

Grade I: Small, easy waves; mainly flat water
Grade II: Mainly clear passages; some areas of difficulty
Grade III: Difficult passages; narrow in places and with high waves
Grade IV: Very difficult, narrow and requiring precise manoeuvring
Grade V: Extremely difficult. Very fast-flowing waters, which can be manoeuvred only by experts
Grade VI: For all practical purposes, unmanageable - even suicidal

കുണ്ഡലികയില്‍ ഏകദേശം 12 km ദൂരത്തില്‍ rafting ചെയ്യാന് പറ്റും. രണ്ടര മണിക്കൂറെടുക്കും. ഈ റൂട്ടില്‍ ഗ്രേഡ് മൂന്നും നാലും rapids ഉണ്ട്. രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയ്ക്കാണ് സാധാരണ ഡാം തുറക്കുക. ഉച്ചയ്ക്ക് ശേഷവും തുറക്കുമെന്ന് തോന്നുന്നു. ഒമ്പതുമണിക്ക് അവിടെയെത്താന്‍ വേണ്ടി വെളുപ്പിനെ അഞ്ച് മണിക്ക് പുറപ്പെട്ടു. രാവിലത്തെ ഭക്ഷണം സമയക്കുറവ് കൊണ്ട് ബസിലിരുന്ന് തന്നെ കഴിച്ചു.

Wild River Adventures എന്ന കമ്പനി ആണ് ഇവിടെ rafting നടത്തുന്നത്. ഒരു റാഫ്റ്റില്‍ ഗൈഡിനെക്കൂടാതെ എട്ടുപേര്‍ക്കിരിക്കാം. പത്തുപേര്‍ക്ക് പോകാവുന്ന റാഫ്റ്റും ഉണ്ട്. അതിന് ഭാരം കൂടുതലായതുകൊണ്ട് അത്ര ത്രില്ലിങ്ങ് അല്ല. തിരകളെടുത്തിട്ട് അമ്മാനമാടുമ്പൊഴല്ലേ അതിന്റെ ഒരു രസം.


സുരക്ഷോപകരണങ്ങള്‍

ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചേ rafting ചെയ്യാന്‍ അനുവദിക്കൂ. വെള്ളത്തില്‍ വീണാലും മുങ്ങിപ്പോവാതിരിക്കാനും തല പാറക്കല്ലിലിടിക്കാതിരിക്കാനും ഇത് രണ്ടും അത്യാവശ്യമാണ്. തുടങ്ങുന്നതിന് മുന്‍പ് കുറേ നിര്‍‌ദ്ദേശങ്ങള്‍ തരും.

റിവര്‍ ഗൈഡുകള്‍

ആരെങ്കിലും വെള്ളത്തില്‍ വീണാല്‍, റാഫ്റ്റിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ കയറിട്ടുതന്ന് രക്ഷിക്കാം. അകലേയ്ക്ക് ഒഴുകിപ്പോയെങ്കില്‍ kayak ആണ് രക്ഷിക്കാന്‍ വരിക. ഒരു rescue kayak എപ്പോഴും റാഫ്റ്റുകളുടെ കൂടെയുണ്ടാവും. കയാക്കിന് വേഗം സഞ്ചരിക്കാനാവും.

രക്ഷിക്കാന്‍ കയാക്ക് വന്നാല്‍ എങ്ങനെ അതില്‍ പിടിച്ച് കിടക്കണമെന്ന് കാണിച്ചുതരുന്നു

പടവെട്ടാന്‍ തയ്യാറായി ആസിഫ്

Nature Knights team all set for rafting

കരയിലിരുന്ന് എല്ലാ നിര്‍ദ്ദേശങ്ങളുമനുസരിച്ച് ഒരു റിഹേഴ്സലും നടത്തും.

Dry run

എന്നിട്ട് റാഫ്റ്റ് തള്ളി വെള്ളത്തിലിറക്കും. നനയാനുള്ള മടി മാറാനായി ഗൈഡ് ആദ്യം തന്നെ എല്ലാരുടെയും മേല്‍ കുറേ വെള്ളം കോരിയൊഴിക്കും.

ഡാമില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഇവിടെയുള്ള ജലനിരപ്പും കൂടും

കുറച്ച് മുന്നോട്ട് പോവുമ്പോഴാണ് ഡാമില്‍ നിന്നുള്ള വെള്ളം വരുന്നയിടത്ത് എത്തുക. അങ്ങോട്ട് തുഴഞ്ഞ് പോണം. അവിടുന്നാണ് rapids തുടങ്ങുക.

Rapids-ന് തൊട്ടുമുന്‍പ്

Rapids-ലേയ്ക്കിറങ്ങിക്കഴിഞ്ഞു

അങ്ങോട്ട് കേറിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പോവും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുഴയുകയും, നല്ലവണ്ണം പിടിച്ചിരിക്കുകയും, റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കുകയും ഒക്കെ വേണം. റാഫ്റ്റിന്റെ വക്കത്തിരുന്നാണ് തുഴയുന്നത്. ഞങ്ങളുടെ റാഫ്റ്റിലുണ്ടായിരുന്ന ജ്യോതിയുടെ അമ്മായിയച്ഛന്, പ്രായമായതുകൊണ്ടാവും, തുഴയാന്‍ ധൈര്യം കിട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തോട് റാഫ്റ്റിന്റെ മുന്നില്‍ നല്ലവണ്ണം പിടിച്ചിരുന്നോളാന്‍ ഗൈഡ് പറഞ്ഞു. ഒന്‍പത് പേരുള്ള റാഫ്റ്റില്‍ എട്ടുപേര്‍ തുഴഞ്ഞാലും മതി.

വലത് വശത്തൂന്നാണ് ഡാമില്‍നിന്നുള്ള വെള്ളം വരുന്നത്. ഓളങ്ങളില്ലാത്ത ഇടതുവശത്തൂന്നാണ് റാഫ്റ്റുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുന്നത്.

ഗ്രേഡ് നാല് റാപ്പിഡുകളില്‍ക്കൂടി പോവുമ്പോഴാണ് കൂടുതല്‍ ത്രില്ല്. ആര്‍ത്തലച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ റാഫ്റ്റ് പൊങ്ങിയും താണും പായുമ്പോള്‍ തെറിച്ച് വെള്ളത്തില്‍ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കണം. വെള്ളത്തില്‍ വീണാല്‍ നീന്തലറിയാമെങ്കിലും നീന്താന്‍ പാടില്ല. നീന്താന്‍ സാധിക്കില്ലാന്ന് തന്നെ പറയാം. പരിഭ്രമിക്കാതെ, കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കണം. ലൈഫ് ജാക്കറ്റുള്ളതുകൊണ്ട് മുങ്ങിപ്പോവില്ല. റാഫ്റ്റില്‍ നിന്ന് കയറിട്ടുതന്നോ, റെസ്ക്യൂ കയാക്ക് വന്നിട്ടോ രക്ഷിക്കും വരെ അങ്ങനെ മലര്‍ന്ന് കിടന്ന് പ്രാര്‍ത്ഥിക്കണം.

മോട്ടര്‍ പിടിപ്പിച്ച റെസ്ക്യൂ റാഫ്റ്റില്‍ പരിശീലനം നടത്തുന്നു

ഇങ്ങനെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ശാന്തമായ ഒരിടത്തെത്തി കരയ്കടുപ്പിക്കും. കുറച്ച് വിശ്രമം. അവിടെ കരയോടടുത്ത് വെള്ളത്തിലിറങ്ങിയിരിക്കാം. പിന്നെയുള്ള ദൂരം കൂടുതലും ശാന്തമാണ്. മറ്റ് റാഫ്റ്റുകളുമായി തമാശയ്ക്ക് കൂട്ടിയിടിക്കാനും, സ്വന്തം റാഫ്റ്റ് മറിച്ചിട്ടിട്ട് അതിന്റെ മുകളില്‍ കയറിയിരിക്കാനുമൊക്കെ പറ്റും. അതുകഴിഞ്ഞ് തീര്‍ത്തും ശാന്തമായി ഒഴുകുന്നിടത്ത് എല്ലാരെയും വെള്ളത്തിലിറക്കും. മലര്‍ന്ന് കിടന്നോ കുത്തനെ നിന്നോ ഒഴുകി പോവാം. നീന്താന്‍ പാടില്ല.

വെള്ളത്തില്‍ ഒഴുകിയൊഴുകി...
(പോനാല്‍ പോകട്ടും പോടാ എന്ന് വിചാരിച്ച് ജ്ഞാനേഷ് ക്യാമറ കൊണ്ട് വന്ന് എടുത്ത ഫോട്ടോകളിലൊന്ന്)


ഏകദേശം രണ്ട് കിലോമീറ്ററോളം അങ്ങനെ പോവാം. പിന്നെ വീണ്ടും റാഫ്റ്റില്‍ കയറി ഫിനിഷിങ്ങ് പോയിന്റിലേയ്ക്ക്.

തിരിച്ച് കരയിലേയ്ക്ക്

റാഫ്റ്റുകളുടെ മടക്കം

മുഴുവന്‍ നനഞ്ഞ് കുതിരുന്നതുകൊണ്ട് ഒരു സാധനവും, പ്രത്യേകിച്ച് ക്യാമറ, മൊബൈല്‍, കൂടെ കൊണ്ടുപോവാന്‍ പറ്റില്ല. കരയില്‍ നില്‍ക്കുന്നവര്‍ക്ക് തുടക്കത്തിലും ഒടുക്കത്തിലും ഫോട്ടോ എടുക്കാന്‍ പറ്റും. മിനിഞ്ഞാന്ന് പോയപ്പോള്‍ ഞങ്ങള്‍ റാഫ്റ്റിങ്ങ് ചെയ്യാത്തതുകൊണ്ട് കുറെ ഫോട്ടോ എടുക്കാന്‍ പറ്റി. ഡാം തുറന്ന് വിട്ട് ഏകദേശം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങും. ആ സമയത്ത് ഞങ്ങള്‍ വെള്ളത്തിലിറങ്ങി.


നല്ല തെളിഞ്ഞ വെള്ളത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കാന്‍ നല്ല രസം. അപ്പോഴെങ്ങാനും ഡാം തുറന്ന് വിട്ടാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും പൈപ്പിലൂടെയാവും പുറത്ത് വരിക.

വെള്ളമൊഴുകിത്തീര്‍ന്നപ്പോള്‍

മുംബൈയിലുള്ള ആരെങ്കിലും ഇത് വായിച്ചിട്ട് കുണ്ഡലികയില്‍ rafting ചെയ്യണം എന്ന് തോന്നുന്നുവെങ്കില്‍ http://www.natureknights.com/-ലെ Upcoming Events-ല്‍ പോയി നോക്കാം. May 24, June 7, June 21 എന്നീ തീയതികളിലും rafting പ്ലാന്‍ ചെയ്തിട്ടുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP