Showing posts with label പൊതുകാര്യം. Show all posts
Showing posts with label പൊതുകാര്യം. Show all posts

Sunday, April 25, 2010

മാറാം, നമുക്കും

ഇവരും അദ്ധ്യാപകര്‍ എന്ന എന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്.

ആദ്യമേ തന്നെ പറയട്ടെ, ആ പോസ്റ്റിന്റെ തലക്കെട്ട് എല്ലാ അദ്ധ്യാപകര്‍‌ക്കെതിരെയും വിരല്‍ ചൂണ്ടാനായി ഉദ്ദേശ്ശിച്ചിട്ടതല്ല. കുറേയധികം ആളുകളെ ഒന്നിച്ച്, അതും വളരെ ചെറുപ്പത്തിലെ തന്നെ, സ്വാധീനിക്കാന്‍ കഴിയുന്നവരാണ് അദ്ധ്യാപകര്‍. അങ്ങനെയുള്ളവര്‍ ഇതുപോലെ പെരുമാറുകയാണെങ്കില്‍ ഒരു തലമുറ തന്നെയല്ലേ തെറ്റ് പഠിച്ച് വളരുന്നത്?


അതേ ട്രെയിനിലിരുന്നാണ് ഞാന്‍ രാവിലെ ഭക്ഷണം കഴിച്ചത്. വാഷ്‌ബേസിനടിയിലുള്ള വേസ്റ്റ്ബാസ്ക്കറ്റില്‍ അതിന്റെ അവശിഷ്ടം ഇടുകയും ചെയ്തു. ഡെല്‍ഹിയില്‍‌നിന്ന് വരുന്ന ടെയിനല്ലേ, ആ വേസ്റ്റ്‌ബാസ്ക്കറ്റ് നിറഞ്ഞിരിക്കുകയാ‍യിരുന്നെങ്കില്‍ എന്റെ ബാഗിലെപ്പോഴുമുണ്ടാവുന്ന ഒരു പ്ലാസിക്ക്കവറില്‍ പൊതിഞ്ഞ് അത് ഞാന്‍ വീട്ടിലേയ്ക്കോ അടുത്ത വേസ്റ്റ്‌ബിന്‍ ഉള്ളയിടം വരെയോ കൊണ്ടുവന്നേനേ. എന്നാല്‍, റെയില്‍‌വേ ജോലിക്കാര്‍ ഇടയ്ക്കൊക്കെ വൃത്തിയാക്കിയതുകൊണ്ടോ അതോ അധികമാരും ഉപയോഗിക്കാതിരുന്നതുകൊണ്ടോ ആ കുപ്പത്തൊട്ടിയില്‍ വളരെ കുറച്ചേ കുപ്പയുണ്ടായിരുന്നുള്ളൂ.


വേണ്ടയിടത്തൊക്കെ കുപ്പത്തൊട്ടി വയ്ക്കാത്തതുകൊണ്ടാണ് അത് വഴിയിലേയ്ക്ക് വലിച്ചെറിയുന്നത് എന്ന് പറയുന്നതിലര്‍‌ത്ഥമില്ല. വേണമെന്ന് വെച്ചാല്‍ വേണ്ട പോലെ ചെയ്യാവുന്ന കാര്യമേയുള്ളു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, കാടുകളിലും യാത്ര പോവുന്നയാളാണ് ഞാന്‍. അതും കുറേ ആളുകള്‍ ഒന്നിച്ച്. ഒരിക്കലും ഒരു മിഠായിക്കടലാസുപോലും കാട്ടില്‍ വലിച്ചറിഞ്ഞിട്ടില്ല. കൂടെയുള്ള ആരെയും അങ്ങനെ ചെയ്യാന്‍ സമ്മതിക്കാറുമില്ല. ഇതുവരെ ഏറ്റവും കൂടുതല്‍ നാള്‍ കാട്ടില്‍ കഴിഞ്ഞിട്ടുള്ളത് മൂന്നുദിവസമാണ്. ഞങ്ങള്‍ പതിമൂന്ന് പേരും മൂന്ന് ദിവസത്തെ വേസ്റ്റ് എല്ലാം പൊതിഞ്ഞെടുത്ത് അടുത്ത പട്ടണത്തിലെ വേസ്റ്റ്ബിന്നിലാണ് ഇട്ടത്. ജൈവാവശിഷ്ടങ്ങള്‍ മാത്രം കാട്ടിലുപേക്ഷിച്ചു
—അതും മിതമായ തോതില്‍. കാട്ടില്‍ വരുന്നവരെല്ലാം ഇങ്ങനെ പെരുമാറാറില്ല എന്ന് നമുക്കറിയാം. അടുത്തുള്ള ഒരു പക്ഷിസങ്കേതത്തില്‍ പോയിട്ട് അവിടെ കണ്ട കുപ്പയൊക്കെ പെറുക്കിക്കൂട്ടിയിട്ടുണ്ട് ഞാനും ഉണ്ണിയും. അതുകൊണ്ട് അത്രയും കുപ്പ (0.1%) ആ കാട്ടിനുള്ളില്‍ കുറഞ്ഞു എന്നല്ലാതെ വല്യ മാറ്റമൊന്നും അതുകൊണ്ട് വരില്ല. എങ്കിലും നമ്മളെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് സമാധാനം. (കൂടാതെ, പ്രകൃതി ഒരു സമ്മാനവും തന്നുഅധികം കാണാന്‍ കിട്ടാത്ത ഒരു പക്ഷി വന്ന് ഞങ്ങളുടെ മുന്നില്‍ പാറിക്കളിച്ചു. മണിക്കൂറുകളായി മുകളിലേയ്ക്ക് നോക്കിനിന്നിട്ടും ഈ പക്ഷിയെ കാണാന്‍ കിട്ടാതിരുന്ന ഒരു പക്ഷിനിരീക്ഷകനാണ് ഈ പക്ഷിയുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ കണ്ടിട്ട് അതിന്റെ പേരും മറ്റും പറഞ്ഞുതന്നത്.)

വേസ്റ്റ്ബിന്‍ തൊട്ടടുത്ത് ഉണ്ടെങ്കിലും അതിലിടാതെ നില്‍ക്കുന്നിടത്ത് തന്നെ വേസ്റ്റ് വലിച്ചെറിഞ്ഞിട്ട് പോവുന്നവരും ധാരാളം. പഠിപ്പുള്ളവര്‍. പണമുള്ളവര്‍. അക്ഷരാഭ്യാസമില്ലാത്തവര്‍. തെരുവില്‍ ജീവിക്കുന്നവര്‍. ഇങ്ങനെ എല്ല്ലാ കൂട്ടരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറും. സമൂഹം ഭ്രാന്തരെന്ന് മുദ്ര കുത്തിയിട്ടുള്ളവര്‍ ഭേദം എന്നുതോന്നുന്നു—ഞാന്‍ കാണാ‍നിടയായ ഒരു സംഭവത്തെക്കുറിച്ച്
ഇവിടെ എഴുതിയിട്ടുണ്ട്.

റോഡ് വൃത്തിയാക്കാന്‍ തൂപ്പുജോലിക്കാരുണ്ടല്ലോ, പിന്നെ കുപ്പ വലിച്ചെറിഞ്ഞാലെന്താ എന്ന മനോഭാവമുള്ളവരുണ്ട്. വീട്ടില്‍ അമ്മയോ ഭാര്യയോ അല്ലെങ്കില്‍ ജോലിക്കാരിയോ വൃത്തിയാക്കാനുണ്ടെന്ന് കരുതി ഇരിക്കുന്നിടത്തുതന്നെ ആരെങ്കിലും വേസ്റ്റ് ഇടാറുണ്ടോ? വീട്ടിലെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാതെ പോവാറുണ്ടോ? നമ്മുടെ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് പോട്ടെ, അതിനടുത്തൂടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാറുണ്ടോ? ഓരോരുത്തരും അത് ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കിയിട്ട് പോയാല്‍ ഈ സ്ഥിതി മാറില്ലേ? ശരി, വെള്ളമില്ലെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ ഇപ്പോള്‍ മനസ്സില്‍ തോന്നിയത്? ധാരാളം വെള്ളമുള്ള പബ്ലിക്ക് ടോയ്‌ലറ്റുകളും (റയില്‍‌വേ സ്റ്റേഷന്‍, എയര്‍‌പോര്‍‌ട്ട്, ഓഫീസ്—ഫ്ലഷ് കൂടാതെ ഫോസറ്റുമുള്ളവ) വൃത്തികേടാക്കിയിട്ട് പോകുന്ന ധാരാളം ആള്‍ക്കാരുണ്ട്. സ്വന്തം വീട് തേച്ച്മിനുക്കിയിടുന്ന സ്ത്രീകളും പൊതുവഴിയില്‍ കുപ്പ വലിച്ചറിയാന്‍ മടികാണിക്കാറില്ല. വാടക കൊടുക്കുന്നതല്ലേയെന്ന ന്യായവും പറഞ്ഞ് ഹോട്ടല്‍/ഹോസ്റ്റല്‍ മുറികളിലെ ലൈറ്റും ഫാനും ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യാതെ പോവുന്നവരുണ്ട്. ഇങ്ങനെയൊക്കെ പെരുമാറുന്നത് മലയാളികള്‍ മാത്രമല്ല. ഇന്ത്യാക്കാരെല്ലാം കണക്ക് തന്നെ. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് അറിയില്ല.


ഇതൊക്കെ വിരല്‍‌ചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിലെയ്ക്കല്ലേ? ഈ സംസ്ക്കാരം വളര്‍ന്ന്‌ വരുന്ന തലമുറ പഠിക്കാതിരിക്കുകയല്ലേ നല്ലത്? അവരത് പഠിക്കാതെ ശ്രദ്ധിക്കാന്‍ അദ്ധ്യാ‍പകര്‍ക്ക് കഴിയില്ലെങ്കില്‍ നമുക്കെന്ത് പ്രതീക്ഷിക്കാനുണ്ട്? ഇടയ്ക്ക് ആകാംക്ഷയില്‍ വോളണ്ടിയര്‍ പോവുമ്പോള്‍ ഞാനും ഒരദ്ധ്യാപികയുടെ വേഷം അണിയാറുണ്ട്. ഇംഗ്ലീഷും കണക്കും കൂടാതെ ഇതുപോലുള്ള മൂല്യങ്ങള്‍ ആ ചെറിയ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആകാംക്ഷയുടെ സ്ലോഗന്‍ തന്നെ “"Be the change" എന്നാണ്. മഹാത്മജിയുടെ "Be the change you want to see in the world" എന്ന വാക്കുകളില്‍ നിന്നാണിതിന് പ്രചോദനം. ആകാംക്ഷയില്‍ നിന്ന് പഠിക്കുന്ന നല്ല ശീലങ്ങള്‍ ഈ കുട്ടികള്‍ അവര്‍ താമസിക്കുന്ന ചേരികളില്‍ പ്രാവര്‍ത്തികമാക്കുന്നു. ഇല്ലായ്മകളില്‍ ജീവിക്കുന്ന അവര്‍ക്ക് മാറാമെങ്കില്‍ നമുക്കാവില്ലേ മാറാന്‍?

ഒരു ബ്ലോഗറായ ക്രിസും കൂട്ടുകാരും തുടക്കമിട്ട TidyCity എന്ന ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തെ വൃത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍‌ഹമാണ്. നമ്മളൊത്തുകൂടിയാല്‍ പല നല്ല കാര്യങ്ങളും നടക്കും. ഞാനീ പോസ്റ്റ് എഴുതിയത് കൊണ്ട് ആരെങ്കിലും മാറുമെന്ന പ്രതീക്ഷയില്ല. അല്ലെങ്കില്‍, മഹീന്ദ്ര ഡ്യൂറോയുടെ പരസ്യം കണ്ടിട്ടോ ഇവിടുത്തെ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഷാരൂഖ്‌ ഖാന്റെ ആഹ്വാനം കേട്ടിട്ടോ ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതല്ലേ? അതുകൊണ്ട്, മള്‍‌ട്ടിപ്ലെക്സുകളുടെ പ്ലഷ് ഇടനാഴികളില്‍ “Do not spit” എന്ന് എഴുതിവയ്ക്കേണ്ടി വരുന്നു. നിരത്തുകളിലും പിന്നെ പറ്റുന്നിടത്തൊക്കെയും നമ്മള്‍ നീട്ടിത്തുപ്പുന്നു. ടിബി പടരുന്നു. നാനോയുടെയും ഓഡിയുടെയും വിന്‍‌ഡോഗ്ലാസുകള്‍ താഴ്‌ന്ന് ഒഴിഞ്ഞ കുപ്പികളും പായ്ക്കറ്റുകളും ഇപ്പഴും പുറത്തേയ്ക്ക് എറിയപ്പെടുന്നു. ഓടകള്‍ കുപ്പകൊണ്ട് നിറഞ്ഞ് വെള്ളംകെട്ടിനിന്ന് വഴിയിലൊക്കെ വെള്ളം കേറുമ്പോള്‍, പലതരം പനികള്‍ പടര്‍ന്ന്‌ പിടിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു. കാടൊക്കെ പ്ലാസ്റ്റിക്കാല്‍ നിറച്ചിട്ട്, മരങ്ങളൊക്കെ നശിച്ചിട്ട്, മഴ കുറയുമ്പോള്‍, വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുമ്പോള്‍ വീണ്ടും നമ്മള്‍ സര്‍ക്കാരിനെ പഴിക്കുന്നു.

പലതും നമുക്ക് മാറ്റാനാവില്ല. പ്രകൃതിക്ക് നല്ലതല്ലാത്ത പല കാര്യങ്ങളും നമുക്കിന്ന് ജീവിക്കാന്‍ അത്യാവശ്യമായിക്കഴിഞ്ഞു. എങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തത്തോടുകൂടിയും മിതത്വം പാലിച്ചും ജീവിച്ചാല്‍, അങ്ങനെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുത്താല്‍, അതെല്ലാര്‍ക്കും നല്ലതല്ലേ? So let’s be the change.

Friday, January 22, 2010

ഇവരും അദ്ധ്യാപകര്‍!

ജനുവരി 14 2010

ന്യൂഡെല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്. രണ്ടുമണിക്കൂര്‍ വൈകിയോടുന്നു.

ഉച്ചയായപ്പോള്‍ എറണാകുളത്തെത്തി. തൃശൂര് നിന്ന് കയറിയതാണെന്ന് തോന്നുന്നു, നാലഞ്ച് അദ്ധ്യാപകരും കുറേ പെണ്‍‌കുട്ടികളും. കോഴിക്കോട്ട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. കാലിയായ സീറ്റുകളിലും ബെര്‍‌ത്തുകളിലുമായി എല്ലാരും ഇരിപ്പുറപ്പിച്ചു. എഞ്ചിന്‍ മാറ്റി പിടിപ്പിക്കാന്‍ സൌത്തില്‍ കുറേനേരം വണ്ടി കിടക്കുമല്ലോ. പുരുഷ അദ്ധ്യാപകര്‍ പുറത്തുപോയി എല്ലാര്‍ക്കും ഭക്ഷണവും വെള്ളവും വാങ്ങിക്കൊണ്ടുവന്നു. ചിലര്‍ക്ക് ചോറും ചിലര്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയും.

വല്യ താത്പര്യമില്ലാതെ, എന്നാല്‍ വിശപ്പിന്റെ ആധിക്യം കൊണ്ടാവണം എല്ലാരും വേഗം കഴിച്ചു. നല്ല ചൂട്. വെള്ളക്കുപ്പികള്‍ വേഗം കാലിയായി. അപ്പോഴേയ്ക്കും ട്രെയിന്‍ പോവാന്‍ തുടങ്ങിയിരുന്നു. അതാ ഒഴിഞ്ഞ അലുമിനിയം ഫോയില്‍ ഡബ്ബകളും, പ്ലാസ്റ്റിക് കുപ്പികളും ഒന്നൊന്നായി പുറത്തേയ്ക്ക് പറക്കുന്നു. ജനലരികിലിരുന്ന എന്റെ കണ്ണുകള്‍ അവയെ പിന്തുടര്‍ന്നു. ഇങ്ങനെ പലര്‍ എറിഞ്ഞെറിഞ്ഞ് റെയില്‍‌വേ ലൈന് സമാന്തരമായി ഒരു ‘അവശിഷ്ട’ ലൈനും.

വൈക്കം റോഡ് സ്റ്റേഷന് സമീപം (മൊബൈലില്‍ എടുത്തത്)

ഈ അദ്ധ്യാപകരാണോ പുതുതലമുറയ്ക്ക് മാര്‍‌ഗ്ഗം കാണിച്ചുകൊടുക്കുന്നത്? എങ്കില്‍ എനിക്ക് നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല

Wednesday, July 23, 2008

എന്ന് തീരും ഈ ദുരിതം?

Bhopal gas tragedy. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ മഹാദുരന്തത്തെക്കുറിച്ച് ഞാന്‍ മറന്നുപോയിരുന്നു. പത്രങ്ങളില്‍ Dow Jones-ന്റെ വരവിനേക്കുറിച്ച് വായിച്ചപ്പോഴും അതെന്റെ മനസ്സിനെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആനി സെയ്ദിയുടെ ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സാകെ കലങ്ങി മറിഞ്ഞു. തലമുറകളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം, എങ്ങനെ മറക്കാന്‍ കഴിഞ്ഞു എനിക്ക്?

കുടിക്കുന്നത് വിഷജലം. പിറക്കുന്നത് വൈകല്യമുള്ള കുഞ്ഞുങ്ങള്‍. മുലപ്പാലില്‍ പോലും വിഷം. ശരീരത്തിന്റെ ഓരോ അവയവത്തെയും കാര്‍ന്ന് തിന്നുന്ന രോഗങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാരും.

ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?


മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

Monday, July 21, 2008

പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് …

സോഹന്‍‌വീറിന് നാലു സഹോദരന്മാരാണുണ്ടായിരുന്നത്. മൂന്നുപേരുടെ കല്യാണം കഴിഞ്ഞു കുട്ടികളായി. ഇവര്‍ക്ക് കല്യാണം കഴിക്കാത്ത സഹോദരങ്ങളുടെ സ്വത്തില്‍ കണ്ണുണ്ടെന്ന് മനസ്സിലാക്കിയ അച്ഛന്‍, സോഹന്‍‌വീറിന് കല്യാണമാലോചിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ സഹോദരന്മാര്‍ സോഹന്‍‌വീറിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊന്നു. അവര്‍ ഒളിവിലാണ്. യു.പിയിലെ മുസ്സാഫര്‍പൂര്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. കല്യാണം കഴിക്കാത്തവര്‍ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് സ്വത്ത് കൊടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നാല്‍ ഇതാണ് ഭവിഷ്യത്ത്. സഹോദരന്മാരുടെ കുട്ടികളെ കാര്യമായി നോക്കിയാലോ, ഇവര്‍ക്ക് വീട്ടില്‍ വളരെ വല്യ സ്ഥാനമായിരിക്കും.

ഇതുപോലത്തെ മരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാതെ നില്‍ക്കുന്ന ആണുങ്ങളുടെ ഒരു ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ട്. ഇവരിലാരെങ്കിലും പെട്ടെന്ന് മരിച്ചാല്‍ പോലീസ് അസ്വഭാവികമരണമായി കരുതി അന്വേഷിക്കും.


പക്ഷെ, ഇവര്‍ എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല? സ്ത്രീപുരുഷാനുപാതം കുറഞ്ഞ് കുറഞ്ഞ് നാട്ടില്‍ പെണ്ണ് കിട്ടാതായി. എന്നാല്‍ എണ്ണം കുറഞ്ഞത് കാരണം പെണ്ണുങ്ങളുടെ സ്ഥിതി മെച്ചമായോ? അതുമില്ല. ജീവിതനൈരാശ്യം ബാധിച്ച, അസ്വസ്ഥരായ ഈ യുവാക്കള്‍ കാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പൊതുവെ കുറ്റകൃത്യങ്ങള്‍ കൂടുതലാണിവിടെ.


ഹിന്ദുസ്ഥാന്‍ ചീഫ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ The Mint-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് മുകളിലെഴുതിയിരിക്കുന്നത്. മുഴുവന്‍ ലേഖനവും ഇവിടെ വായിക്കാം.


ഞാന്‍ മുന്‍പ് വിചാരിച്ചിരുന്നു, പെണ്‍ഭ്രൂണഹത്യ ചെയ്ത് ചെയ്ത് പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞാല്‍ demand-supply mismatch തത്വപ്രകാരം ‘സ്ത്രീജന്മം പുണ്യജന്മം’ ആകുമെന്ന്. എന്നാല്‍, സ്ത്രീക്കെന്നും അധോഗതി.

ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത കാരണം വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ്‍ എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന നിര്‍മ്മല. ഭര്‍ത്താവ് വേറെ കല്യാണം കഴിക്കുമോ എന്ന പേടിയുമുണ്ടവള്‍ക്ക്. അവളുടെ കഥ ഇവിടെ.

കേരളത്തില്‍ പെണ്ണുങ്ങള്‍ കുറവുള്ള സ്ഥിതിയിലേയ്ക്കെത്തീട്ടില്ലാന്ന് സമാധാനിക്കാം. സ്വത്ത് കിട്ടാന്‍ വേണ്ടി സഹോദരന്റെ കല്യാണം മുടക്കുന്നത് നാട്ടില്‍ നടക്കുന്നുണ്ടാവും. കായ്ക്കാത്ത കൊമ്പുകള്‍ വെട്ടിമാറ്റപ്പെടുന്നുമുണ്ടാവുമോ?

Wednesday, July 16, 2008

കുഞ്ഞുങ്ങള്‍ തീരുമാനിക്കും, ജനിക്കണോ വേണ്ടയോന്ന്

ജൂലൈ 11 ‘ലോക ജനസംഖ്യാദിനം’ ആയിരുന്നു. സ്വന്തം കുടുംബം പ്ലാന്‍ ചെയ്യാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അവകാശത്തെ ഒന്നൂടെ ആഹ്വാനം ചെയ്തു UNFPA. പിന്നെ, ദരിദ്രരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും കുടുംബാസൂത്രണം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധന വികസനത്തെ തടസ്സം ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു. കൂടാതെ, ആരോഗ്യമുള്ള സമത്വസുന്ദരമായ ലോകത്തിന് വേണ്ടി പരിശ്രമിക്കുമെന്ന പ്രതിജ്ഞയും. Thoraya Ahmed Obaid, Executive Director, UNFPA ലോക ജനസംഖ്യാദിനത്തില്‍ പറഞ്ഞത് ഇവിടെ വായിക്കാം.

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് നമ്മുടെ നാട്ടിലെ ചില മത/രാഷ്ട്രീയ നേതാക്കന്മാരുടെ ആഹ്വാനമാണ്‍. രണ്ട് വര്‍ഷം മുന്‍പ് RSS-ന്റെ K S സുദര്‍ശന്‍ പറഞ്ഞു, ഹിന്ദുക്കള്‍ കുറഞ്ഞത് 3 കുട്ടികള്‍ എങ്കിലും വേണമെന്ന് വയ്ക്കണമെന്ന്. അല്ലെങ്കില്‍ അടുത്ത 120 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം അന്യം നിന്ന് പോവുമത്രെ.
പിന്നെ, ഈയിടെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍‌ഡ്രൂസ് താഴത്ത് പറഞ്ഞു, ക്രിസ്ത്യാനികളും കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കണമെന്ന്. ഇല്ലെങ്കില്‍ അവരുടെ സംഖ്യ കുറഞ്ഞു പോവുമത്രെ. കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുദര്‍ശന്‍ പണമൊന്നും ഓഫര്‍ ചെയ്തില്ല. അതുകാരണം, ആരും അദ്ദേഹം പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചില്ലാന്ന് കരുതാം.

UNFPAയും ഇന്ത്യന്‍ ഗവണ്മെന്റും ജനസംഖ്യ കുറയ്ക്കാ‍ന്‍ പാടുപെടുന്നു ഒരുവശത്ത്. മറുവശത്ത് ഇങ്ങനെ ചിലരും. കൊള്ളാം. ഇന്ന് ഭേദപ്പെട്ട വിദ്യാഭ്യാസമുള്ളവരും ജീവിതസാഹചര്യമുള്ളവരുമാണ് ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് സ്വയം തീരുമാനിക്കുന്നത് - ഉള്ളവരെ നന്നായി വളര്‍ത്താ‍മെന്ന ഉദ്ദേശ്യത്തില്‍. പണവും വിദ്യാഭ്യാസവും കുറവുള്ള പലര്‍ക്കും സാഹചര്യം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നു. അവരുടെ ജീവിതനിലവാരം താഴേയ്ക്ക് തന്നെ പോവുന്നു. ഈ നേതാക്കന്മാരുടെ ‘marketing gimmick’ ക്കുകളില്‍ പെട്ടുപോവാന്‍ സാദ്ധ്യതയുള്ളതും ഈ പാവങ്ങളാണ്.

കൂടുതല്‍ പ്രസവിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ആരോഗ്യം രണ്ട് പ്രസവത്തോടെ വല്ലാതെ കുറഞ്ഞുപോകുമെന്ന് പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കൂടാതെ, സ്ത്രീ പ്രസവിച്ച് കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്നാണോ? കൂടുതലും പെണ്‍കുട്ടികളുണ്ടായാലോ? സമൂഹം ‘സ്ത്രീ ധന‘മാണെന്ന് കരുതുമോ? ഇനി, സാമ്പത്തികസഹായം – എത്ര കൊടുക്കും? എന്തിനൊക്കെ കൊടുക്കും? പണം മാത്രം മതിയോ കുട്ടികളെ വളര്‍ത്താന്‍?

ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും സ്വന്തം ജന്മത്തെയോര്‍ത്ത്? ആരോ പറഞ്ഞിട്ട് ജനിച്ചു. ആരോ സഹായിച്ച് ജീവിച്ചു.

വളരെക്കാലം മുന്‍പ് കണ്ട ഒരു സിനിമയില്‍ (എതു ഭാഷയാണെന്ന് ഓര്‍മ്മയില്ല), അമ്മയും വയറ്റിലുള്ള കുട്ടിയും സംവദിക്കുന്നതായി കാണിക്കുന്നുണ്ട്. ഭൂമിയിലെ അനീതികളും അക്രമങ്ങളും കണ്ടിട്ട് ആ കുഞ്ഞ് ജനിക്കുന്നില്ലാന്ന് തീരുമാനിക്കുന്നു. അത് മാത്രമല്ല, ഇനി ജനിക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അങ്ങനെ തീരുമാനിക്കുന്നു. അമ്മ ആ കുഞ്ഞിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറയുകയും, എത്രത്തോളം അതിനെ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും അപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ആ കുഞ്ഞ് ജനിക്കാന്‍ സമ്മതിക്കുന്നത്.

‘ജന്മമേ വേണ്ടാ വേണ്ടായെന്ന് കരയുന്നവ
മണ്ണിലിനിയും പിറക്കാത്ത നാദങ്ങള്‍, അഗതികള്‍’ – എന്ന് മധുസൂദനന്‍ നായരും കുറിച്ചിട്ടുണ്ട്, ഏത് കവിതയാണെന്ന് മറന്നു പോയി. അഗസ്ത്യകൂടമോ, സന്താനഗോപാലമോ?
എനിക്കും അങ്ങനെ തന്നെ തോന്നുന്നു – ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP