Showing posts with label ഉത്സവം. Show all posts
Showing posts with label ഉത്സവം. Show all posts

Wednesday, November 18, 2009

ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി


ക്രിസ്തുമസിനിനി ഒരുമാസത്തിലധികമുണ്ടെങ്കിലും കേക്കുണ്ടാക്കാന്‍ ഇപ്പഴേ തയ്യാറെടുക്കണം. ഉണക്കമുന്തിരിയും ഈന്തപ്പഴവും കശുവണ്ടിയും അങ്ങനെ കുറേ സാധനങ്ങള്‍ തേനിലും ജാമിലും പിന്നെ റമ്മിലും മറ്റും കുതിര്‍ത്ത് ഒരു മാസമെങ്കിലും വയ്ക്കണ്ടേ, നല്ല പ്ലം കേക്കുണ്ടാക്കാന്‍. വേഗമാവട്ടെ. ആരും മറക്കാതിരിക്കാന്‍ ഞാനൊരു പോസ്റ്റിട്ട് ഓര്‍മ്മിപ്പിക്കാമെന്ന് കരുതി. അല്ലാതെ ഞാന്‍ കേക്കൊന്നും ഉണ്ടാക്കാന്‍ പരിപാടിയില്ല.ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കഴിക്കാം. അല്ലെങ്കില്‍ എലൈറ്റിന്റെ പ്ലം കേക്ക് വാങ്ങി കഴിക്കും.

വല്യ ഹോട്ടലുകളിലൊക്കെ ക്രിസ്തുമസ് കേക്കിനുള്ള ഈ ഒരുക്കം ഒരു മാസം മുന്നേ തുടങ്ങും. ചിലര്‍ ഒരു വര്‍ഷം മുന്‍‌പ്‌ തന്നെ ഈ പഴങ്ങളൊക്കെ കുതിര്‍ത്ത് വയ്ക്കാറുണ്ടത്രെ. ഇതുപോലൊരു Cake Mixing Ceremony-യില്‍ പങ്കെടുക്കാന്‍ ഈയിടെ സാധിച്ചു. ITC Grand Central-ലെ Cake Mixing-ന് ആകാംക്ഷയിലെ കുട്ടികളെ ക്ഷണിച്ചിരുന്നു. സാധാരണ ഈ പരിപാടിക്ക് ഹോട്ടലിലെ മാനേജര്‍മാരും അല്ലെങ്കില്‍ സമൂഹത്തിലെ ചില പ്രധാനികളും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ ക്ഷണത്തെക്കുറിച്ച് അറിഞ്ഞതോടെ കുട്ടികള്‍ അതീവ ഉത്സാഹത്തിലായിരുന്നു. സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി എല്ലാരും നേരത്തെ തന്നെ എത്തി. അവിടെത്തിയിട്ട് പരിപാടി തുടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ ഇട്ട് കൊടുത്തിട്ടും ആര്‍ക്കും കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല.

ബോള്‍ റൂമിലെത്തിയപ്പോള്‍ തന്നെ എല്ലാരും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. ഹോട്ടലിലെ ഷെഫുമാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളുടെ തലയില്‍ ചുവന്ന തൊപ്പിയും കൈകളില്‍ ഗ്ലൌസും ഇട്ടുകൊടുത്തു.





എന്നെക്കൂടാതെയുള്ള celebrity guests സരോദ് വിദ്വാന്‍ ഉസ്താദ് അം‌ജദ് അലി ഖാനും അദ്ദേഹത്തിന്റെ രണ്ട് മക്കളും ആയിരുന്നു. (മക്കളും സരോദ് വിദ്വാന്മാര്‍ തന്നെ).


ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല.

എല്ലാം കഴിഞ്ഞപ്പോള്‍ ...

പോവുന്നതിന് മുന്‍പ് കുട്ടികളെ ക്ഷണിക്കാന്‍ മുന്‍കയ്യെടുത്ത്, അവരെ വളരെ കാര്യമായി സ്വീകരിക്കുകയും സല്‍‌ക്കരിക്കുകയും ചെയ്ത ITC Grand Central-ലെ ഉദ്യോഗസ്ഥരുമായി ഒരു ഗ്രൂപ്പ് ഫോട്ടോ.

Wednesday, March 11, 2009

നിറങ്ങള്‍ തന്‍ നൃത്തം


ഇന്ന് ഹോളി അഥവാ രംഗ്‌പഞ്ചമി. തീയാല്‍ മരിക്കില്ലെന്ന വരമുണ്ടെന്ന ധൈര്യത്തില്‍ പ്രഹ്ലാദനുമായി അഗ്നികുണ്ഠത്തില്‍ കയറിയ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ മരണം അഥവാ തിന്മയുടെ മരണം ആണ് ഹോളി എന്ന ഉത്സവത്തിന് ആഘോഷിക്കുന്നത്. ഇതിന്റെ ഓര്‍‌മ്മയ്ക്കായി ഹോളിയുടെ തലേന്ന് വല്യ തീക്കുണ്ഠം ഉണ്ടാക്കും. നിറങ്ങളുടെ ആഘോഷമായി ഹോളിയെ മാറ്റിയത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് പറയപ്പെടുന്നു. ഉണ്ണിക്കൃഷ്ണന്റെ കുസൃതികളിലൊന്നായിരുന്നത്രെ ഹോളി ദിനത്തില്‍ നിറങ്ങള്‍ കൊണ്ടുള്ള കളി.

പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ടുള്ള ഈ ഉത്സവം കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് പേടിയാണ്. കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍‌ത്ഥികള്‍ക്ക് ഹോളി വല്യ ആഘോഷമാ‍ണ്. നമുക്ക് ഓണം പോലെയായിരിക്കണം അവര്‍ക്ക് ഹോളി. അവരുടെ ആഘോഷത്തില്‍ മലയാളി വിദ്യാര്‍‌ത്ഥികള്‍ പങ്കുചേരും. ദേശീയോദ്ഗ്രഥനത്തിനൊന്നുമല്ല. ആ പേരില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തോണ്ടാ‍നും തൊടാനും, പിന്നെ ക്ലാസ് നടക്കാതിരിക്കാനും. ഹോളി ബഹളം കാരണം എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് ക്ലാസ് സസ്പെന്‍ഡ് ചെയ്യും. വേറാരും വന്ന് തേയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ രാവിലെ തന്നെ സ്വയം കുറച്ച് കളര്‍ മുഖത്ത് തേയ്ക്കും. അങ്ങനെ നാലുവര്‍ഷം ഓരോ ഹോളിയും തള്ളിനീക്കി.

മുംബൈയിലെ ഹോളി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അത്യാഹിതങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ച് എന്റെ പേടി അധികരിച്ചു. രാസവസ്തുക്കള്‍ നിറഞ്ഞ നിറങ്ങള്‍ കൊണ്ടുണ്ടായ ത്വക്ക്-കണ്ണ് രോഗങ്ങള്‍, വെള്ളം നിറച്ച ബലൂണിന്റെ ഏറ് കൊണ്ടിട്ടുണ്ടായ ക്ഷതങ്ങള്‍ - ഒക്കെ പോട്ടേന്ന് വയ്ക്കാം. ഹോളിയുടെ പേരില്‍ കല്ലും, ചെളിവെള്ളവും എറിയുന്നത് എന്തിന്? ചേരികളിലെ ചില കുട്ടികള്‍ ഒരു മാസം മുന്‍പ് തന്നെ ഈ ആവശ്യത്തിനായി ചെളിവെള്ളം ശേഖരിച്ചുവയ്ക്കും എന്ന് പത്രത്തില്‍ എഴുതിക്കണ്ടു. എറിയുന്നതോ, ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ്‌ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളെ ലക്ഷ്യം വച്ചും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരോടുള്ള പക അവര്‍ അങ്ങനെ തീര്‍ക്കുന്നു. ടെയിനിനുള്ളില്‍ വച്ച് ഏറുകൊണ്ട ഒരു സംഭവം എങ്കിലും എല്ലാ വര്‍ഷവും റിപ്പോര്‍‌ട്ട് ചെയ്യപ്പെടാറുണ്ട്. ഹോളിയ്ക്ക് കുറച്ച് ദിവസങ്ങള്‍ മുന്‍പ് തന്നെ ഏറ് തുടങ്ങും. അതുകൊണ്ട്, ഞാന്‍ ശ്രദ്ധിച്ചാണ് നടക്കാറ്. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നത് ഒഴിവാക്കും. നടന്നുപോവുന്നതും കഴിവതും ഒഴിവാക്കും. ഒരിക്കല്‍, ഞാന്‍ താമസിച്ചിരുന്ന കോം‌പ്ലക്സിനുള്ളില്‍ വച്ച് തന്നെ വെള്ളം നിറച്ച ഒരു ബലൂണ്‍ എന്റെ മൂക്കിനെ തൊട്ടുരുമ്മി കടന്നുപോയി. ഏത് വീട്ടില്‍ നിന്നാണ്, ആരാണ് എന്നൊന്നും മനസ്സിലായില്ല. എങ്കിലും, ഞാന്‍ മുകളിലേയ്ക്ക് നോക്കി കുറേ ചീത്ത വിളിച്ചു – മനസ്സില്‍. പിന്നൊരിക്കല്‍, സ്റ്റേഷനീന്ന് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, വഴിയരികിലെ ഒരു വീട്ടില്‍ നിന്നും ഒരു ബലൂണ്‍ എന്റെ തൊട്ടുമുന്നില്‍ വീണ് പൊട്ടിച്ചിതറി. ലക്ഷ്യം തെറ്റിയില്ലാരുന്നെങ്കില്‍ എന്റെ തലയില്‍ വീണേനെ. പിന്നെ, കുറേനാള്‍ ഞാന്‍ ആ വഴി നടന്നില്ല. സ്റ്റേഷനില്‍ നിന്ന് ഓട്ടോ പിടിച്ച് വീട്ടില്‍ പോവും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, non-toxic, organic കളറുകള്‍ പ്രചാരത്തിലായിട്ടുണ്ടെങ്കിലും, വിലക്കുറവ് കാരണം chemical കളറുകളാണ് പലരും വാങ്ങുക. വെള്ളം നിറച്ച ബലൂണുകള്‍ എറിയുന്നത് കുറ്റകരമാണെങ്കിലും ആരും അത് വകവെയ്ക്കാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, ഞാന്‍ കഴിഞ്ഞ വര്‍ഷം ഹോളി ആഘോഷിച്ചു. നേച്ചര്‍ ക്നൈറ്റ്സിന്റെ കൂടെ. മുംബൈയ്ക്കടുത്തുള്ള അലിബാഗില്‍, നവ്‌ഗാവ് എന്ന സ്ഥലത്ത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് അലിബാഗിലേയ്ക്ക് ബോട്ടില്‍ പോവാം. മുക്കാല്‍ മണിക്കൂര്‍ മതി. റോഡ് വഴി പോയാല്‍ രണ്ടര-മൂന്ന് മണിക്കൂറെടുക്കും. അലിബാഗ് ജെട്ടിയില്‍ നിന്ന് ടൌണ്‍ വരെ 20-25 മിനിറ്റ് ബസ് യാത്രയുള്‍പ്പടെയാണ് ബോട്ട് കൂലി. ഗേറ്റ്‌വേയില്‍ എല്ലാരും ഒത്തുകൂടിയപ്പോള്‍ത്തന്നെ പരസ്പരം കളര്‍ തേയ്ക്കാന്‍ തുടങ്ങി.


അവിടുന്ന്, ചായയും ബണ്‍-മസ്ക്കയും (ബണ്ണില്‍ വെണ്ണ തേച്ചത്) കഴിച്ചിട്ട് ബോട്ടില്‍ കയറി. കുറെ പോകുമ്പോള്‍ സീഗള്ളുകളെ കാണാം. സീഗള്ളിന്റെ മലയാളം എനിക്കറിയില്ല. എന്തെങ്കിലും ഭക്ഷണം എറിഞ്ഞുകൊടുത്താല്‍ അവ വായുവില്‍‌വച്ച് തന്നെ അത് കൊത്തിയെടുക്കും.


അലിബാഗ് ടൌണില്‍ നിന്ന്‍ നാലഞ്ച് കിലോമീറ്റര്‍ അകലെയാണ് നവ്‌ഗാവ്. പ്രഭാതഭക്ഷണത്തിന് ശേഷം ടം ടം എന്ന റിക്ഷയില്‍ കയറി നവ്‌ഗാവിലെത്തി.


ടുക് ടുക് എന്നും പറയും ഈ റിക്ഷയ്ക്ക്. മഹാരാഷ്ട്രയിലെ മിക്കയിടങ്ങളിലും ഇതാണ് പ്രധാന വാഹനം. ആറ് പേര്‍ക്ക് സുഖമായിരിക്കാം. ഉള്‍‌നാടുകളില്‍ ചെന്നാല്‍ ആറിന് പകരം പന്ത്രണ്ടോ അതില്‍‌ക്കൂടുതലോ ആള്‍ക്കാര്‍ ടം ടമ്മില്‍ യാത്ര ചെയ്യുന്നത് കാണാം.

നവ്‌ഗാവിലെ ഒരു കര്‍ഷകകുടുംബം ടൂറിസ്റ്റുകള്‍ക്കായി അവരുടെ വീട്ടില്‍ തന്നെ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്നു.


ബാഗൊക്കെ അവിടെ വെച്ചിട്ട്, അടുത്തുള്ള കടലിലേയ്ക്ക് പോയി. കുറേനേരം വെള്ളത്തില്‍ പന്ത് കളിച്ചു. പിന്നെ, ഹോളിയും. വെള്ളത്തിലായിരുന്നതുകൊണ്ട് അധികം കളര്‍ ദേഹത്ത് പിടിച്ചില്ല.


അവിടത്തെ കടപ്പുറത്ത് മണലല്ല, ചെളിയാണ്. ജ്ഞാനേഷിനെ ആ ചെളിയില്‍ കുഴിച്ചിട്ട് ഒരു പ്രകൃതിചികിത്സ നടത്തി.


രണ്ട് കുളിമുറികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, കുളിക്കാന്‍ ക്യൂ നില്‍‌ക്കേണ്ടിവന്നു. എല്ലാരും കുളിച്ചുവന്നപ്പോഴേയ്ക്ക് ഊണ് തയ്യാര്‍.


ഊണ് കഴിഞ്ഞ് ചിലര്‍ കാരസ് കളിച്ചു. ഞാനും ഉണ്ണിയും വായിക്കാന്‍ പുസ്തകമെടുത്തിരുന്നു. ഞങ്ങള്‍ ‍ ഹാമൊക്കില്‍ കിടന്ന് വായിച്ചുറങ്ങി. ചിലര്‍ റൂമില്‍ കിടന്നുറങ്ങി.


വൈകുന്നേരം ചായയ്ക്ക് ശേഷം വീണ്ടും കടല്‍‌ത്തീരത്തേയ്ക്ക്. വേലിയിറക്കമായിരുന്നതുകൊണ്ട് നടക്കാനേറെ സ്ഥലം. കഥകള്‍ പറഞ്ഞും ഗ്രാമത്തിലെ ഇടവഴികളിലൂടെ നിലാവത്ത് നടന്നും സമയം പോയതറിഞ്ഞില്ല. ആ ഹോളി അങ്ങനെ അവസാനിച്ചു.


പിറ്റേന്ന്, രാവിലെ കോറളായ് കോട്ടയിലേയ്ക്ക്. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് അവിടെ. ആ ഫോട്ടോകള്‍ ഇവിടെ ഉണ്ട്. ഒരു മുക്കുവഗ്രാമത്തിന്റെ അടുത്താണ് പോര്‍ട്ടുഗീസ് ഭരണത്തിലായിരുന്ന ഈ കോട്ട. മൂന്നുവശവും കടലാണ്. ഒരു ലൈറ്റ് ഹൌസുമുണ്ട് ഈ കോട്ടയുടെ താഴെ.



കോട്ട അധികവും ഇടിഞ്ഞ്‌പൊളിഞ്ഞ് കിടക്കുന്നു. മുകളില്‍ വരെ പടികളുണ്ട്. പക്ഷെ, ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല. അതുകൊണ്ട് പടികളെ ഉപേക്ഷിച്ച്, ഞങ്ങള്‍ പുല്‍‌മേട്ടിലേയ്ക്കിറങ്ങി.



കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു കയ്യാല കേറിയാലേ മുന്നോ‍ട്ട് പോകാന്‍ പറ്റൂ. മണ്ണിന് മുകളില്‍ പൊന്തിനിന്നിരുന്ന വേരുകളില്‍ പിടിച്ച് വലിഞ്ഞുകയറി.


താഴേയ്ക്ക് നടന്നപ്പോള്‍ കടലിനരികിലുള്ള മതില്‍‌ക്കെട്ടിനടുത്തെത്തി. നല്ല തെളിഞ്ഞ വെള്ളം. സമയമില്ലാതിരുന്നതുകൊണ്ട് കടലിലിറങ്ങിയില്ല.


കിതച്ചുകൊണ്ട് മുകളിലെത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
തിരിച്ച് വന്ന്, ഉച്ചഭക്ഷണത്തിന് ശേഷം മുംബൈയിലേയ്ക്ക്.

ഈ യാത്രയ്ക്കിടയില്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ചില ബിസ്ലേരി നിമിഷങ്ങള്‍ ഇവിടെ കാണാം.

Sunday, February 8, 2009

വീണ്ടും കറുത്ത കുതിര


കഴിഞ്ഞ വര്‍ഷം കറുത്ത കുതിരയെക്കുറിച്ച് ഞാനൊരു ചിത്ര-പോസ്റ്റിട്ടിരുന്നു. 2009-ലെ കാലാഘോഡാ കലോത്സവം ഇന്നലെ തുടങ്ങി. ഇനി പത്തുദിവസത്തേയ്ക്ക് ആട്ടവും പാട്ടും മറ്റ് കലാസാഹിത്യപരിപാടികളുമായി കാലാഘോഡായിലും പരിസരത്തും ആഘോഷം തന്നെ.

എന്നും വൈകുന്നേരം ആറുമണിക്ക് Heritage Bus Ride ഉണ്ട്. MTDC ഇത് മുംബൈ ദര്‍ശന്‍ എന്ന പേരില്‍ പതിവായി നടത്തുന്നതാണെങ്കിലും ഞങ്ങള്‍ ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, ഇതില്‍ പങ്കെടുത്തുകൊണ്ട് കാലാഘോഡയിലുള്ള ചുറ്റല്‍ തുടങ്ങാമെന്ന് കരുതി.

ആദ്യദിവസമായതുകൊണ്ട്, ബസിന്റെ ഉടമയായ BEST (Bruhan Mumbai Electric Supply & Transport), Ride നടത്തുന്നതിന് അധികാരപ്പെട്ട MTDC, Ride ഉള്‍പ്പടെയുള്ള മറ്റ് Heritage Walks സംഘടിപ്പിക്കുന്ന Mumbai Heritage Walks Society, Kalaghoda Foundation – ഇവരെല്ലാം തമ്മില്‍ വാര്‍ത്താവിനിമയത്തില്‍ ലേശം വീഴ്ച വരുത്തിയതിനാല്‍, Ride കുറച്ച് വൈകിയാണ് തുടങ്ങിയത്.

മുകള്‍‌ഭാഗം തുറന്ന രണ്ടുനില ബസാണ്. നേരത്തെ ചെന്ന് പാസ് (ഫ്രീ) വാങ്ങിയതിനാല്‍ മുകളില്‍ സീറ്റ് കിട്ടി. അങ്ങനെ മുകളിലിരുന്ന് നോക്കുമ്പോള്‍ ഒരു വ്യത്യസ്തമായ വീക്ഷണം കിട്ടും (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന മാതിരി).


റീഗല്‍ സര്‍ക്കിളില്‍ നിന്ന് തുടങ്ങി, ആദ്യം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേയ്ക്ക്. നവംബറിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഞാനിവിടെ.

ഗേറ്റ് വേ ഓഫ് ഇന്ത്യ


താജ്‌മഹല്‍ പാലസ് ഹോട്ടല്‍

പിന്നെ, കൊളാബ വഴി വീണ്ടും റീഗല്‍ സര്‍ക്കിളില്‍. മറൈന്‍ ഡ്രൈവ്, ഛത്രപതി ശിവജി ടെര്‍മിനസ് (മുന്‍പത്തെ വിക്ടോറിയ ടെര്‍മിനസ്) വഴി തിരിച്ച് റീഗല്‍ സര്‍ക്കിളില്‍ ഇറക്കിവിട്ടു.
ഈ വഴികളിലൊക്കെ ഹെറിറ്റേജ് കെട്ടിടങ്ങള്‍ ധാരാളമുണ്ട്. Art Deco, Indo-Saracen - ഇങ്ങനെ ഓരോ വാസ്തുകലാശൈലിയില്‍ പണിത കെട്ടിടങ്ങള്‍. എനിക്ക് ഇതിലൊക്കെ നല്ല വിവരമായതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ചിത്രങ്ങള്‍ കണ്ടോളൂ.


ഒരു ഹെറിറ്റേജ് കെട്ടിടം. ഇപ്പോള്‍ MLA hostel

മറൈന്‍ ഡ്രൈവ്. ആ ലൈറ്റുകള്‍ Queen's Necklace എന്നറിയപ്പെടുന്നു


നടുക്കുള്ള ഉയരമുള്ള കെട്ടിടമാണ് ട്രൈഡന്റ് ഹോട്ടല്‍

ഛത്രപതി ശിവജി ടെര്‍മിനസ്

ഫ്ലോറ ഫൌണ്ടന്‍

ഏഷ്യാറ്റിക് ലൈബ്രറി. കാലാഘോഡ കലോത്സവത്തിന്റെ ചില പരിപാടികള്‍ ഇതിനെതിരെ സ്റ്റേജ് കെട്ടിയിട്ടാണ് നടത്തുക. പടികളിരുന്ന് കാണാം.

ഏഴരമണിയോടെ കാലാഘോഡയില്‍ തിരിച്ചെത്തി. മാളവിക സരുക്കായ് എന്ന നര്‍ത്തകി ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനഭാഗം മാത്രം കണ്ടു.


കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഒരു നിശബ്ദനാടകം.


അതുകഴിഞ്ഞ്, സല്‍‌സാ നൃത്തം.

അനായാസമായി ആ നര്‍ത്തകര്‍ ചുവട് വയ്ക്കുന്നത് കണ്ടപ്പോള്‍, ഞാനും ഉണ്ണിയും സല്‍‌സ പഠിക്കാന്‍ ശ്രമിച്ച് പരസ്പരം കാലില്‍ ചവിട്ടി പരാജയപ്പെട്ടത് ഓര്‍മ്മ വന്നു.


ചില സുഹൃത്തുക്കളെ കണ്ടു, സംസാരിച്ചു. ഒരിക്കലൊരു ട്രെക്കിനും പിന്നെ എല്ലാ വര്‍ഷവും കാലാഘോഡയിലും മാത്രം കാണുന്ന പ്രതിഷ്ഠ-തരുണ്‍ ദമ്പതികളെയും കണ്ടു.


കുറേനേരം കൂടി ചുറ്റി നടന്നു. ചില കലാരൂപങ്ങള്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ. ഇന്നും, പിന്നെ പറ്റുന്ന ദിവസങ്ങളിലെല്ലാം പോണം.

കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ.

കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.

Friday, October 24, 2008

പടക്കാവലിയില്‍ നിന്ന് ഒളിക്കാതെ ഓടുന്നു

ദീപാവലി ദീപങ്ങളുടെ ആഘോഷമെന്നത് മാറി പടക്കങ്ങളുടെ ആഘോഷമായി മാറിയ സ്ഥിതിക്ക്, ഞാന്‍ ഈ ഉത്സവത്തിന്റെ പേര് പടക്കാവലിയെന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നു. ദീപാവലി കാര്യമായി ആഘോഷിക്കാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. ഇപ്പഴത്തെ കാര്യം അറിയില്ല. സ്വര്‍ണ്ണം, തുണി, മറ്റ് ഉപഭോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മൂലം കേരളം പുതിയ ആഘോഷങ്ങള്‍ സ്വന്തമാക്കുകയാണല്ലോ – അക്ഷയതൃതീയ പോലെ.

എന്തായാലും മുംബൈയിലെ ബഹളമയവും പുകമയവുമായ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഞാനും ഉണ്ണിയും രക്ഷപെടാറുണ്ട്. സിറ്റിയില്‍ നിന്ന് മാറിയാല്‍ത്തന്നെ ആശ്വാസമാവും. ഇവിടെ ദിവസവും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമായതുകൊണ്ടാവും ഉത്സവങ്ങള്‍ വരുമ്പോള്‍ എല്ലാരും തിമിര്‍ത്താഘോഷിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ആഘോഷങ്ങളും കൂടുതല്‍ ശല്യമായി വരുന്നതായാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു, ദൈവവിശ്വാസം കൂടി ഇല്ലാണ്ടായെന്ന്. അത്ര മടുത്ത് പോയി അവള്‍ക്കീ ആഘോഷബഹളങ്ങള്‍. അവളുടെ ഒരു വയസ്സുള്ള മോനെ ആശ്വസിപ്പിക്കാന്‍ പെടുന്ന പാ‍ട്. വലിയവര്‍‌ക്കേ സഹിക്കാന്‍ വയ്യ. കുഞ്ഞുങ്ങളുടെ കാര്യം പറയണോ.

ഇപ്രാവശ്യം ഞാന്‍ ഈ കുരുന്നുകളുടെ കൂടെ ദീപാവലി നേരത്തെ ആഘോഷിച്ചു. ദീപങ്ങളും പടക്കങ്ങളുമില്ലാതെ, പകരം ദീപങ്ങളേക്കാള്‍ തെളിച്ചമുള്ള ചിരിയും പടക്കങ്ങളേക്കാള്‍ കേള്‍ക്കാന്‍ സുഖമുള്ള ആര്‍പ്പുവിളികളും ...






പടക്കാവലി തുടങ്ങുന്നതിന് മുന്‍പ് പോവാണ് സിറ്റിയില്‍ നിന്ന്. എല്ലാര്‍ക്കും എന്റെ ദീപാവലി ആശംസകള്‍.

Wednesday, June 18, 2008

നിറപ്പകി‍ട്ടാര്‍ന്ന കറുത്ത കുതിര

അതെങ്ങനെയാ കറുത്ത കുതിരയ്ക്ക് ഇത്ര നിറപ്പകിട്ട് വരുന്നെ?
ഇതാ നോക്കിയേ ...










മുംബൈയിലെ പത്താമത് കാലാ ഘോഡാ (കറുത്ത കുതിര) ആര്‍ട്ട്‌സ് ഫെസ്റ്റിവലിലെ ചില നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാണിവ. കൂടുതല്‍ നിറങ്ങള്‍ക്കായും, ഈ ഉത്സവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി ഇവിടെ നോക്കുക.
എല്ലാര്‍ക്കും ഇഷ്ടമാവുംന്ന് കരുതുന്നു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP