Friday, April 24, 2015

ഒരു വിഷുദിനത്തിലെ ലിംഗ അസമത്വം


ഒരു വിഷുദിനം. ഉച്ചയ്ക്ക് ശേഷം നാലുപേർ തറവാട്ടിൽ വന്നു—ആ തറവാട്ടിലെ മകൾ, മരുമകന്‍, മകന്‍, മരുമകൾ സ്ഥാനങ്ങളിലുള്ളവർ.

വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന്, ചായയും കുടിച്ച് അവർ പോകാനിറങ്ങുമ്പോള്‍, ആ തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ (മുത്തശ്ശി എന്നൊക്കെ പറഞ്ഞാൽ മനസ്സിലുണ്ടാകുന്ന ഒരു ഇമേജില്ലേ, അത് ഉണ്ടാവാതിരിക്കാനാണ് ‘മുതിര്‍ന്ന സ്ത്രീ’ എന്ന് മാത്രം വിശേഷിപ്പിച്ചത്. അതെന്താപ്പോ മുത്തശ്ശീടെ ഇമേജ് വന്നാൽ എന്നല്ലേ. മുഴുവനും വായിക്ക്) നാലുപേര്‍ക്കും വിഷുക്കൈനീട്ടം കൊടുത്തു. നാ‍ലുപേരും സന്തോഷത്തോടെ അത് വാങ്ങി.

തിരിച്ച് പോരുന്ന വഴിക്ക് ഭര്‍ത്താക്കന്മാർ രണ്ടുപേരും തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം അവരവരുടെ ഭാര്യമാരുടെ കയ്യിൽ കൊടുത്തു. അപ്പോഴല്ലേ മനസ്സിലായത് ആണുങ്ങള്‍ക്ക് അമ്പത് രൂപ വീതവും, പെണ്ണുങ്ങള്‍ക്ക് പത്ത് രൂപ വീതവും ആണ് കൊടുത്തിരിക്കുന്നത്!

പണമില്ലാഞ്ഞിട്ടല്ല, ആ സ്ത്രീ അങ്ങനെ ചെയ്തത്. അഥവാ പണമില്ലാഞ്ഞിട്ടാണെങ്കിൽ, നാലുപേര്‍ക്കും തുല്യമായി (പത്തോ മുപ്പതോ) കൊടുക്കാമല്ലോ. അതല്ലെങ്കിൽ, തറവാ‍ട്ടിലെ മകനും മകള്‍ക്കും കൂടുതലും മരുമക്കള്‍ക്ക് കുറച്ചും (അല്ലെങ്കിൽ തിരിച്ചും) കൊടുക്കാമായിരുന്നു.

വിഷുക്കൈനീട്ടത്തിലും കൂടി ലിംഗ അസമത്വം.

എന്താ ചെയ്ക!

(ഇപ്പോ മനസ്സിലായില്ലേ, ആ സ്ത്രീയെ മുത്തശ്ശി എന്ന് വിളിക്കാതിരുന്നതെന്തുകൊണ്ടാണെന്ന്.)

Friday, April 10, 2015

ഋതുഭേദക്കാഴ്ചകൾ (ട്രിയൂണ്ട് ട്രെക്ക്)

ജൂലായ്

കൊഴിഞ്ഞുപോയ പൂക്കളെയോർത്ത്
നിർത്താതെ പെയ്യുന്ന മഴയത്ത്
നനഞ്ഞ് കുതിർന്ന് നിൽക്കുന്ന
കാട്ടുപൂവരശുകളോട് കിന്നാരം
പറഞ്ഞായിരുന്നു ആദ്യം പോയത്.
മൂടൽമഞ്ഞുമായ് കൂട്ടുകൂടി
ഒളിച്ചേ കണ്ടേ കളിക്കുന്ന
സുന്ദരിക്കാടിനെ ആവോളം ആസ്വദിച്ച്
കാട്ടുവഴികൾ മുറിച്ചൊഴുകുന്ന
കുഞ്ഞരുവികളിലെ വെള്ളം തട്ടിത്തെറിപ്പിച്ച്
പാറിനടക്കുന്ന വെണ്‍‌മേഘങ്ങളെ തൊട്ടുരുമ്മി
മലകയറി മുകളിലെത്തിയപ്പോൾ
പച്ചപുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




മാർച്ച്

കടുംപച്ച ഇലച്ചാർത്തിനിടയില്‍ നിന്നും
ചുകചുകപ്പായ് തലനീട്ടുന്ന
കാട്ടുപൂവരശിന്‍ പൂക്കളാണ്
മഴയില്ലാത്ത മാര്‍ച്ചില്‍
മനസ്സ് തണുപ്പിച്ചത്.
പിന്നെ, വസന്തത്തിന്റെ നിറങ്ങളൊക്കെ
വാരിയണിഞ്ഞ് നില്‍ക്കുന്ന മറ്റ് പൂക്കളും
സുന്ദരിക്കാടിനെ ഒന്നൂടി തുടുപ്പിച്ചു.
ഇതൊന്നും പോരാഞ്ഞ്
കാട് കരുതിവെച്ചത്
മഞ്ഞ് മൂടിയ വഴികളും.
തെന്നിത്തടഞ്ഞും, മഞ്ഞില്‍ പുതഞ്ഞുപോയ
കാലുകൾ വലിച്ചെടുത്തും
മലകയറി മുകളിലെത്തിയപ്പോൾ
മഞ്ഞ് പുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




ജൂലായിലും മാര്‍ച്ചിലും ട്രിയൂണ്ട് ട്രെക്ക് ചെയതപ്പോൾ തോന്നിയത്. ഹിമാചല്‍ പ്രദേശിലെ ധരംശാലയ്ക്കടുത്താണ് ട്രിയൂണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP