Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Sunday, October 25, 2015

സത്യവതിയോടൊപ്പം: പ്രഥമപ്രതിശ്രുതി


സത്യവതി എന്റെ മനസ്സിൽ കുടിയിരിക്കുകയാണ്. എത്രനാളത്തേയ്ക്കെന്നറിയില്ല. മറ്റ് പല ഗൌരവമേറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞാന്‍ അവളെക്കുറിച്ചാലോചിക്കുന്നു. സങ്കടപ്പെടുന്നു. ഇതല്ലേ എഴുത്തുകാരിയുടെ വിജയം? (വിവര്‍‌ത്തകന്റെയും?)


“പ്രഥമപ്രതിശ്രുതി” കുറേനാളാ‍യി എന്റെ ബുക്ക്ഷെല്‍ഫിൽ ഇരിക്കുന്നു. ഈയിടെ ശ്രീ. പി മാധവന്‍പിള്ളയെക്കുറിച്ച് ഈയിടെ ഒരു ലേഖനം വായിച്ചപ്പോഴാണ്‍ ഈ പുസ്തകം വായിക്കാന്‍ തോന്നിയത്. വായന തുടങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ പുസ്തകം താഴെ വയ്ക്കാനായില്ല.

മുന്‍‌പൊരുകാലത്ത് ബംഗാളിൽ നിലനിന്നിരുന്ന അനാചാരങ്ങളെക്കുറിച്ച് (വിധവകള്‍ക്ക് വിധിച്ചിട്ടുള്ള നരകജീവിതവും ബാല്യവിവാഹവും സതിയും മറ്റും) കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷെ, ഈ അനാചാരങ്ങളുടെ ബലിയാടുകളായ കുറേ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കാനും അവരുടെ വേദനകളെ അടുത്തറിയാനും ഒരവസരം തന്നു ശ്രീ. ആശാപൂര്‍ണ്ണാദേവി.

ഒരുപാട് തലമുറകളിൽ ഉറങ്ങിക്കിടന്ന ഒരു ജീന്‍ സത്യവതിയിൽ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് കൊണ്ടാണോ, അവൾ എല്ലാത്തിനോടും പ്രതികരിക്കാന്‍ ധൈര്യം കാണിച്ചത്? എന്നിട്ടും അച്ഛന്റെ അഭിമാനം രക്ഷിക്കാനും ബഹുമാനമില്ലാഞ്ഞിട്ടും അമ്മായിയച്ഛനോടുള്ള കടമ നിര്‍വ്വഹിക്കാനും അവൾ തയ്യാറായി.

കുട്ടിയായ സത്യ ഭർ‌ത്താവിന്റെ വീട്ടിൽ പോവുമ്പോൾ തോന്നുന്ന സങ്കടം മാറുന്നത് അവൾ ആ വീട്ടിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുമ്പോഴാണ്. പിന്നെ, അവളുടെ വളർച്ച കാണുമ്പോൾ തോന്നുന്ന സന്തോഷം അവള്‍ക്ക് കിട്ടുന്ന ഒരു വല്യ തിരിച്ചടിയിൽ—ഒരുപാട് പ്രതീക്ഷയോടെ അവൾ വളർത്തിയ മകൾ എട്ടാം വയസ്സിൽ അവളറിയാതെ കല്യാണം കഴിപ്പിക്കപ്പെടുന്നു—വേദനയായി മാറുന്നു. സത്യ വീണുപോവുമ്പോൾ, എനിക്ക് നൊന്തു. അവൾ കരയുമ്പോൾ, ഞാനും കരഞ്ഞു. വികാരങ്ങൾക്കടിമപ്പെടാതെ അവൾ മുന്നോട്ട് പോവുമ്പോൾ അഭിമാനം തോന്നി. എങ്കിലും, ആ കുഞ്ഞുമകളോട് അവൾ അനീതി കാട്ടിയില്ലേ?

നവകുമാറിനെപ്പോലെ ഭാര്യയെ അനുസരിക്കുന്ന ഒരു ഭർത്താവിനെ അല്ല അവൾക്ക് കിട്ടിയതെങ്കിൽ എന്താകുമായിരുന്നെന്ന് സത്യ ആലോചിക്കുന്നുണ്ട്. അവളെ മനസ്സിലാക്കുന്ന അച്ഛനെ കിട്ടിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഞാനും ആലോചിച്ചു. ഉത്തരവും കിട്ടി: ഈ കഥ ഉണ്ടാകുമായിരുന്നില്ല.

സമൂഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ചട്ടക്കൂടുകൾ പൊളിച്ച് മുന്നേറാന്‍ ധൈര്യം കാ‍ണിച്ച, എനിക്ക് മുന്‍പേ നടന്നുപോയ എല്ലാ സ്ത്രീകൾക്കും നന്ദി. സത്യയെപ്പോലെ അവരൊക്കെ മുന്നിട്ടിറങ്ങിയതുകൊണ്ടാണല്ലോ എനിക്കിന്ന് പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ കഴിയുന്നത്.

കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ, അനുഗ്രഹീത എഴുത്തുകാരിയായ ശ്രീ. ആശാപൂർണ്ണാദേവിക്കും നന്ദി. അവരുടെ വരികൾ ജീവന്‍ നഷ്ടപ്പെടാതെ മലയാളത്തിലാക്കിയ ശ്രീ. പി മാധവന്‍പിള്ളയ്ക്കും.

Sunday, June 1, 2008

ഡാഫീന്‍ ഡു മോരിയറിന്റെ റെബേക്ക

മുന്മൊഴി
ഇഞ്ചിപ്പെണ്ണിന്റെ ഇവന്റ്‌ അനൌണ്‍സ്മെന്റ് വായിച്ചപ്പൊ ആദ്യം മനസ്സിലേക്ക്‌ ഓടിക്കയറി വന്നത്‌ ഡാഫീന്‍ ഡു മോരിയര്‍ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരിയുടെ റെബേക്ക എന്ന നോവലാണ്. എങ്കില്‍പ്പിന്നെ, അതു തന്നെ ഇരിക്കട്ടെ സ്ത്രീ എഴുത്തുകാരെക്കുറിച്ച്‌ എഴുതാനുള്ള ഇവന്റിലേയ്ക്ക്‌ എന്റെ സംഭാവന (മഹത്തായതൊന്നുമല്ല, എളിയതു തന്നെ). മറ്റു പലരുടെയും പോസ്റ്റുകളൊക്കെ വായിച്ചു. ഞെട്ടി. എന്റീശ്വരാ, ഒരു ബുക്ക്‌ വായിച്ചാല്‍ ഇത്രയൊക്കെ തല പുകയ്ക്കണോന്ന് ആലോചിച്ച്‌ എന്റെ തല പുകഞ്ഞു. പിന്നെ, അവര്‍ക്കൊക്കെ ഈ അഭിപ്രായമെല്ലാം തല പുകയ്ക്കാതെ സ്വാഭാവികമായി തലയില്‍ ഉദിക്കുന്നതാവും എന്നു വിചാരിച്ചു സമാധാനിച്ചു. ലേശം അസൂയ തോന്നാതിരുന്നില്ല. അതുകൊണ്ട്‌, ഇത്‌ ഡു മോരിയറിന്റെ എഴുത്തിനെക്കുറിച്ചുള്ള എന്റെ പഠനമൊന്നുമല്ല.

റെബേക്ക
കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കൂട്ടുകാരി "റെബേക്ക"യെന്ന നോവലിനെക്കുറിച്ച്‌ പറഞ്ഞത്‌. അവള്‍ക്കീ ബുക്ക്‌ വളരെ ഇഷ്ടമായിരുന്നു. ഞാനിതു വായിച്ചത്‌ മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം. എനിക്കും ഇഷ്ടമായി. ഇതിലെ അനാഥയായ നായികയോട്‌ ഒരടുപ്പം കൂടി തോന്നിപ്പോയി.

നായിക സ്വന്തം കഥ പറയുകയാണു റെബേക്കയില്‍. എന്നാല്‍, ഒരിക്കല്‍ പോലും അവളുടെ പേരു പറയുന്നില്ല.ഒരു സാധാരണ കഥ വളരെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണു എനിക്കിതിഷ്ടമായത്‌. നായികയുടെ ആകാംക്ഷകളും, ആശങ്കകളും, മറ്റു മനോവ്യാപാരങ്ങളും, ഡു മോരിയര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഒരു ധനികസ്ത്രീയുടെ ഔദാര്യത്തില്‍ ജീവിക്കുന്ന നായിക, ധനികനായ, ഭാര്യ മരിച്ച മാക്സ്‌ എന്നയാളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്‍ഭാര്യയായ റെബേക്കയുടെ ശക്തമായ സ്വാധീനം അവള്‍ക്കു തോന്നുന്നു. വീട്ടുജോലിക്കാരും, പ്രത്യേകിച്ച്‌ വീട്‌ മേല്‍നോട്ടക്കാരിയായ മിസ്സിസ്സ്‌ ഡാന്‍വേര്‍സും, അവളെ റെബേക്കയുമായി താരതമ്യം ചെയ്യുന്നതുപോലെയും തോന്നുന്നു. റെബേക്കയോട്‌ കൂറുപുലര്‍ത്തിയിരുന്ന മിസ്സിസ്സ്‌ ഡാന്‍വേര്‍സ്‌, അവളെ തെറ്റിദ്ധരിപ്പിച്ച്‌ ചില അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കുകയും, അവളെ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നു മാക്സിനു തോന്നുന്നതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നെ, പുതിയ ചില സംഭവങ്ങള്‍ കഥയെ മറ്റൊരു വഴിക്കു തിരിക്കുകയും, മാക്സും അവളും സന്തോഷമായി (അങ്ങനെ വിചാരിക്കാനാണെനിക്കിഷ്ടം, കഥയില്‍ ഇതു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും) ജീവിക്കുകയും ചെയ്യുന്നു.

റെബേക്ക വായിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഓര്‍ത്ത്‌ കഥ വിശദീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഈ ബുക്കിനേക്കുറിച്ച്‌ അറിയണമെങ്കില്‍, ഇതാ വിക്കിയിലേക്കുള്ള ലിങ്ക്‌: http://en.wikipedia.org/wiki/Rebecca_(novel)

വിക്കിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍: റെബേക്ക വേറെ ചില ബുക്കുകള്‍ക്ക്‌ പ്രചോദനമായിട്ടുണ്ടത്രെ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക്‌ ഒരു കോഡ്‌ സോഴ്സ്‌ ആക്കിയിരുന്നു, പക്ഷെ ആ കോഡ്‌ എവിടെയും ഉപയോഗിച്ചിട്ടില്ല. ഇതിനെ ആധാരമാക്കി, കെന്‍ ഫോളറ്റ്‌ "ദ്‌ കീ റ്റു റെബേക്ക" എന്ന ത്രില്ലര്‍ എഴുതി (ഇതു ഞാന്‍ വായിച്ചിട്ടുണ്ട്‌). ഡു മോരിയര്‍ റെബേക്കയുടെ തീം മോഷ്ടിച്ചതാണെന്നും എഴുതിയിട്ടുണ്ട്‌ വിക്കിയില്‍.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP