Friday, April 10, 2015

ഋതുഭേദക്കാഴ്ചകൾ (ട്രിയൂണ്ട് ട്രെക്ക്)

ജൂലായ്

കൊഴിഞ്ഞുപോയ പൂക്കളെയോർത്ത്
നിർത്താതെ പെയ്യുന്ന മഴയത്ത്
നനഞ്ഞ് കുതിർന്ന് നിൽക്കുന്ന
കാട്ടുപൂവരശുകളോട് കിന്നാരം
പറഞ്ഞായിരുന്നു ആദ്യം പോയത്.
മൂടൽമഞ്ഞുമായ് കൂട്ടുകൂടി
ഒളിച്ചേ കണ്ടേ കളിക്കുന്ന
സുന്ദരിക്കാടിനെ ആവോളം ആസ്വദിച്ച്
കാട്ടുവഴികൾ മുറിച്ചൊഴുകുന്ന
കുഞ്ഞരുവികളിലെ വെള്ളം തട്ടിത്തെറിപ്പിച്ച്
പാറിനടക്കുന്ന വെണ്‍‌മേഘങ്ങളെ തൊട്ടുരുമ്മി
മലകയറി മുകളിലെത്തിയപ്പോൾ
പച്ചപുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




മാർച്ച്

കടുംപച്ച ഇലച്ചാർത്തിനിടയില്‍ നിന്നും
ചുകചുകപ്പായ് തലനീട്ടുന്ന
കാട്ടുപൂവരശിന്‍ പൂക്കളാണ്
മഴയില്ലാത്ത മാര്‍ച്ചില്‍
മനസ്സ് തണുപ്പിച്ചത്.
പിന്നെ, വസന്തത്തിന്റെ നിറങ്ങളൊക്കെ
വാരിയണിഞ്ഞ് നില്‍ക്കുന്ന മറ്റ് പൂക്കളും
സുന്ദരിക്കാടിനെ ഒന്നൂടി തുടുപ്പിച്ചു.
ഇതൊന്നും പോരാഞ്ഞ്
കാട് കരുതിവെച്ചത്
മഞ്ഞ് മൂടിയ വഴികളും.
തെന്നിത്തടഞ്ഞും, മഞ്ഞില്‍ പുതഞ്ഞുപോയ
കാലുകൾ വലിച്ചെടുത്തും
മലകയറി മുകളിലെത്തിയപ്പോൾ
മഞ്ഞ് പുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




ജൂലായിലും മാര്‍ച്ചിലും ട്രിയൂണ്ട് ട്രെക്ക് ചെയതപ്പോൾ തോന്നിയത്. ഹിമാചല്‍ പ്രദേശിലെ ധരംശാലയ്ക്കടുത്താണ് ട്രിയൂണ്ട്.

0 comments:

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP