Friday, July 10, 2009

മഴയില്‍ കുതിര്‍ന്ന് പ്രബല്‍‌ഘഡില്‍


ഈ വര്‍‌ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ് – കൊഹോജ് ഫോര്‍ട്ടിലേയ്ക്ക്. അതിന് മുന്‍പ് എന്റെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്കിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ആദ്യമായി പ്രബല്‍ഘഡില്‍ പോയത് 2005-ലെ മഴക്കാലത്താണ്. മുംബൈയില്‍ നിന്ന് പൂണെയ്ക്ക് പോകുന്ന വഴിക്ക്, പന്‍‌വേലില്‍ നിന്ന് ഏകദേശം 17 km അകലെ താക്കുര്‍വാഡി എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രബല്‍ഘഡിലേയ്ക്കുള്ള ട്രെക്ക് തുടങ്ങുന്നത്.

Matheran പോലെ ഒരു ഹില്‍‌സ്റ്റേഷനാകാനുള്ള ചുറ്റുപാടൊക്കെയുണ്ട് ഇവിടെ. പക്ഷെ, കുന്നിന്റെ മുകളില്‍ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പ്രബല്‍ഘഡ് ഒരു ട്രെക്കിങ്ങ് സ്ഥലമായി ഒതുങ്ങി. അത് നന്നായെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ ഇവിടെയും വികസിപ്പിച്ച് ബോറാക്കിയേനേ.

2005 ജൂണിലെ ഒരു നനഞ്ഞ പ്രഭാതത്തില്‍ 2-3 വാഹനങ്ങളിലായി ഞങ്ങള്‍ പുറപ്പെട്ടു. ആസിഫ് (Nature Knights-ന്റെ സ്ഥാപകന്‍) സ്വന്തം വണ്ടിയില്‍ വന്നു. അതിലാണ് ഞാനും ഉണ്ണിയും കയറിയത്. പന്‍‌വേലില്‍ നിന്ന് വടാ-പാവ് കഴിച്ച് വിശപ്പടക്കി, താക്കുര്‍വാഡിയിലെത്തി. അതുവരെ മഴ മാറി നിന്നു.

മലകയറാന്‍ തയ്യാറായ്...
(Photo courtesy: Amit Kulkarni)

താക്കുര്‍വാഡിയില്‍ നിന്നും ഒരു ഗ്രാമവാസിയെ ഗൈഡായി കൂട്ടി ട്രെക്കിങ്ങ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍, ആസിഫ് വരുന്നില്ലാന്ന് പറഞ്ഞു.

തുടക്കം

തലേദിവസം എന്തോ കഴിച്ചത് വയറ്റില്‍ പിടിക്കാതെ, രാത്രി മുഴുവനും വയറിളകുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു ആസിഫ്. വെളുപ്പിനെയാണ് കുറച്ചുറങ്ങിയത്. ഈ അവസ്ഥയിലും ട്രെക്കിങ്ങ് ചെയ്യാന്‍ വന്നല്ലോ എന്നതാണത്ഭുതം! മറ്റൊരു ലീഡര്‍ നിമേഷുണ്ടായിരുന്നതുകൊണ്ട് ആസിഫ് തിരിച്ചുപോയി. ലോണാവ്‌ലയിലുള്ള വീട്ടില്‍ പോയി വിശ്രമിച്ചിട്ട് വൈകുന്നേരം ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേയ്ക്കും വരാമെന്നേറ്റു.

ഇനിയെത്ര മേലേയ്ക്ക്?

കുറച്ച് മുകളിലേയ്ക്ക് കയറുമ്പോഴേയ്ക്കും മഴ തുടങ്ങി. വേഗം റെയിന്‍‌കോട്ടെടുത്തിട്ടു. ക്യാമറ ബാഗിനകത്തായി. പിന്നെയല്ലേ രസം. മഴ കൂടിയതോടെ ഞങ്ങള്‍ കയറുന്ന വഴിയിലൂടെ വെള്ളമൊഴുകി വരാന്‍ തുടങ്ങി. ആ അരുവികളിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ നല്ല ത്രില്ലായിരുന്നു. ബാഗും ഷൂസും എല്ലാം കുതിര്‍ന്നു. റെയിന്‍‌കോട്ടിനിടയിലുടെ വെള്ളമിറങ്ങി ഉടുപ്പും കുറെയൊക്കെ നനഞ്ഞു. കണ്ണടയ്ക്ക് വൈപ്പര്‍ ഇല്ലാത്തതുകൊണ്ട് എന്റെ കാഴ്ചയും കണക്കായി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന് പറഞ്ഞപോലെ എല്ലാരും ആവേശത്തോടെ കയറി. ഇടയ്ക്ക് മഴ തോര്‍ന്നപ്പോള്‍ കുറച്ച് ഫോട്ടോകളെടുക്കാന്‍ സാധിച്ചു.

ഒരു ചെറിയ ബ്രേക്ക്

പ്രബല്‍‌ഘഡിലേയ്ക്കുള്ള ആദ്യപകുതി എളുപ്പമാണ്.
രണ്ടാം പകുതി കുറച്ച് കട്ടിയും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതിന് മുന്‍പിത്തിരി വിശ്രമം


കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അള്ളിപ്പിടിച്ച് കയറണം. ആ സമയത്ത് മഴ കുറവായിരുന്നു. മുകളിലെത്താറാവുമ്പോള്‍ കുറച്ച് ദൂരം ഒരു വിധം നിരപ്പായ പാതയുണ്ട്.


കാട്ടുപൂക്കള്‍ക്കൊപ്പം ഒരു ഫോട്ടോ സെഷന്‍
(Photo courtesy: Amit Kulkarni)

ഉച്ചയാ‍യി മുകളിലെത്തുമ്പോള്‍.

മുകളില്‍ ആകെ മൂടല്‍

ഗിരിപ്രഭാഷണം നടത്തുന്ന ഉണ്ണി

കോട്ടയുടെ വളരെക്കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.

ഒരു പ്രതിഷ്ഠയുമുണ്ട്
(Photo courtesy: Amit Kulkarni)

മഴയും പുകമഞ്ഞും കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റിയില്ല. മഴയത്ത് നിന്ന് തന്നെ ഭക്ഷണം കഴിച്ചു. വെള്ളം കുടിക്കാനായി മുകളിലേയ്ക്ക് നോക്കി വായും പൊളിച്ചുനിന്നു.

അത്രയും നേരം നടന്നുകൊണ്ടിരുന്നതിനാല്‍ തണുപ്പനുഭപ്പെട്ടില്ല. ഇരുന്നപ്പോള്‍ നല്ല വിറയല്‍. അതുകൊണ്ട് അധികം ഇരിക്കാതെ തിരിച്ചിറങ്ങാന്‍ തുടങ്ങി.


ഇറങ്ങാനാണ് കൂടുതല്‍ വിഷമം. ശ്രദ്ധിച്ച് കാല് വെച്ചില്ലെങ്കില്‍ നടുവുംതല്ലി താഴെക്കിടക്കും. അതുകൊണ്ട് പതുക്കെയേ പോവാന്‍ പറ്റൂ. കുറെ മുന്നോട്ട് പോയപ്പോള്‍, ഒന്നായിരുന്ന ഗ്രൂപ്പ് പിളര്‍ന്ന് രണ്ടായി. നല്ല വേഗത്തില്‍ പോകുന്ന കുറച്ചുപേര്‍ ഗൈഡുമായി ആദ്യം പോയി. ഞങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. അക്കൂട്ടത്തിലൊരാള്‍ക്ക് വയ്യാതെയായതുകൊണ്ട് പതുക്കെയാണ് നടക്കുന്നത്. അങ്ങനെ കുറച്ചുദൂരം പോയപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ഞാനും ഉണ്ണിയും മറ്റ് നാലഞ്ച് പേരും ഒരു ഗ്രൂപ്പ്. നിമേഷും വയ്യാത്ത ആളും വേറെ അഞ്ചാറ് പേരും ഏറ്റവും പിന്നില്‍.


സമയം വൈകി. ഇരുട്ടാന്‍ തുടങ്ങി. ഏകദേശം ഊഹം വച്ചിട്ടാണ് നടക്കുന്നത്. വഴി തെറ്റിയോന്ന് സംശയം. അങ്ങോട്ട് പോകുമ്പോള്‍ കടക്കാത്ത ഒരു തോട് കണ്ടപ്പോള്‍ ഉറപ്പിച്ചു – തെറ്റി. എവിടെയോ വെച്ച് ഒരു തിരിവ് മാറിപ്പോയി. മുന്‍‌പേ പോയവരെയും പുറകെ വരുന്നവരെയും കാണാനില്ല. മുന്നോട്ട് തന്നെ നടക്കാന്‍ തുടങ്ങി. തവളകള്‍ കരയുന്നു. പുറകെ പാമ്പും വരുമോന്ന് ഉള്ളിലൊരു പേടി. ടോര്‍ച്ചുമില്ല ആരുടെ കയ്യിലും. (ഈ ട്രെക്കോടെ ഒരു ദിവസത്തെ ട്രെക്കായാലും ടോര്‍ച്ച് കരുതുമെന്ന് തീരുമാനിച്ചു).

ഭാഗ്യത്തിന് മൊബൈല്‍ സിഗ്നലുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് താഴെയെത്തി. ആസിഫും എത്തിയിരുന്നു. ആസിഫ് നാട്ടുകാരോട് ചോദിച്ച് ഞങ്ങള്‍ ഏകദേശം എവിടെയായിരിക്കുമെന്ന് പറഞ്ഞുതന്നു. ദൂരെ താക്കുര്‍വാഡി കാണാം ഞങ്ങള്‍ക്ക്. എങ്ങനെ അവിടെ എത്തും എന്ന് ഒരു പിടിയുമില്ല. അവിടെയുമിവിടെയുമുള്ള ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റുകളുടെ അടിസ്ഥാനത്തിലാണ് വഴി പറഞ്ഞുതന്നത്. അങ്ങനെ ഒരു വിധത്തില്‍ 8 മണിയോടെ താഴെയെത്തി.

മൂന്നാമത്തെ ഗ്രൂപ്പ് അപ്പോഴും വന്നിട്ടില്ല. അവര്‍ വഴി തെറ്റി വേറൊരു ചെറിയ ഗ്രാമത്തിലെത്തി. അവരെ അവിടെ വണ്ടിയില്‍ പോയി കൊണ്ടുവരികയാണുണ്ടായത്. വേഗം ഓടിപ്പോന്നതിന് ഗൈഡിനെ ആസിഫ് കുറേ വഴക്ക് പറഞ്ഞു.

എല്ലാരും ഡ്രെസ്സൊക്കെ മാറി അവിടുന്ന് പുറപ്പെട്ടപ്പോള്‍ മണി ഒമ്പതര. തീര്‍ന്നില്ല adventure. കുറേ ദൂരം ചെന്നിട്ടും മെയിന്‍ റോഡ് കാണുന്നില്ല. പകരം വഴി കൂടുതല്‍ ഇടുങ്ങിയതും വിജനവുമാവുന്നു. അതിലെ വന്ന ചില ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ കാട്ടിലേയ്ക്കാണ് പോകുന്നതെന്ന്. വന്ന വഴി തിരിച്ചുവന്ന്, ശരിയായ വഴി കണ്ടുപിടിച്ചപ്പോഴേയ്ക്കും സമയം പിന്നെയും പോയി.

ശരിക്കും ആസ്വദിച്ചു, ഈ വഴിതെറ്റിയ ട്രെക്ക്. പന്ത്രണ്ടരയ്ക്കാണ് വീട്ടിലെത്തിയതെങ്കിലും പിറ്റേന്ന് ഒമ്പത് മണിക്ക് തന്നെ ഞാന്‍ ഓഫീസിലെത്തി – fully recharged ആയിട്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

2007-ലും പോയി പ്രബല്‍‌ഗഡിലേയ്ക്ക്. ഒരു ഓര്‍മ്മ പുതുക്കലിനായി. പക്ഷെ, മഴ വരണ്ടാന്ന് തീരുമാനിച്ചു. വെറും ചാറ്റല്‍ മഴ മാത്രം. ഒരു ഗുണമുണ്ടായി. ആദ്യപകുതി വരെ പോകാന്‍ വേറൊരു എളുപ്പമുള്ള വഴി കണ്ടുപിടിച്ചു.

അവിടെ ഒരു ചെറിയ ഗ്രാമവും

എളുപ്പമുള്ള വഴിയിലുടെ മടക്കം (രണ്ടാമത്തെ പ്രാവശ്യം പോയപ്പോള്‍)

അവിടുള്ളവര്‍ താക്കുര്‍വാഡിയിലേയ്ക്ക് നടന്നുപോകാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ആ ഗ്രാമത്തില്‍ താമസിച്ച് രണ്ട് ദിവസത്തെ ട്രെക്ക് ചെയ്യാനും പറ്റും.

ജൂണില്‍ പോയപ്പോള്‍ പച്ചപ്പ് കുറവായിരുന്നു. രണ്ടാ‍മത് പോയത് ജൂലൈയിലാണ്. അപ്പോള്‍ മഴ കുറവായിരുന്നെങ്കിലും എല്ലാം പച്ചപുതച്ച് കിടന്നിരുന്നു. ചില ഫോട്ടോകള്‍ രണ്ടാമത്തെ പ്രാവശ്യം പോയപ്പോളെടുത്തതാണ്. അതിന്റെ കൂടുതല്‍ ഫോട്ടോകളുടെ ഒരു slide show ഇവിടെ ഉണ്ട്.

Saturday, July 4, 2009

വോട്ട് ചോദിക്കുന്നു ഞാന്‍

ഞാനും ഉണ്ണിയും Hindustan Motors സംഘടിപ്പിക്കുന്ന Great Driving Challenge എന്നൊരു മത്സരത്തില്‍ പങ്കെടുക്കുന്നു.


ബൂലോകത്തെ സുഹൃത്തുക്കള്‍ എല്ലാരും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ ...

ഈ ലിങ്കില്‍ പോയി വോട്ട് ചെയ്യാം - http://www.greatdrivingchallenge.com/application/Unny/

ഈമെയില്‍ വെരിഫിക്കേഷന്‍ കൂടി ചെയ്താലേ വോട്ട് സാധുവാകൂ എന്നോര്‍ക്കണേ.

നിങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ജോടികള്‍ കല്യാണം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. :-)

Monday, June 22, 2009

ആകാംക്ഷയുടെ കൂടെ

ഈ പുഞ്ചിരി കാണുമ്പോള്‍ നമുക്കും സന്തോഷം

Nature Knights എല്ലാ വര്‍‌ഷവും ഒരു ഫ്രീ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം അത് Akanksha എന്ന സംഘടനയ്ക്ക് വേണ്ടിയായിരുന്നു.

പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഒരു NGO ആണ് Akanksha. മുംബൈയിലും പൂണെയിലുമായി ധാരാളം സെന്ററുകളുണ്ട്. മുംബൈയിലെ ലോവര്‍ പരേല്‍ സെന്ററില്‍ ഞാന്‍ വോളണ്ടിയര്‍ ആയി പോകുന്നുണ്ട്. അങ്ങനെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കാന്‍ അവസരം കിട്ടിയത്. സ്പോണ്‍‌‌സേഴ്സിനെ വേണമെന്ന് മെയില്‍ അയച്ചയുടനെ Nature Knights-ലെ പല അംഗങ്ങളും ഭക്ഷണം, ബസ്, കൂടാതെ കുട്ടികള്‍ക്കായി ചില സമ്മാനങ്ങളും സ്പോണ്‍‌സര്‍ ചെയ്യാന്‍ തയ്യാറായി.

ഏപ്രിലിലെ ഒരു ഞായറാഴ്‌ച. ഏഴരയ്ക്ക് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എല്ലാ‍രും – ആകാംക്ഷയിലെ കുട്ടികളും ടീച്ചര്‍മാരും വോളണ്ടിയര്‍മാരും നേച്ചര്‍ ക്നൈറ്റ്സിലെ സംഘാടകരും വോളണ്ടിയര്‍മാരും - ഒത്തുകൂടി.


പാര്‍ക്കിലെ കന്‌ഹേരി ഗുഹകള്‍ക്കടുത്ത് ഒരു പരിചയപ്പെടല്‍

ബേസ് ക്യാമ്പിലേയ്ക്ക്

ബേസ് ക്യാമ്പ്

Rock climbing-ന്റെ ബാലപാഠങ്ങള്‍ ആസിഫ് വിവരിക്കുന്നു

ജ്ഞാനേഷിന്റെ വക ഡെമോ

Valley crossing (ശരിക്കുമുള്ള താഴ്വാരത്തിന് പകരം രണ്ട് മരങ്ങളില്‍ കയര്‍ വലിച്ച് കെട്ടിയിരിക്കുന്നു)

Rock climbing

Rappelling

പിരിയുന്നതിന് മുന്‍പ് ഒരു ഗ്രൂപ്പ് ഫോട്ടോ

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.

Wednesday, June 10, 2009

ഒരേ തുണി

വീട്ടീന്ന് ഇറങ്ങിയപ്പോത്തന്നെ വൈകി. അവള്‍ ആഞ്ഞ് നടന്നു. ബസിലെല്ലാം തിരക്കായിട്ടുണ്ടാവും. ദൂരെ നിന്നേ കണ്ടു, ഒരു ബസ് കവലയില്‍ കിടപ്പുണ്ട്. ഓടാന്‍ തുടങ്ങിയ അവള്‍ പെട്ടെന്ന് നിന്നു. ആ ബസ്! അതില്‍ പോവാന്‍ പറ്റില്ല. ആ ബസവിടെയുള്ളപ്പോള്‍ കവലയില്‍ നില്‍ക്കാന്‍ പോലും അവള്‍ക്കിഷ്ടമില്ല.

അരകല്ലിന് കാറ്റുപിടിച്ചപോലെയായി അവളുടെ നടത്തം. "ആ ബസിനങ്ങ് പൊയ്ക്കൂടേ? വെറുതെ അടുത്ത ബസ് വരാനായി കാത്തുകിടക്കുവാണ്. എന്നിട്ട് വേണം മത്സരയോട്ടം നടത്താന്‍! ഇങ്ങനെയാണേല്‍ അടുത്ത ബസും കിട്ടില്ല. വൈകിച്ചെന്നാല്‍ ആ ഇംഗ്ലീഷ് മിസിന്റെ വഴക്ക് കേള്‍ക്കണം. നാശം!"

ഇന്നാളൊരിക്കല്‍ ആ ബസില്‍ കയറിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. അപ്പഴേ തീരുമാനിച്ചു, ഇനീ ഈ ബസില്‍ കയറുന്നത് ഒഴിവാക്കണം. അന്നെന്തായാലും ചമ്മിയില്ല.

"അല്ല, ഈ ഡ്രൈവറുടെ സീറ്റിന് പിന്നിലെന്തിനാ കര്‍ട്ടന്‍? ഡ്രൈവറെ യാത്രക്കാര്‍ കണ്ടാലെന്താ കുഴപ്പം? അമ്മയോട് സങ്കടം പറഞ്ഞപ്പോള്‍ വഴക്ക് കേട്ടു. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോവണ്ടാത്രെ. ശരി, ഞാന്‍ ശ്രദ്ധിക്കുന്നില്ല. വേറാരെങ്കിലും ശ്രദ്ധിച്ചാലോ? ആകെ ചമ്മലാവും."

"ഇവര്‍ക്ക് കര്‍ട്ടനിടാന്‍ വേറെ തുണിയൊന്നും കിട്ടിയില്ലേ? ആകെയുള്ളത് രണ്ട് പാവാടയാ. അതിലൊന്നിന്റെ തുണിയും ആ കര്‍ട്ടന്റെ തുണിയും ഒന്ന് തന്നെ."

വൈകിയെന്നറിഞ്ഞിട്ടും അവള്‍ പതുക്കെയേ നടന്നുള്ളൂ. ആ ബസ് പോവട്ടെ.

Tuesday, May 12, 2009

ജയ് കുണ്ഡലിക!

ജയ് കുണ്ഡലിക!
(ഫോട്ടോയ്ക്ക് കടപ്പാട്: വന്ദന)

കുണ്ഡലികാനദിയിലൂടെ തെന്നിത്തെറിച്ച് പായുമ്പോള്‍ ആര്‍ത്ത്‌വിളിച്ചുപോവും, ജയ് കുണ്ഡലിക എന്ന്. കഴിഞ്ഞ മെയ്‌മാസത്തിലാണ് കുണ്ഡലികയില്‍ rafting ചെയ്തത്. അതിന്റെ ഫോട്ടോ അധികം ഒന്നും ഇല്ലാത്തതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച rafting ചെയ്യുന്ന ടീമിനെ പിന്തുടര്‍ന്ന് അവിടെ പോയി കുറെ ഫോട്ടോകളെടുത്ത്, കുണ്ഡലികയില്‍ കുളിച്ച് തിരിച്ചുവന്നപ്പോള്‍ പോസ്റ്റിടാനുള്ള പടങ്ങള്‍ കിട്ടി.

മുംബൈ-ഗോവ ഹൈവേയില്‍, മുംബൈയില്‍ നിന്ന് ഏകദേശം 120 km അകലെയാണ് കോലാഡ്. കോലാഡില്‍ നിന്ന് പൂണെയ്ക്കുള്ള റോഡില്‍ 8 km പോയാല്‍ സൂതര്‍വാഡിയിലെത്തും. അവിടുന്ന് വീണ്ടും 8 km ഉള്ളിലുള്ള ഷാജെ എന്ന ഗ്രാമത്തിലാണ് rafting തുടങ്ങുന്നത്. മുല്‍‌ഷി ഡാമില്‍ നിന്നും ഭിരാ ഡാമില്‍ നിന്നുമുള്ള വെള്ളം കുണ്ഡലികയിലേയ്ക്ക് തുറന്നുവിടുമ്പോഴാണ് rafting ചെയ്യാന്‍ പറ്റുക. നദിയിലുള്ള പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ rapids ഉണ്ടാവും. Rapids ഒന്ന് മുതല്‍ ആറ് വരെയുള്ള ഗ്രേഡുകളായി തരം തിരിച്ചിട്ടുണ്ട്.

Grade I: Small, easy waves; mainly flat water
Grade II: Mainly clear passages; some areas of difficulty
Grade III: Difficult passages; narrow in places and with high waves
Grade IV: Very difficult, narrow and requiring precise manoeuvring
Grade V: Extremely difficult. Very fast-flowing waters, which can be manoeuvred only by experts
Grade VI: For all practical purposes, unmanageable - even suicidal

കുണ്ഡലികയില്‍ ഏകദേശം 12 km ദൂരത്തില്‍ rafting ചെയ്യാന് പറ്റും. രണ്ടര മണിക്കൂറെടുക്കും. ഈ റൂട്ടില്‍ ഗ്രേഡ് മൂന്നും നാലും rapids ഉണ്ട്. രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയ്ക്കാണ് സാധാരണ ഡാം തുറക്കുക. ഉച്ചയ്ക്ക് ശേഷവും തുറക്കുമെന്ന് തോന്നുന്നു. ഒമ്പതുമണിക്ക് അവിടെയെത്താന്‍ വേണ്ടി വെളുപ്പിനെ അഞ്ച് മണിക്ക് പുറപ്പെട്ടു. രാവിലത്തെ ഭക്ഷണം സമയക്കുറവ് കൊണ്ട് ബസിലിരുന്ന് തന്നെ കഴിച്ചു.

Wild River Adventures എന്ന കമ്പനി ആണ് ഇവിടെ rafting നടത്തുന്നത്. ഒരു റാഫ്റ്റില്‍ ഗൈഡിനെക്കൂടാതെ എട്ടുപേര്‍ക്കിരിക്കാം. പത്തുപേര്‍ക്ക് പോകാവുന്ന റാഫ്റ്റും ഉണ്ട്. അതിന് ഭാരം കൂടുതലായതുകൊണ്ട് അത്ര ത്രില്ലിങ്ങ് അല്ല. തിരകളെടുത്തിട്ട് അമ്മാനമാടുമ്പൊഴല്ലേ അതിന്റെ ഒരു രസം.


സുരക്ഷോപകരണങ്ങള്‍

ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചേ rafting ചെയ്യാന്‍ അനുവദിക്കൂ. വെള്ളത്തില്‍ വീണാലും മുങ്ങിപ്പോവാതിരിക്കാനും തല പാറക്കല്ലിലിടിക്കാതിരിക്കാനും ഇത് രണ്ടും അത്യാവശ്യമാണ്. തുടങ്ങുന്നതിന് മുന്‍പ് കുറേ നിര്‍‌ദ്ദേശങ്ങള്‍ തരും.

റിവര്‍ ഗൈഡുകള്‍

ആരെങ്കിലും വെള്ളത്തില്‍ വീണാല്‍, റാഫ്റ്റിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ കയറിട്ടുതന്ന് രക്ഷിക്കാം. അകലേയ്ക്ക് ഒഴുകിപ്പോയെങ്കില്‍ kayak ആണ് രക്ഷിക്കാന്‍ വരിക. ഒരു rescue kayak എപ്പോഴും റാഫ്റ്റുകളുടെ കൂടെയുണ്ടാവും. കയാക്കിന് വേഗം സഞ്ചരിക്കാനാവും.

രക്ഷിക്കാന്‍ കയാക്ക് വന്നാല്‍ എങ്ങനെ അതില്‍ പിടിച്ച് കിടക്കണമെന്ന് കാണിച്ചുതരുന്നു

പടവെട്ടാന്‍ തയ്യാറായി ആസിഫ്

Nature Knights team all set for rafting

കരയിലിരുന്ന് എല്ലാ നിര്‍ദ്ദേശങ്ങളുമനുസരിച്ച് ഒരു റിഹേഴ്സലും നടത്തും.

Dry run

എന്നിട്ട് റാഫ്റ്റ് തള്ളി വെള്ളത്തിലിറക്കും. നനയാനുള്ള മടി മാറാനായി ഗൈഡ് ആദ്യം തന്നെ എല്ലാരുടെയും മേല്‍ കുറേ വെള്ളം കോരിയൊഴിക്കും.

ഡാമില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഇവിടെയുള്ള ജലനിരപ്പും കൂടും

കുറച്ച് മുന്നോട്ട് പോവുമ്പോഴാണ് ഡാമില്‍ നിന്നുള്ള വെള്ളം വരുന്നയിടത്ത് എത്തുക. അങ്ങോട്ട് തുഴഞ്ഞ് പോണം. അവിടുന്നാണ് rapids തുടങ്ങുക.

Rapids-ന് തൊട്ടുമുന്‍പ്

Rapids-ലേയ്ക്കിറങ്ങിക്കഴിഞ്ഞു

അങ്ങോട്ട് കേറിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പോവും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുഴയുകയും, നല്ലവണ്ണം പിടിച്ചിരിക്കുകയും, റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കുകയും ഒക്കെ വേണം. റാഫ്റ്റിന്റെ വക്കത്തിരുന്നാണ് തുഴയുന്നത്. ഞങ്ങളുടെ റാഫ്റ്റിലുണ്ടായിരുന്ന ജ്യോതിയുടെ അമ്മായിയച്ഛന്, പ്രായമായതുകൊണ്ടാവും, തുഴയാന്‍ ധൈര്യം കിട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തോട് റാഫ്റ്റിന്റെ മുന്നില്‍ നല്ലവണ്ണം പിടിച്ചിരുന്നോളാന്‍ ഗൈഡ് പറഞ്ഞു. ഒന്‍പത് പേരുള്ള റാഫ്റ്റില്‍ എട്ടുപേര്‍ തുഴഞ്ഞാലും മതി.

വലത് വശത്തൂന്നാണ് ഡാമില്‍നിന്നുള്ള വെള്ളം വരുന്നത്. ഓളങ്ങളില്ലാത്ത ഇടതുവശത്തൂന്നാണ് റാഫ്റ്റുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുന്നത്.

ഗ്രേഡ് നാല് റാപ്പിഡുകളില്‍ക്കൂടി പോവുമ്പോഴാണ് കൂടുതല്‍ ത്രില്ല്. ആര്‍ത്തലച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ റാഫ്റ്റ് പൊങ്ങിയും താണും പായുമ്പോള്‍ തെറിച്ച് വെള്ളത്തില്‍ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കണം. വെള്ളത്തില്‍ വീണാല്‍ നീന്തലറിയാമെങ്കിലും നീന്താന്‍ പാടില്ല. നീന്താന്‍ സാധിക്കില്ലാന്ന് തന്നെ പറയാം. പരിഭ്രമിക്കാതെ, കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കണം. ലൈഫ് ജാക്കറ്റുള്ളതുകൊണ്ട് മുങ്ങിപ്പോവില്ല. റാഫ്റ്റില്‍ നിന്ന് കയറിട്ടുതന്നോ, റെസ്ക്യൂ കയാക്ക് വന്നിട്ടോ രക്ഷിക്കും വരെ അങ്ങനെ മലര്‍ന്ന് കിടന്ന് പ്രാര്‍ത്ഥിക്കണം.

മോട്ടര്‍ പിടിപ്പിച്ച റെസ്ക്യൂ റാഫ്റ്റില്‍ പരിശീലനം നടത്തുന്നു

ഇങ്ങനെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ശാന്തമായ ഒരിടത്തെത്തി കരയ്കടുപ്പിക്കും. കുറച്ച് വിശ്രമം. അവിടെ കരയോടടുത്ത് വെള്ളത്തിലിറങ്ങിയിരിക്കാം. പിന്നെയുള്ള ദൂരം കൂടുതലും ശാന്തമാണ്. മറ്റ് റാഫ്റ്റുകളുമായി തമാശയ്ക്ക് കൂട്ടിയിടിക്കാനും, സ്വന്തം റാഫ്റ്റ് മറിച്ചിട്ടിട്ട് അതിന്റെ മുകളില്‍ കയറിയിരിക്കാനുമൊക്കെ പറ്റും. അതുകഴിഞ്ഞ് തീര്‍ത്തും ശാന്തമായി ഒഴുകുന്നിടത്ത് എല്ലാരെയും വെള്ളത്തിലിറക്കും. മലര്‍ന്ന് കിടന്നോ കുത്തനെ നിന്നോ ഒഴുകി പോവാം. നീന്താന്‍ പാടില്ല.

വെള്ളത്തില്‍ ഒഴുകിയൊഴുകി...
(പോനാല്‍ പോകട്ടും പോടാ എന്ന് വിചാരിച്ച് ജ്ഞാനേഷ് ക്യാമറ കൊണ്ട് വന്ന് എടുത്ത ഫോട്ടോകളിലൊന്ന്)


ഏകദേശം രണ്ട് കിലോമീറ്ററോളം അങ്ങനെ പോവാം. പിന്നെ വീണ്ടും റാഫ്റ്റില്‍ കയറി ഫിനിഷിങ്ങ് പോയിന്റിലേയ്ക്ക്.

തിരിച്ച് കരയിലേയ്ക്ക്

റാഫ്റ്റുകളുടെ മടക്കം

മുഴുവന്‍ നനഞ്ഞ് കുതിരുന്നതുകൊണ്ട് ഒരു സാധനവും, പ്രത്യേകിച്ച് ക്യാമറ, മൊബൈല്‍, കൂടെ കൊണ്ടുപോവാന്‍ പറ്റില്ല. കരയില്‍ നില്‍ക്കുന്നവര്‍ക്ക് തുടക്കത്തിലും ഒടുക്കത്തിലും ഫോട്ടോ എടുക്കാന്‍ പറ്റും. മിനിഞ്ഞാന്ന് പോയപ്പോള്‍ ഞങ്ങള്‍ റാഫ്റ്റിങ്ങ് ചെയ്യാത്തതുകൊണ്ട് കുറെ ഫോട്ടോ എടുക്കാന്‍ പറ്റി. ഡാം തുറന്ന് വിട്ട് ഏകദേശം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങും. ആ സമയത്ത് ഞങ്ങള്‍ വെള്ളത്തിലിറങ്ങി.


നല്ല തെളിഞ്ഞ വെള്ളത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കാന്‍ നല്ല രസം. അപ്പോഴെങ്ങാനും ഡാം തുറന്ന് വിട്ടാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും പൈപ്പിലൂടെയാവും പുറത്ത് വരിക.

വെള്ളമൊഴുകിത്തീര്‍ന്നപ്പോള്‍

മുംബൈയിലുള്ള ആരെങ്കിലും ഇത് വായിച്ചിട്ട് കുണ്ഡലികയില്‍ rafting ചെയ്യണം എന്ന് തോന്നുന്നുവെങ്കില്‍ http://www.natureknights.com/-ലെ Upcoming Events-ല്‍ പോയി നോക്കാം. May 24, June 7, June 21 എന്നീ തീയതികളിലും rafting പ്ലാന്‍ ചെയ്തിട്ടുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP