Saturday, October 31, 2015

ഒരൊച്ചും മൂന്ന് പൂക്കളും

കക്കയം കക്കയം എന്ന് കുട്ടിയായിരിക്കുമ്പോൾ തന്നെ കുറേ കേട്ടിട്ടുണ്ട് എന്നല്ലാതെ അവിടെ പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. രാജന്‍ കൊലക്കേസ് മൂലം കുപ്രസിദ്ധി നേടിയ സ്ഥലം—അത്രയേ കക്കയത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. അവിടെ പോലീസ് ക്യാമ്പ് കൂടാതെ ഇത്ര മനോഹരമായ കാടും വെള്ളച്ചാട്ടവും ഉണ്ടെന്ന് ആരറിഞ്ഞു! കഴിഞ്ഞ വര്‍ഷമാണ് കക്കയത്ത് പോവാന്‍ സാധിച്ചത്. അതും അപ്രതീക്ഷിതമായി.

കോഴിക്കോട് ഒരു മൂന്ന് ദിവസം. കോഴിക്കോടും പരിസരങ്ങളും ചുറ്റുക. ഒരു സുഹൃത്തിനെ കാണുക. കോഴിക്കോടെത്തിയതിന് ശേഷമാണ് എവിടെ പോകണമെന്ന് ആലോചിച്ചത്. അങ്ങനെ തട്ടിക്കൂട്ടി ഒരു യാത്രാപരിപാടി.

ആദ്യം പോയത് പെരുവണ്ണാമൂഴി അണക്കെട്ടിലേയ്ക്ക്. കോഴിക്കോട് നിന്ന് ഏകദേശം 50 കിലോമീറ്ററേ ഉള്ളെങ്കിലും ട്രാഫിക്ക് കാരണം 2 മണിക്കൂറിലധികമെടുത്തു. ഒരു കൊച്ചുഗ്രാമത്തിൽ ഒരു അണക്കെട്ട്.
 
കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. വെള്ളം തുറന്ന് വിട്ടിരുന്നത്കൊണ്ട് നല്ല ഭംഗിയുണ്ടായിരുന്നു. അല്ലെങ്കിൽ ഇത്രയും ദൂരം ഇതിനായാണോ വന്നതെന്ന് തോന്നിയേനെ.

എടുത്ത് പറയേണ്ട ഒരു കാര്യം, അണക്കെട്ടിനടുത്തുള്ള ചെറിയ പൂന്തോട്ടത്തിൽ നിറയെ പൂമ്പാറ്റകളുണ്ടായിരുന്നു എന്നതാ‍ണ്.
പെരുവണ്ണാമൂഴിയിലേക്ക് വെള്ളം എത്തുന്നത് കക്കയം അണക്കെട്ടിൽ നിന്നാണ്. കുറ്റ്യാടി ജലവൈദ്യുതപദ്ധതി പ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് കക്കയത്താണ്. വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം പുറത്ത് വരുന്ന വെള്ളം പെരുവണ്ണാമൂഴിയിൽ ജലസേചനത്തിനായി ഉപയോഗിക്കപ്പെടുന്നു. വയനാട്ടിലുള്ള ബാണാസുരസാഗർ അണക്കെട്ടിൽ നിന്നുള്ള വെള്ളം കക്കയത്താണ് എത്തുന്നത്.

ഒരു ചായയ്ക്കും പരിപ്പുവടയ്ക്കും ശേഷം ഞങ്ങൾ കക്കയത്തേയ്ക്ക് പുറപ്പെട്ടു. ഏകദേശം ഒരു മണിക്കൂർ യാത്ര ഉണ്ട് പെരുവണ്ണാമൂഴിയിൽ നിന്ന് കക്കയത്തേയ്ക്ക്.
കക്കയത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പാഞ്ഞുപോകുന്ന വെള്ളം.
കക്കയം അങ്ങാടിവരെയുള്ള യാത്ര മനോഹരമാണ്. അവിടുന്ന് ചെക്ക്പോസ്റ്റ് വരെ അതിമനോഹരവും. പിന്നെ കാട്ടിലൂടെയുള്ള നടപ്പിനെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.
കരിയാത്തന്‍ പാറ എന്ന സ്ഥലം ഇപ്പോള്‍ സിനിമ/സീരിയൽ/കല്യാണആല്‍ബം ഷൂട്ടിങ്ങിന് പേരുകേട്ടതായി മാറിയെന്ന് ഡ്രൈവര്‍ പറഞ്ഞു.
 
 
കക്കയം അങ്ങാടിയിൽ നിന്ന് ടിക്കറ്റെടുത്തിട്ട് വേണം മുകളിലേയ്ക്ക് പോവാന്‍. അവിടെ ഒരു രജിസ്റ്ററിൽ ഫോൺ നമ്പർ എഴുതണമെന്ന് എടുത്ത് പറഞ്ഞു. അതും സ്വന്തം നമ്പരല്ല. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വേണം. തിരിച്ച് വന്നില്ലെങ്കിൽ അറിയിക്കാനാണ്. പേടിപ്പിക്കല്ലേ ചേച്ചീ, എന്ന് കൌണ്ടറിലിരിക്കുന്ന സ്ത്രീയോട് പറഞ്ഞപ്പോൾ അവര്‍ക്ക് ചിരി.

മുകളിലെത്തിയാൽ കഴിക്കാനൊന്നും കിട്ടില്ലാന്ന് ആ ചേച്ചി മുന്നറിയിപ്പ് തന്നതുകൊണ്ട്, കുറച്ച് നേരത്തെയാണെങ്കിലും, അങ്ങാടിയിലെ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ ഊണ് കഴിച്ചു. ഒരു ഒപ്പിക്കൽ ഊണ്! പിന്നെ, dining experience-നൊന്നുമല്ലല്ലോ കക്കയം അങ്ങാടിയിൽ വന്നത്.

ഇനി, മലമുകളിലേയ്ക്ക് വളഞ്ഞുപുളഞ്ഞ വീതികുറഞ്ഞ വഴിയാണ്. കാട്ടുചെടികളും കാട്ടുപൂക്കളും അതിര് കാക്കുന്ന വഴി.

മുകളിൽ ചെക്ക്‍പോസ്റ്റ് വരെയെ വാഹനം അനുവദിക്കൂ. പിന്നെ നടക്കണം, കാട്ടിലൂടെ. ഉരക്കുഴി വെള്ളച്ചാട്ടം വരെ.
 
രാജന്റെ മൃതദേഹം ഇവിടെയാണ് കൊണ്ട് തള്ളിയതെന്ന് പറയപ്പെടുന്നു. ഒരു തൂക്ക്‍പാലത്തിൽ കയറി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ കഴിയും. ആള്‍ക്കാരെ സഹായിക്കാനും വെള്ളത്തിലിറങ്ങി അപകടം വരുത്തിവയ്ക്കാതിരിക്കാനുമായി വനംവകുപ്പ് നാട്ടുകാരിൽ ചിലരെ പരിശീലനം കൊടുത്ത് നിർത്തിയിട്ടുണ്ട്.
തിരിച്ച് നടക്കുമ്പോഴേയ്ക്കും മൂടല്‍മഞ്ഞിന് കനം വച്ചിരുന്നു.
എങ്കിലും, മനോഹരമായ ഒരു ഒച്ചിനെ കാണാന്‍ സാധിച്ചു. ആദ്യമായാണ് ഇത്ര നിറങ്ങളുള്ള ഒരൊച്ചിനെ കാണുന്നത്.
Indrella ampulla
ചെക്ക്പോസ്റ്റിലെത്താറായപ്പോഴാണ്‍ പലരെയും അട്ടകടിച്ചത് അറിയുന്നത്. ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു. അപ്പോഴറിഞ്ഞില്ല അത് ഒരു താത്കാലികാശ്വാസമാണെന്ന്!

അങ്ങോട്ട് പോകുമ്പോൾ നോട്ടമിട്ടുവെച്ചിരുന്ന പൂക്കളെയൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കാനായി ഇടയ്ക്ക് കാറ് നിര്‍ത്തിയിറങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന് തരം പൂക്കളുണ്ടായിരുന്നു.

Handsome-flowered balsam (Impatiens pulcherrima)
Rock balsam (Impatiens acaulis)
East Indian klugia (Rhynchoglossum notonianum)
ഈ മൂന്ന് പൂക്കളുടെയും ഒച്ചിന്റെയും പടം വിവരമുള്ളവര്‍ക്ക് അയച്ചുകൊടുത്ത് കിട്ടിയ പേരുകളാണ്. എനിക്ക് ഇത്ര വിവരമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.
ഇത് മുന്‍പ് കണ്ട് പരിചയമുണ്ട്. പക്ഷേ പേരറിയില്ല.
 പൂക്കളുടെ മാക്രോസ് എടുത്ത് രസിക്കുന്നതിനിടയിൽ മറ്റൊന്നും ശ്രദ്ധിച്ചില്ല. തിരിച്ച് കാറിലിരുന്നപ്പോഴാണ് കാലിൽ അട്ടകളുടെ വിളയാട്ടം കണ്ടത്. ആ സമയത്ത് രക്തദാനത്തിനുള്ള മൂഡൊന്നുമില്ലായിരുന്നു. പുറത്തിറങ്ങിയാൽ പിന്നെയും അട്ട കടിക്കും. കാറിലിരുന്ന് തന്നെ ഒരുവിധം എല്ലാത്തിനെയും തോണ്ടി പുറത്തിട്ടു. കാറിൽ അട്ട കക്കയം അങ്ങാടിയിൽ നിന്ന് ചായ കുടിച്ച് വീണ്ടും കോഴിക്കോട്ടേയ്ക്ക്.

പിന്‍‌കുറിപ്പ്: Kerala Hydel Tourism Centre-ന്റെ വക boating, adventure bicycle ride എന്നിവ ഈയടുത്ത് കക്കയത്ത് ആരംഭിച്ചതായി വാര്‍‌ത്ത കണ്ടു. റോഡ്മാര്‍‌ഗ്ഗം എത്തിപ്പെടാന്‍ കഴിയാത്ത അമ്പലപ്പാറ വെള്ളച്ചാട്ടം ബോട്ടിങ്ങിനിടയിൽ കാണാന്‍ കഴിയും. ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെയും.

0 comments:

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP