Thursday, October 7, 2010

വിധി

കലയോടുള്ള താത്പര്യമോ കലാകാരനോടുള്ള ആരാധനയോ, എന്താന്നറിയില്ല, അവള്‍ക്കവനോട് അടുപ്പം തോന്നി. അത് വളര്‍ന്ന് പരസ്പരമുള്ള പ്രേമമായി. സിനിമാലോകമായിരുന്നു അവന്റെ സ്വപ്നം. നല്ല സിനിമകളെടുക്കുന്ന സംവിധായകന്‍ എന്ന പേര്‍ നേടാനുള്ള പരിശ്രമത്തിനിടയിലും അവളെ ഒപ്പം കൂട്ടാന്‍ അവനാഗ്രഹിച്ചു.



അച്ഛനില്ലാത്ത വീട്ടില്‍ അവളുടെ മൂത്ത ആങ്ങളയ്ക്കാണ് തീരുമാനമെടുക്കാനുള്ള അധികാ‍രം. കലാകാരന്മാരെ പുച്ഛമായിരുന്നു, ആങ്ങളയ്ക്ക്. പ്രത്യേകിച്ച് സിനിമാക്കാരെ. കല്യാണമാലോചിച്ച് വന്ന അവനെ അപമാനിച്ചുവിട്ടു അയാള്‍. അവള്‍ക്ക് താക്കീതും നല്‍കി. ആങ്ങളെയെ എതിര്‍ക്കാന്‍ കഴിയാതെ അവള്‍ അയാള്‍ കൊണ്ടുവന്ന ആലോചനകളിലൊന്നിന് സമ്മതം നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസം. നല്ല ജോലി. വല്യ കുടുംബം.



ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒന്നുകൂടി മനസ്സിലാക്കി. ഭര്‍ത്താവും ഒരു കലാകാരനാണ്. സിനിമയില്‍ അഭിനയിക്കണമെന്നത് അയാളുടെ കലശലാ‍യ മോഹമാണ്. അതിനുവേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ട്. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡിഗ്രികള്‍ കരസ്ഥമാക്കിയെങ്കിലും അഭിനയമായിരുന്നു അയാളുടെ അഭിനിവേശം. അവള്‍ ഉള്ളില്‍ ചിരിച്ചു.



അയാള്‍ ചെറിയ ചെറിയ, ആരും ശ്രദ്ധിക്കാത്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ, ഒരു ഭേദപ്പെട്ട വേഷം കിട്ടി. ആഹ്ലാദത്തിമര്‍പ്പിലായി അയാള്‍. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ ജോലി രാജിവച്ച് മുഴുവന്‍ സമയവും അഭിനയത്തിനാ‍യി നീക്കിവയ്ക്കണം എന്നൊക്കെ പറയാന്‍ തുടങ്ങി. അവള്‍ അതിനെ പിന്തുണച്ചു.



പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങിന് ഭര്‍ത്താവ് പോയപ്പോള്‍, അവള്‍ ആങ്ങളയെ വിളിച്ചു വിവരം പറഞ്ഞു. എന്നിട്ട് ചോദിച്ചു, “എന്റെ ഭര്‍ത്താവ് നിനിമാക്കാരനാവാന്‍ പോവാ. താലി പൊട്ടിച്ചെറിഞ്ഞ് ഞാന്‍ പോരട്ടേ?”



ആങ്ങള അന്തംവിട്ട് നിന്നപ്പോള്‍ അവള്‍ ഫോണ്‍ വെച്ചിട്ട് പൊട്ടിച്ചിരിച്ചു.

Friday, July 16, 2010

എന്റെ കടുവാന്വേഷണയാത്രകള്‍ - 2: പെഞ്ച്


കുറേനാളുകള്‍ക്ക് മുന്‍പാണ് എന്റെ ആദ്യത്തെ
കടുവാന്വേഷണയാത്രകള്‍ (കോര്‍ബറ്റ്)
എഴുതിയത്. മടിക്കും തിരക്കിനുമൊക്കെ ഒരു തത്കാലവിരാമമിട്ടുകൊണ്ട് ഇതാ അടുത്ത ഭാഗം.

മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടിട്ട് ഞാന്‍ പെഞ്ചില്‍ കടുവയെ കണ്ടു എന്ന് തെറ്റിദ്ധരിക്കേണ്ട. അത് പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ കണ്ട കടുവകളുടെ ചിത്രമാണ്. രണ്ടുവര്‍ഷം മുന്‍പ് ഒരു മൂകാംബിക-കുടജാദ്രി സന്‍(ദര്‍ശന)ത്തിന് ശേഷം മാംഗ്ലൂരില്‍ ഒന്ന് ചുറ്റി. മാംഗ്ലൂര്‍ ടൂറിസ്റ്റ് ഗൈഡ് വാങ്ങി നാലഞ്ച് മണിക്കൂറുകള്‍ കൊണ്ട് കാണാന്‍ പറ്റിയ സ്ഥലങ്ങളിലൊക്കെ പോയി. അങ്ങനെയാണ് പിലിക്കുളയിലെത്തിയത്. തടവിലാണെങ്കിലും ഇത്ര ആഹ്ലാദത്തിമിര്‍‌പ്പോടെ ഓടിക്കളിക്കുന്ന കടുവകളെ ആദ്യമായാണ് കാണുന്നത്. നാലെണ്ണം – രണ്ട് ജോടികള്‍. ഒരു ജോടി കരയിലും മറ്റേത് വെള്ളത്തിലും. അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. എങ്കിലും തടവിലായതിനാല്‍ ഈ യാത്രയില്‍ കടുവയെ കണ്ടതായി കണക്കാക്കുന്നില്ല. കാ‍ട്ടില്‍ സ്വൈരവിഹാരം നടത്തുന്നവയെ കണ്ടാലേ തൃപ്തിയാവൂ.


പിന്നത്തെ കടുവാന്വേഷണയാത്ര
ദാണ്ടേലിയിലേയ്ക്കായിരുന്നു. ആ യാത്രയിലും കടുവയെ കണ്ടില്ല. ദാണ്ടേലിയില്‍ പോയത് കടുവയെ മാത്രം ലക്ഷ്യം വച്ചിട്ടല്ലായിരുന്നതുകൊണ്ട് അതിനെ ശുദ്ധമായ കടുവാന്വേഷണയാത്രകളില്‍ പെടുത്തില്ല.

2009 ഫെബ്രുവരിയിലാണ് പെഞ്ച് കടുവാസങ്കേതത്തില്‍ പോയത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായാണ് പെഞ്ച്. 10 ശതമാനം മാത്രമേ മഹാരാഷ്ട്രയിലുള്ളൂ. നാഗ്‌പൂരില്‍ നിന്ന് എകദേശം 70 കിലോമീറ്റര്‍ ദൂരമൂണ്ട് മഹാരാഷ്ട്രയിലുള്ള പെഞ്ച് ഗേറ്റിലേയ്ക്ക്. നാഗ്‌പൂര്‍-ജബല്‍‌പൂര്‍ റോഡിലാണ് ഇത്. അവിടുന്ന്‍ ഏകദേശം 12 കിലോമീറ്റര്‍ പോയാല്‍ മദ്ധ്യപ്രദേശ് ഗേറ്റിലെത്താം.


പെഞ്ചിനൊരു പെരുമയുണ്ട്. ഈ കാടുകളായിരുന്നു മൌഗ്ലിയുടെയും, ബാലുവിന്റെയും, ബഗീരയുടെയും, ഷേര്‍ഖാന്റെയുമൊക്കെ നാട്. റുഡ്യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക് എന്ന പുസ്തകം പെഞ്ച്, മദ്ധ്യപ്രദേശിലെ തന്നെ കന്‌ഹ കാടുകള്‍ ആസ്പദമാക്കിയാണ് എഴുതിയതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ, മദ്ധ്യപ്രദേശ് സൈഡില്‍ Mougly's Den, Kipling Country എന്നൊക്കെയാണ് റിസോര്‍‌ട്ടുകളുടെ പേര്. അവിടെ ധാരാളം റിസോര്‍‌ട്ടുകളുണ്ട്. മഹാരാഷ്ട്ര സൈഡില്‍ MTDC മാത്രം, അതും MTDC നേരിട്ട് നടത്തുന്നതല്ല. അവിടെയാണ് ഞങ്ങള്‍ ക്യാമ്പ് സെറ്റപ്പ് ചെയ്തത്.


ആദ്യം ഏഴ് പേരാണ് പോവാന്‍ പരിപാടിയിട്ടത്. എന്നാല്‍ പോകുന്ന ദിവസം ഓഫീസിലെ തിരക്ക് കാരണം ഒരാള്‍ക്ക് വരാന്‍ പറ്റിയില്ല. വേറൊരാള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അങ്ങനെ ഞങ്ങള്‍ അഞ്ച് പേര്‍ രാവിലെ നാഗ്‌പൂരിലെത്തി. അവിടുന്ന് മൂന്ന് ദിവസത്തേയ്ക്ക് വാഹനം ബുക്ക് ചെയ്തിരുന്നു. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ പറ്റില്ല. വല്ലപ്പോഴുമുള്ള സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍‌ട്ട് ബസുകളെ വിശ്വസിച്ച് നിന്നാല്‍ ഞങ്ങളുടെ റ്റൈറ്റ് ഷെഡ്യൂള്‍ തെറ്റും. തന്നേമല്ല, മെയില്‍ റോഡില്‍ നിന്ന് ഏഴെട്ട് കിലോമീറ്റര്‍ ഉള്ളിലാണ് റിസോര്‍ട്ടും റിസേര്‍വിന്റെ ഗേറ്റും. പിന്നെ, മദ്ധ്യപ്രദേശിലും പോണമല്ലോ.


നാഗ്‌പൂര്‍ ഹല്‍ദിറാമില്‍ പോയി മസാലദോശയൊക്കെ കഴിച്ച് പെഞ്ചിലേയ്ക്ക് വച്ച് പിടിച്ചു. ഉച്ചഭക്ഷണസമയത്ത് തന്നെ റിസോര്‍ട്ടിലെത്തി. മുറികള്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ്‌ തന്നെ സഫാരിക്കുള്ള ജിപ്സി ബുക്ക് ചെയ്തു. ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളൊന്നുമില്ല. താമസിക്കുന്ന റിസോര്‍‌ട്ടുകള്‍ വഴിയേ സഫാരിക്ക് ബുക്ക് ചെയ്യാന്‍ പറ്റൂ. നമ്മുടെ സ്വന്തം വണ്ടികളും കാട്ടിനുള്ളില്‍ വിടും. തുറന്ന ജിപ്സിയില്‍ പോകുന്ന സുഖം അടച്ചുമൂടിയ ഖ്വാളിസില്‍ പോയാല്‍ കിട്ടുമോ? രണ്ടായാലും ഒരു ഫോറസ്റ്റ് ഗൈഡിനെ കൂടെ കൊണ്ടുപോകണം. ഗേറ്റില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗൈഡിനെ തരും.



മൂന്ന് മൂന്നരയോടെ സഫാരി തുടങ്ങി. കടുവയെ തേടിയിറങ്ങിയ ഞങ്ങളുടെ മുന്നില്‍ മാന്‍, മയില്‍, ചെന്നായ്, പന്നി, കാട്ടുപോത്ത്, കുറേ പക്ഷികള്‍ ഇവയൊക്കെ വന്നുപെട്ടു. ഫെബ്രുവരിയായതുകൊണ്ട് കാട്ടില്‍ പച്ചപ്പ് നന്നെ കുറവായിരുന്നു.



കണ്ടാ നാട്ടുപോത്താന്നേ തോന്നൂ. അതും സോക്സൊക്കെയിട്ടിട്ട്. പക്ഷെ, കാട്ടുപോത്ത് തന്നെ. ഫെയര്‍ & ലവ്‌ലി തേച്ച് കാണും.

നിശ്ചിതസഥലങ്ങളിലല്ലാതെ റിസേര്‍വിലെവിടെയും ഇറങ്ങാന്‍ അനുവാദമില്ലാത്തതാണ്. ജിപ്സിടെ ടയര്‍ പഞ്ചറായതുകൊണ്ട് ഞങ്ങള്‍ക്കിറങ്ങാന്‍ പറ്റി.






ഉണക്കപ്പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞുകടുവയെങ്കിലും ഉണ്ടായിരിക്കും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ മൂന്ന് മണിക്കൂറോളം കാട്ടില്‍ ചുറ്റി. നിരാശയോടെ, എന്നാല്‍ ഇനീം രണ്ട് സഫാരികളും കൂടി ബാക്കിയുണ്ടെന്ന സമാധാനിച്ച് തിരികെ റിസോര്‍‌ട്ടിലെത്തി.


തലേന്ന് ട്രെയിന്‍ മിസ്സായ വിപിന്‍ അന്ന് രാത്രി തന്നെ മുംബൈയില്‍ നിന്ന് പുറപ്പെട്ടിരുന്നു. പല പാസഞ്ചര്‍ ട്രെയിനുകളും മാറിക്കയറി വൈകുന്നേരത്തോടെ നാഗ്‌പൂരിലെത്തി. വിപിന് വേണ്ടി ഞങ്ങള്‍ ഖ്വാളിസ് ബുക്ക് ചെയ്ത അതേ ഏജന്‍സി വഴി ഒരു കാറ് ബുക്ക് ചെയ്തിരുന്നു. അങ്ങനെ ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്ത് വന്ന വിപിന് ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് കടുവയെക്കാണാം എന്നുറപ്പിച്ച് ഞങ്ങള്‍ അന്നത്തെ ദിവസത്തിനോട് ബൈ പറഞ്ഞു. വെളുപ്പിന് മദ്ധ്യപ്രദേശില്‍ പോവണ്ടതല്ലേ?


മദ്ധ്യപ്രദേശിലെ പെഞ്ചില്‍ ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളുണ്ട്. അവിടെയുള്ള റിസോര്‍‌ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി അതെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് MTDCയുടെ മാനേജര്‍ പറഞ്ഞു. അവിടെ മറ്റ് വാഹനങ്ങള്‍ പ്രവേശിപ്പിക്കുകയുമില്ല. ആറരയ്ക്ക് സഫാരി തുടങ്ങും. അതിന് മുന്‍‌പേ അവിടെയെത്തി ജിപ്സി തരപ്പെടുത്താന്‍ വളരെ നേരത്തെ എണീറ്റ് കുളിയൊന്നും പാസാക്കാതെ ഇറങ്ങി. സ്വെറ്ററും മങ്കി ക്യാപ്പുമൊക്കെ ഇട്ടിട്ടും നല്ല തണുപ്പ്. ഭാഗ്യത്തിന് ജിപ്സി കിട്ടി. ചായയും.



അടുത്ത മൂന്ന് മണിക്കൂറുകളും കടുവയെത്തേടി അലഞ്ഞു. എവിടെ? ഒരു രക്ഷയുമില്ല. മാനുകളെയും മയിലുകളെയും കണ്ട് ബോറടിച്ചു. പലതരം പക്ഷികളെ (മഹാരാഷ്ട്ര സൈഡില്‍ കണ്ടതിലധികം) കണ്ടതാണ് ഒരാശ്വാസം. ഇവിടുത്തെ വനംവകുപ്പിന് കുറേക്കൂടി കാര്യക്ഷമതയുള്ളതായി തോന്നി.



എല്ലാരും നോക്കുന്നത് കണ്ടാ കടുവയെ കണ്ടപോലുണ്ട്. ചുമ്മാ!

കടുവ മാന്തിയതാന്നാ ഗൈഡ് പറഞ്ഞത്. ഇതൊക്കെ കാണാനേ വിധിയുള്ളോ?

കൊള്ളാല്ലേ വനസുന്ദരി. രാത്രീല്‍ തിളങ്ങും. അതുകൊണ്ട് ഗോസ്റ്റ് ട്രീ എന്നും പേരുണ്ട്.







അല്പം വിശ്രമം

ഗേറ്റിനടുത്ത് സുവനീറൊക്കെ കിട്ടുന്ന ഒരു കടയുണ്ട്. മഹാരാഷ്ട്ര സൈഡില്‍ ഇതൊന്നുമില്ല.


ചെറിയ ഷോപ്പിങ്ങും ചെറിയ തോതില്‍ പ്രാതലും കഴിഞ്ഞിട്ട്, കടുവയെ കാണാന്‍ ഇനീം ഒരു സഫാരി കൂടിയുണ്ടെന്ന് സമാധാനിച്ച് തിരിച്ചുപോന്നു.


ഊണും ഒരു ചെറിയ മയക്കവും കഴിഞ്ഞ് അടുത്ത സഫാ‍രി. എന്താ കാര്യം? ഞങ്ങള്‍ വരുന്നതറിഞ്ഞ് കടുവകളെല്ലാം മുങ്ങിയപോലുണ്ട്.


വരണ്ടുകിടക്കുന്ന പെഞ്ച് നദി

വെള്ളമൊഴുകി പാറകളെല്ലാം ഡിസൈനര്‍ പാറകളായി



അങ്ങനെ അതും നിരാശയില്‍ തന്നെ അവസാനിച്ചു. കടുവയെ കാണണമെങ്കില്‍ ഭാഗ്യം വേണം. അതിനുള്ള സമയമായില്ല എന്നൊക്കെ പരസ്പരം സമാധാനിപ്പിച്ചു.


ചെക്കൌട്ടിന് മുന്‍പൊരു ഗ്രൂപ്പ് ഫോട്ടോ

Pench MTDC

വൈകുന്നേരമാണ് നാഗ്‌പൂരില്‍ നിന്ന് ട്രെയിന്‍. ശിവരാത്രിയായതുകൊണ്ട് അന്ന് സഫാരിയില്ല. പിന്നെന്ത് ചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ ക്വാളിസിന്റെ ഡ്രൈവറുടെ സുഹൃത്ത് ഞങ്ങളെ ഓറഞ്ച് തോട്ടത്തില്‍ കൊണ്ടുപോവാം എന്ന് പറഞ്ഞു. നാഗ്‌പൂരിന് Orange Country എന്നും പേരുണ്ട്. റൂമില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെ ഓറഞ്ച് തോട്ടങ്ങള്‍ കണ്ടപ്പോഴേ ആഗ്രഹം തോന്നിയതാണ്.



ഞാനും ഉണ്ണിയും ഓറഞ്ച് തോട്ടത്തില്‍ ഒരു യുഗ്മഗാനം പാടാന്‍ ശ്രമിക്കുന്നു

ഒരെണ്ണം മുഴുവനോടെ വിഴുങ്ങിയാലോ?


ഓറഞ്ച് പറിക്കുന്നിടത്ത് ചെന്നാല്‍ ഓറഞ്ച് പറിക്കാതെ പോരുന്നതെങ്ങനെ?


ഓറഞ്ച് ഷെഡ്

നൂറോളം ഓറഞ്ചുകള്‍ ഇരുനൂറ് രൂപയ്ക്ക് വാങ്ങി. നല്ല മധുരമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്രാന്തം കാണിച്ച് വലിച്ചുവാരി തിന്നതുകൊണ്ട് അത്താഴം ഓറഞ്ചില്‍ ഒതുക്കി.


കടലപ്പാടം

തിരിച്ച് പോകുന്ന വഴിക്ക് ഇത്തിരി വഴിമാറി രാംടെക്ക് എന്ന രാമക്ഷേത്രവും സന്ദര്‍ശിച്ചു.



ഇവിടുത്തെ കാടുകളില്‍ വനവാസകാലത്ത് ശ്രീരാമനും മറ്റും താമസിച്ചിരുന്നുവെന്നും അഗസ്ത്യമുനി തപസ്സിരുന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇപ്പോ കാടൊന്നുമില്ല.


ഈ ചുറ്റലെല്ലാം കഴിഞ്ഞപ്പോള്‍, ചൂടും വിശപ്പും കൊണ്ട് ആകെ ക്ഷീണിച്ചു. നാഗ്‌പൂരിലേയ്ക്ക് ബാക്കിയുള്ള 50 കിലോമീറ്റര്‍ യാത്രയില്‍ എല്ലാരും ഉറക്കമായിരുന്നു. നാഗ്‌പൂരിലെത്തി വളരെ വിശാലമായി ഉച്ചഭക്ഷണം കഴിച്ച്, ഹല്‍‌ദിറാമില്‍ പോയി കുറേ സ്വീറ്റ്സും, പ്രത്യേകിച്ച് ഓറഞ്ച് ബര്‍ഫി, വാങ്ങി കൃത്യസമയത്ത് തന്നെ സ്റ്റേഷനിലെത്തി.


കടുവയെക്കാ‍ണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും മറക്കാന്‍ പറ്റാത്ത മറ്റൊരു യാത്ര കൂടി.

ഈ പോസ്റ്റില്‍ ഫോട്ടോകളുടെ അതിപ്രസരമാണെന്നറിയാമെങ്കിലും, കൂടുതല്‍ ഫോട്ടോ കാണണമെന്നുള്ളവര്‍ക്ക് ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും പോകാവുന്നതാണ്.

Sunday, April 25, 2010

മാറാം, നമുക്കും

ഇവരും അദ്ധ്യാപകര്‍ എന്ന എന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്.

ആദ്യമേ തന്നെ പറയട്ടെ, ആ പോസ്റ്റിന്റെ തലക്കെട്ട് എല്ലാ അദ്ധ്യാപകര്‍‌ക്കെതിരെയും വിരല്‍ ചൂണ്ടാനായി ഉദ്ദേശ്ശിച്ചിട്ടതല്ല. കുറേയധികം ആളുകളെ ഒന്നിച്ച്, അതും വളരെ ചെറുപ്പത്തിലെ തന്നെ, സ്വാധീനിക്കാന്‍ കഴിയുന്നവരാണ് അദ്ധ്യാപകര്‍. അങ്ങനെയുള്ളവര്‍ ഇതുപോലെ പെരുമാറുകയാണെങ്കില്‍ ഒരു തലമുറ തന്നെയല്ലേ തെറ്റ് പഠിച്ച് വളരുന്നത്?


അതേ ട്രെയിനിലിരുന്നാണ് ഞാന്‍ രാവിലെ ഭക്ഷണം കഴിച്ചത്. വാഷ്‌ബേസിനടിയിലുള്ള വേസ്റ്റ്ബാസ്ക്കറ്റില്‍ അതിന്റെ അവശിഷ്ടം ഇടുകയും ചെയ്തു. ഡെല്‍ഹിയില്‍‌നിന്ന് വരുന്ന ടെയിനല്ലേ, ആ വേസ്റ്റ്‌ബാസ്ക്കറ്റ് നിറഞ്ഞിരിക്കുകയാ‍യിരുന്നെങ്കില്‍ എന്റെ ബാഗിലെപ്പോഴുമുണ്ടാവുന്ന ഒരു പ്ലാസിക്ക്കവറില്‍ പൊതിഞ്ഞ് അത് ഞാന്‍ വീട്ടിലേയ്ക്കോ അടുത്ത വേസ്റ്റ്‌ബിന്‍ ഉള്ളയിടം വരെയോ കൊണ്ടുവന്നേനേ. എന്നാല്‍, റെയില്‍‌വേ ജോലിക്കാര്‍ ഇടയ്ക്കൊക്കെ വൃത്തിയാക്കിയതുകൊണ്ടോ അതോ അധികമാരും ഉപയോഗിക്കാതിരുന്നതുകൊണ്ടോ ആ കുപ്പത്തൊട്ടിയില്‍ വളരെ കുറച്ചേ കുപ്പയുണ്ടായിരുന്നുള്ളൂ.


വേണ്ടയിടത്തൊക്കെ കുപ്പത്തൊട്ടി വയ്ക്കാത്തതുകൊണ്ടാണ് അത് വഴിയിലേയ്ക്ക് വലിച്ചെറിയുന്നത് എന്ന് പറയുന്നതിലര്‍‌ത്ഥമില്ല. വേണമെന്ന് വെച്ചാല്‍ വേണ്ട പോലെ ചെയ്യാവുന്ന കാര്യമേയുള്ളു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, കാടുകളിലും യാത്ര പോവുന്നയാളാണ് ഞാന്‍. അതും കുറേ ആളുകള്‍ ഒന്നിച്ച്. ഒരിക്കലും ഒരു മിഠായിക്കടലാസുപോലും കാട്ടില്‍ വലിച്ചറിഞ്ഞിട്ടില്ല. കൂടെയുള്ള ആരെയും അങ്ങനെ ചെയ്യാന്‍ സമ്മതിക്കാറുമില്ല. ഇതുവരെ ഏറ്റവും കൂടുതല്‍ നാള്‍ കാട്ടില്‍ കഴിഞ്ഞിട്ടുള്ളത് മൂന്നുദിവസമാണ്. ഞങ്ങള്‍ പതിമൂന്ന് പേരും മൂന്ന് ദിവസത്തെ വേസ്റ്റ് എല്ലാം പൊതിഞ്ഞെടുത്ത് അടുത്ത പട്ടണത്തിലെ വേസ്റ്റ്ബിന്നിലാണ് ഇട്ടത്. ജൈവാവശിഷ്ടങ്ങള്‍ മാത്രം കാട്ടിലുപേക്ഷിച്ചു
—അതും മിതമായ തോതില്‍. കാട്ടില്‍ വരുന്നവരെല്ലാം ഇങ്ങനെ പെരുമാറാറില്ല എന്ന് നമുക്കറിയാം. അടുത്തുള്ള ഒരു പക്ഷിസങ്കേതത്തില്‍ പോയിട്ട് അവിടെ കണ്ട കുപ്പയൊക്കെ പെറുക്കിക്കൂട്ടിയിട്ടുണ്ട് ഞാനും ഉണ്ണിയും. അതുകൊണ്ട് അത്രയും കുപ്പ (0.1%) ആ കാട്ടിനുള്ളില്‍ കുറഞ്ഞു എന്നല്ലാതെ വല്യ മാറ്റമൊന്നും അതുകൊണ്ട് വരില്ല. എങ്കിലും നമ്മളെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് സമാധാനം. (കൂടാതെ, പ്രകൃതി ഒരു സമ്മാനവും തന്നുഅധികം കാണാന്‍ കിട്ടാത്ത ഒരു പക്ഷി വന്ന് ഞങ്ങളുടെ മുന്നില്‍ പാറിക്കളിച്ചു. മണിക്കൂറുകളായി മുകളിലേയ്ക്ക് നോക്കിനിന്നിട്ടും ഈ പക്ഷിയെ കാണാന്‍ കിട്ടാതിരുന്ന ഒരു പക്ഷിനിരീക്ഷകനാണ് ഈ പക്ഷിയുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ കണ്ടിട്ട് അതിന്റെ പേരും മറ്റും പറഞ്ഞുതന്നത്.)

വേസ്റ്റ്ബിന്‍ തൊട്ടടുത്ത് ഉണ്ടെങ്കിലും അതിലിടാതെ നില്‍ക്കുന്നിടത്ത് തന്നെ വേസ്റ്റ് വലിച്ചെറിഞ്ഞിട്ട് പോവുന്നവരും ധാരാളം. പഠിപ്പുള്ളവര്‍. പണമുള്ളവര്‍. അക്ഷരാഭ്യാസമില്ലാത്തവര്‍. തെരുവില്‍ ജീവിക്കുന്നവര്‍. ഇങ്ങനെ എല്ല്ലാ കൂട്ടരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറും. സമൂഹം ഭ്രാന്തരെന്ന് മുദ്ര കുത്തിയിട്ടുള്ളവര്‍ ഭേദം എന്നുതോന്നുന്നു—ഞാന്‍ കാണാ‍നിടയായ ഒരു സംഭവത്തെക്കുറിച്ച്
ഇവിടെ എഴുതിയിട്ടുണ്ട്.

റോഡ് വൃത്തിയാക്കാന്‍ തൂപ്പുജോലിക്കാരുണ്ടല്ലോ, പിന്നെ കുപ്പ വലിച്ചെറിഞ്ഞാലെന്താ എന്ന മനോഭാവമുള്ളവരുണ്ട്. വീട്ടില്‍ അമ്മയോ ഭാര്യയോ അല്ലെങ്കില്‍ ജോലിക്കാരിയോ വൃത്തിയാക്കാനുണ്ടെന്ന് കരുതി ഇരിക്കുന്നിടത്തുതന്നെ ആരെങ്കിലും വേസ്റ്റ് ഇടാറുണ്ടോ? വീട്ടിലെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാതെ പോവാറുണ്ടോ? നമ്മുടെ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് പോട്ടെ, അതിനടുത്തൂടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാറുണ്ടോ? ഓരോരുത്തരും അത് ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കിയിട്ട് പോയാല്‍ ഈ സ്ഥിതി മാറില്ലേ? ശരി, വെള്ളമില്ലെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ ഇപ്പോള്‍ മനസ്സില്‍ തോന്നിയത്? ധാരാളം വെള്ളമുള്ള പബ്ലിക്ക് ടോയ്‌ലറ്റുകളും (റയില്‍‌വേ സ്റ്റേഷന്‍, എയര്‍‌പോര്‍‌ട്ട്, ഓഫീസ്—ഫ്ലഷ് കൂടാതെ ഫോസറ്റുമുള്ളവ) വൃത്തികേടാക്കിയിട്ട് പോകുന്ന ധാരാളം ആള്‍ക്കാരുണ്ട്. സ്വന്തം വീട് തേച്ച്മിനുക്കിയിടുന്ന സ്ത്രീകളും പൊതുവഴിയില്‍ കുപ്പ വലിച്ചറിയാന്‍ മടികാണിക്കാറില്ല. വാടക കൊടുക്കുന്നതല്ലേയെന്ന ന്യായവും പറഞ്ഞ് ഹോട്ടല്‍/ഹോസ്റ്റല്‍ മുറികളിലെ ലൈറ്റും ഫാനും ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യാതെ പോവുന്നവരുണ്ട്. ഇങ്ങനെയൊക്കെ പെരുമാറുന്നത് മലയാളികള്‍ മാത്രമല്ല. ഇന്ത്യാക്കാരെല്ലാം കണക്ക് തന്നെ. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് അറിയില്ല.


ഇതൊക്കെ വിരല്‍‌ചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിലെയ്ക്കല്ലേ? ഈ സംസ്ക്കാരം വളര്‍ന്ന്‌ വരുന്ന തലമുറ പഠിക്കാതിരിക്കുകയല്ലേ നല്ലത്? അവരത് പഠിക്കാതെ ശ്രദ്ധിക്കാന്‍ അദ്ധ്യാ‍പകര്‍ക്ക് കഴിയില്ലെങ്കില്‍ നമുക്കെന്ത് പ്രതീക്ഷിക്കാനുണ്ട്? ഇടയ്ക്ക് ആകാംക്ഷയില്‍ വോളണ്ടിയര്‍ പോവുമ്പോള്‍ ഞാനും ഒരദ്ധ്യാപികയുടെ വേഷം അണിയാറുണ്ട്. ഇംഗ്ലീഷും കണക്കും കൂടാതെ ഇതുപോലുള്ള മൂല്യങ്ങള്‍ ആ ചെറിയ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആകാംക്ഷയുടെ സ്ലോഗന്‍ തന്നെ “"Be the change" എന്നാണ്. മഹാത്മജിയുടെ "Be the change you want to see in the world" എന്ന വാക്കുകളില്‍ നിന്നാണിതിന് പ്രചോദനം. ആകാംക്ഷയില്‍ നിന്ന് പഠിക്കുന്ന നല്ല ശീലങ്ങള്‍ ഈ കുട്ടികള്‍ അവര്‍ താമസിക്കുന്ന ചേരികളില്‍ പ്രാവര്‍ത്തികമാക്കുന്നു. ഇല്ലായ്മകളില്‍ ജീവിക്കുന്ന അവര്‍ക്ക് മാറാമെങ്കില്‍ നമുക്കാവില്ലേ മാറാന്‍?

ഒരു ബ്ലോഗറായ ക്രിസും കൂട്ടുകാരും തുടക്കമിട്ട TidyCity എന്ന ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തെ വൃത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍‌ഹമാണ്. നമ്മളൊത്തുകൂടിയാല്‍ പല നല്ല കാര്യങ്ങളും നടക്കും. ഞാനീ പോസ്റ്റ് എഴുതിയത് കൊണ്ട് ആരെങ്കിലും മാറുമെന്ന പ്രതീക്ഷയില്ല. അല്ലെങ്കില്‍, മഹീന്ദ്ര ഡ്യൂറോയുടെ പരസ്യം കണ്ടിട്ടോ ഇവിടുത്തെ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഷാരൂഖ്‌ ഖാന്റെ ആഹ്വാനം കേട്ടിട്ടോ ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതല്ലേ? അതുകൊണ്ട്, മള്‍‌ട്ടിപ്ലെക്സുകളുടെ പ്ലഷ് ഇടനാഴികളില്‍ “Do not spit” എന്ന് എഴുതിവയ്ക്കേണ്ടി വരുന്നു. നിരത്തുകളിലും പിന്നെ പറ്റുന്നിടത്തൊക്കെയും നമ്മള്‍ നീട്ടിത്തുപ്പുന്നു. ടിബി പടരുന്നു. നാനോയുടെയും ഓഡിയുടെയും വിന്‍‌ഡോഗ്ലാസുകള്‍ താഴ്‌ന്ന് ഒഴിഞ്ഞ കുപ്പികളും പായ്ക്കറ്റുകളും ഇപ്പഴും പുറത്തേയ്ക്ക് എറിയപ്പെടുന്നു. ഓടകള്‍ കുപ്പകൊണ്ട് നിറഞ്ഞ് വെള്ളംകെട്ടിനിന്ന് വഴിയിലൊക്കെ വെള്ളം കേറുമ്പോള്‍, പലതരം പനികള്‍ പടര്‍ന്ന്‌ പിടിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു. കാടൊക്കെ പ്ലാസ്റ്റിക്കാല്‍ നിറച്ചിട്ട്, മരങ്ങളൊക്കെ നശിച്ചിട്ട്, മഴ കുറയുമ്പോള്‍, വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുമ്പോള്‍ വീണ്ടും നമ്മള്‍ സര്‍ക്കാരിനെ പഴിക്കുന്നു.

പലതും നമുക്ക് മാറ്റാനാവില്ല. പ്രകൃതിക്ക് നല്ലതല്ലാത്ത പല കാര്യങ്ങളും നമുക്കിന്ന് ജീവിക്കാന്‍ അത്യാവശ്യമായിക്കഴിഞ്ഞു. എങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തത്തോടുകൂടിയും മിതത്വം പാലിച്ചും ജീവിച്ചാല്‍, അങ്ങനെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുത്താല്‍, അതെല്ലാര്‍ക്കും നല്ലതല്ലേ? So let’s be the change.

Friday, January 22, 2010

ഇവരും അദ്ധ്യാപകര്‍!

ജനുവരി 14 2010

ന്യൂഡെല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്. രണ്ടുമണിക്കൂര്‍ വൈകിയോടുന്നു.

ഉച്ചയായപ്പോള്‍ എറണാകുളത്തെത്തി. തൃശൂര് നിന്ന് കയറിയതാണെന്ന് തോന്നുന്നു, നാലഞ്ച് അദ്ധ്യാപകരും കുറേ പെണ്‍‌കുട്ടികളും. കോഴിക്കോട്ട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. കാലിയായ സീറ്റുകളിലും ബെര്‍‌ത്തുകളിലുമായി എല്ലാരും ഇരിപ്പുറപ്പിച്ചു. എഞ്ചിന്‍ മാറ്റി പിടിപ്പിക്കാന്‍ സൌത്തില്‍ കുറേനേരം വണ്ടി കിടക്കുമല്ലോ. പുരുഷ അദ്ധ്യാപകര്‍ പുറത്തുപോയി എല്ലാര്‍ക്കും ഭക്ഷണവും വെള്ളവും വാങ്ങിക്കൊണ്ടുവന്നു. ചിലര്‍ക്ക് ചോറും ചിലര്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയും.

വല്യ താത്പര്യമില്ലാതെ, എന്നാല്‍ വിശപ്പിന്റെ ആധിക്യം കൊണ്ടാവണം എല്ലാരും വേഗം കഴിച്ചു. നല്ല ചൂട്. വെള്ളക്കുപ്പികള്‍ വേഗം കാലിയായി. അപ്പോഴേയ്ക്കും ട്രെയിന്‍ പോവാന്‍ തുടങ്ങിയിരുന്നു. അതാ ഒഴിഞ്ഞ അലുമിനിയം ഫോയില്‍ ഡബ്ബകളും, പ്ലാസ്റ്റിക് കുപ്പികളും ഒന്നൊന്നായി പുറത്തേയ്ക്ക് പറക്കുന്നു. ജനലരികിലിരുന്ന എന്റെ കണ്ണുകള്‍ അവയെ പിന്തുടര്‍ന്നു. ഇങ്ങനെ പലര്‍ എറിഞ്ഞെറിഞ്ഞ് റെയില്‍‌വേ ലൈന് സമാന്തരമായി ഒരു ‘അവശിഷ്ട’ ലൈനും.

വൈക്കം റോഡ് സ്റ്റേഷന് സമീപം (മൊബൈലില്‍ എടുത്തത്)

ഈ അദ്ധ്യാപകരാണോ പുതുതലമുറയ്ക്ക് മാര്‍‌ഗ്ഗം കാണിച്ചുകൊടുക്കുന്നത്? എങ്കില്‍ എനിക്ക് നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP