Wednesday, November 2, 2011

സ്വപ്നം


മഴവെള്ളം വന്ന് തൊട്ട് വിളിച്ചപ്പോൾ നീണ്ട ഉറക്കം അവൾ മതിയാക്കി. തല നിവർത്ത്, കൈകാലുകൾ നീട്ടി പുറത്തേയ്ക്കൊന്നെത്തിനോക്കി. ഇരുട്ടിനെ പുണർന്ന് കിടന്ന് ശീലിച്ചതുകൊണ്ട് വെളിച്ചം അസഹ്യമായി തോന്നി. പക്ഷെ താ‍ൻ സ്വപ്നങ്ങളിൽ കണ്ട സ്വർഗം ഒരു മൺ‌കട്ട അകലത്തിലെന്ന് കണ്ട് അവൾ കണ്ണടച്ചുകൊണ്ട് പുറത്തുവന്നു.

പതിയെ കണ്ണുതുറന്നു. ഭൂമി! പച്ചപ്പ് നിറഞ്ഞ, നൂറായിരം നിറങ്ങളിലുള്ള പൂക്കളാൽ അലംകൃതമായ മനോഹരമായ സ്ഥലം! ആ ഭൂമിയുടെ ഭംഗിയിൽ ഒരു ഭാഗമാകുവാൻ ഭാഗ്യം കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനി ഞാനും പൂക്കൾ നിറഞ്ഞ്, കാറ്റിൽ ചാഞ്ചാടി, ചിത്രശലഭങ്ങൾക്ക് തേൻ പകർന്ന് … അവൾക്ക് ഓർത്തപ്പോൾ തന്നെ കുളിര് കോരി. നെറുകയിൽ വന്ന് ഉമ്മ വെച്ച മഴത്തുള്ളി മേനിയും കുളിർപ്പിച്ചു.

അവൾ ഉത്സാഹത്തോടെ വളർന്നു. ആവോളം മഴവെള്ളം കുടിച്ച് തളിരിലകൾ വേഗം തഴച്ചു. താഴേയ്ക്ക് പടർന്ന വേരുകൾ മണ്ണിൽ നിന്ന് പകർന്നുകൊടുത്ത പോഷകാഹാരമൊക്കെ കഴിച്ച് അവൾ മൊട്ടിടാൻ തുടങ്ങി. പൂവണിയാനുള്ള വെമ്പലായിരുന്നു പിന്നെ.

“ഈ കാട്ടുചെടിയൊന്നും ഇവിടെ വേണ്ട. വല്ല പാമ്പോ പഴുതാരയോ കേറിയിരുന്നാൽ അറിയില്ല. ഇതെല്ലാം പിഴുത് ആ തെങ്ങിൻ‌ചോട്ടിലേയ്ക്കിട്.”

ഒരു കൈ നീണ്ട് വന്ന് അവളെ പിഴുതെറിയുമ്പോൾ, നിറയെ പൂവുകളുമായി കാറ്റിനോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന സുന്ദരസ്വപ്നത്തെക്കുറിച്ച് അവൾ ഒരു പുൽ‌ച്ചാ‍ടിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

Tuesday, August 9, 2011

വെള്ളച്ചാട്ടത്തിലൂടെ നടന്ന് നടന്ന് ...


Rappelling പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടത്തില്‍ക്കൂടി ചെയ്യുന്നതിതാദ്യം. കുറെ വര്‍‌ഷങ്ങളായുള്ള ആഗ്രഹമായിരുന്നെങ്കിലും നടന്നതിപ്പോഴാണ്.

മുംബൈയുടെയുടെയും പൂണെയുടെയും ഇടയിലുള്ള (ഏകദേശം നടുക്കായി) മനോഹരമായ കര്‍ജത് എന്ന സ്ഥലത്തിനടുത്താണ് വാം‌ഗ്‌നി. ഒരു വെള്ളച്ചാട്ടത്തിന്റെ പെരുമയുള്ള കൊച്ചുഗ്രാമം. ഒരു സബര്‍ബന്‍ സ്റ്റേഷനുമുണ്ട്. മുംബൈ—കര്‍ജത് റൂട്ടിലോടുന്ന ലോക്കല്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തും. സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ നടപ്പുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്. ഓട്ടോയ്ക്കും പോവാം. ഓട്ടോ നിര്‍ത്തുന്നിടത്ത് നിന്ന് 10 മിനിട്ട് നടന്നാല്‍ മതി.



മലകയറ്റത്തില്‍ പ്രമുഖനായ പ്രദീപ് ഖെല്‍‌ക്കറും സംഘവുമാണ് rappelling സംഘടിപ്പിച്ചത്. മുന്‍‌പൊരിക്കല്‍ രത്നഗിരിയില്‍ rappelling ചെയ്തതും പ്രദീപ് സാറിന്റെ കൂടെയായിരുന്നു. രണ്ട് കുട്ടികളുള്‍പ്പടെ117 പേരാണ് rappelling ചെയ്യാനെത്തിയത്. അതുകൊണ്ട് ഞങ്ങളുടെ (Nature Knights ടീമിന്റെ) ഊഴം വരാന്‍ കുറെ സമയമെടുത്തു. ആ സമയം മുതലാക്കി, എല്ലാരും മുകളിലേയ്ക്ക് പോയി വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തു.


മലമുകളില്‍ നിന്ന് ഒഴുകിവരുന്നതുകൊണ്ട്, ചെറിയ വെള്ളച്ചാട്ടങ്ങളും കുഴികളും ധാരാളമുണ്ട്.


ഞാനും ഉണ്ണിയും അരുവിയുടെ ഉറവിടം തേടി മുകളിലേയ്ക്ക് നടന്നു.



ഒരു picnic spot കൂടിയാണ് വാം‌ഗ്‌നി. ധാരാളം ആള്‍ക്കാര്‍ വരുന്നുണ്ട്. നല്ലവണ്ണം ആസ്വദിച്ച ശേഷം കുപ്പയെല്ലാം വലിച്ചെറിഞ്ഞ് എല്ലായിടവും നാശമാക്കി പോവുന്ന വിദ്യാഭ്യാസമുള്ള വിവരദോഷികള്‍!

വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് നല്ല രസമായിരുന്നെങ്കിലും, പാറയും വഴുക്കലും കാരണം സമയം കൂടുതലെടുക്കുന്നെന്ന് കണ്ടപ്പോള്‍ തിരിച്ചു വന്നു. അപ്പോഴാണ്, അരുവിയുടെ ഒരു വശത്ത് ഒരു കാട്ടുപാത കണ്ടത്. അതിലെ വച്ചുപിടിച്ചു. പത്ത് മിനിറ്റ് കൊണ്ട് മുകളിലെത്തി. മുകളില്‍ എന്ന് പറഞ്ഞാല്‍, അരുവിയുടെ ഉറവിടമൊന്നുമല്ല. അത് കണ്ടുപിടിക്കണമെങ്കില്‍, കാട്ടില്‍ക്കൂടി പിന്നെയും ധാരാളം പോണം. കുറച്ചുനേരം അവിടെ അര്‍മാദിച്ച ശേഷം ബാക്കിയുള്ളവരെക്കൂടി വിളിച്ചോണ്ട് വരാമെന്ന് കരുതി താഴേയ്ക്ക് പോയി. അവരെല്ലാം rappelling ചെയ്യാന്‍ അക്ഷമരായി നില്‍ക്കുന്നു. രണ്ട്‌ പേര്‍ മാത്രമേ വരാന്‍ താത്പര്യം കാണിച്ചുള്ളൂ. ഞങ്ങളെടുത്ത ഫോട്ടോകള്‍ പിന്നെ കാണിച്ചുകൊടുത്തപ്പോള്‍ എല്ലാര്‍ക്കും നിരാശയായി.

പാക്ക് ചെയ്ത് കൊണ്ടുപോയ പറാത്തയും തൈരും അകത്താക്കി ഊര്‍ജ്ജോദ്പാദനം നടത്തിയ ശേഷം വീണ്ടും മുകളിലേയ്ക്ക്. ഇത്തവണ കുറേയേറെ നേരം അര്‍മാദിച്ചു.





പിന്നെ, rappelling. Harness കെട്ടി, മുടിയെല്ലാം സ്കാര്‍ഫിലൊതുക്കിക്കെട്ടി, ഹെല്‍മെറ്റും വച്ച് റെഡിയായി. മുടി ഒതുക്കിക്കെട്ടാതെയിരുന്നാല്‍ rappelling ചെയ്യുമ്പോള്‍ അത് മുന്നോട്ട് വന്ന് കയറില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരാള്‍ rappelling ചെയ്ത് ഒപ്പമിറങ്ങിവന്ന് മുടി മുറിച്ചുമാറ്റേണ്ടി വരും. ഈപ്രാവശ്യം ഒരു കുട്ടിക്ക് അങ്ങനെ സംഭവിക്കുകയും ചെയ്തു.




മുന്‍പ് ചെയ്തിട്ടുള്ളതുകൊണ്ടാണോ, ആഴം കുറവായതുകൊണ്ടാണോ (120 feet), പാറയില്‍ അള്ളിപ്പിടിച്ച് താഴേയ്ക്ക് ഊര്‍‌ന്നിറങ്ങാന്‍ പേടി തോന്നിയില്ല. ഒരടിയോളം താഴേയ്ക്കിറങ്ങിയ ശേഷം മാത്രമേ കയറില്‍ പിടിയ്ക്കാന്‍ പാടുള്ളു. അതുവരെ മുകളില്‍ നിന്നുള്ള സപ്പോര്‍ട്ടിലാണ് നിലനില്പ്.



തെന്നുന്ന പാറയില്‍ കാലിന് പിടിത്തം കിട്ടാന്‍ ബുദ്ധിമുട്ടാണ്. മുന്‍‌പ് ചെയ്ത പലരും ഒരു സ്ഥലത്ത് തെന്നി മുട്ടുകുത്തുന്നത് കണ്ടിരുന്നു. വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് പിടിക്കാത്തതുകൊണ്ടാ‍വും എന്റെ ഷൂവിന്റെ സോള്‍ പൊളിഞ്ഞുതുടങ്ങിയിരുന്നു. എങ്കിലു, തെന്നാതെ തന്നെ ചെയ്യാന്‍ പറ്റി.

പകുതി വഴിയെത്തുമ്പോള്‍ പാറ ഉള്ളിലേയ്ക്കാവും (overhang). അവിടെയെത്തുമ്പോള്‍ വെള്ളം ശക്തിയായി തെറിക്കുന്നതുകൊണ്ട് ഒന്നും ശരിക്ക് കാണാനും പറ്റില്ല, പ്രത്യേകിച്ച് എന്നെപ്പോലുള്ള കണ്ണടധാരികള്‍ക്ക്. ആദ്യം വെള്ളച്ചാട്ടത്തിന്റെ ഒത്ത നടുക്കൂടെ ഒരു കയറിട്ടിട്ടുണ്ടായിരുന്നു. പക്ഷേ, മൂര്‍ച്ചയുള്ള പാറയില്‍ ഉരഞ്ഞ് കയര്‍ പൊട്ടാന്‍ തുടങ്ങിയതുകൊണ്ട്, ആ കയര്‍ അഴിച്ചെടുത്തു. ആ കയറില്‍ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.

Overhang –ല്‍ കാല്‍ നേരെ താഴേയ്ക്ക് തൂക്കിയിടണമെന്ന് അറിയാം. പക്ഷെ, പാറയില്‍ നിന്ന് കലെടുത്താല്‍ ദേഹം മൊത്തം വന്ന് പാറയിലിടിക്കും. അതൊഴിവാക്കാനാവില്ല. ഇടിയുടെ ശക്തി എത്ര കുറയ്ക്കാമെന്നാലോചിച്ച്, അവസാനം കാല്‍ താഴേയ്ക്ക് തൂക്കി. വല്യ കുഴപ്പമില്ലാത്ത ഇടിയായിരുന്നു. പിന്നെ താഴെ വരെ കാലുതൊടാതെയുള്ള rappelling.




വളരെ പെട്ടെന്ന് കഴിഞ്ഞു, അതായിരുന്നു നിരാശ. സമയക്കുറവ് കൊണ്ട് രണ്ടാമതൊന്ന് കൂടി ചെയ്യാനുള്ള അവസരം കിട്ടിയില്ല. എങ്കിലും നാലഞ്ചുമണിക്കൂര്‍ വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തതുകൊണ്ട് പൈസാ വസൂല്‍!

Thursday, October 7, 2010

വിധി

കലയോടുള്ള താത്പര്യമോ കലാകാരനോടുള്ള ആരാധനയോ, എന്താന്നറിയില്ല, അവള്‍ക്കവനോട് അടുപ്പം തോന്നി. അത് വളര്‍ന്ന് പരസ്പരമുള്ള പ്രേമമായി. സിനിമാലോകമായിരുന്നു അവന്റെ സ്വപ്നം. നല്ല സിനിമകളെടുക്കുന്ന സംവിധായകന്‍ എന്ന പേര്‍ നേടാനുള്ള പരിശ്രമത്തിനിടയിലും അവളെ ഒപ്പം കൂട്ടാന്‍ അവനാഗ്രഹിച്ചു.



അച്ഛനില്ലാത്ത വീട്ടില്‍ അവളുടെ മൂത്ത ആങ്ങളയ്ക്കാണ് തീരുമാനമെടുക്കാനുള്ള അധികാ‍രം. കലാകാരന്മാരെ പുച്ഛമായിരുന്നു, ആങ്ങളയ്ക്ക്. പ്രത്യേകിച്ച് സിനിമാക്കാരെ. കല്യാണമാലോചിച്ച് വന്ന അവനെ അപമാനിച്ചുവിട്ടു അയാള്‍. അവള്‍ക്ക് താക്കീതും നല്‍കി. ആങ്ങളെയെ എതിര്‍ക്കാന്‍ കഴിയാതെ അവള്‍ അയാള്‍ കൊണ്ടുവന്ന ആലോചനകളിലൊന്നിന് സമ്മതം നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസം. നല്ല ജോലി. വല്യ കുടുംബം.



ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒന്നുകൂടി മനസ്സിലാക്കി. ഭര്‍ത്താവും ഒരു കലാകാരനാണ്. സിനിമയില്‍ അഭിനയിക്കണമെന്നത് അയാളുടെ കലശലാ‍യ മോഹമാണ്. അതിനുവേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ട്. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡിഗ്രികള്‍ കരസ്ഥമാക്കിയെങ്കിലും അഭിനയമായിരുന്നു അയാളുടെ അഭിനിവേശം. അവള്‍ ഉള്ളില്‍ ചിരിച്ചു.



അയാള്‍ ചെറിയ ചെറിയ, ആരും ശ്രദ്ധിക്കാത്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ, ഒരു ഭേദപ്പെട്ട വേഷം കിട്ടി. ആഹ്ലാദത്തിമര്‍പ്പിലായി അയാള്‍. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ ജോലി രാജിവച്ച് മുഴുവന്‍ സമയവും അഭിനയത്തിനാ‍യി നീക്കിവയ്ക്കണം എന്നൊക്കെ പറയാന്‍ തുടങ്ങി. അവള്‍ അതിനെ പിന്തുണച്ചു.



പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങിന് ഭര്‍ത്താവ് പോയപ്പോള്‍, അവള്‍ ആങ്ങളയെ വിളിച്ചു വിവരം പറഞ്ഞു. എന്നിട്ട് ചോദിച്ചു, “എന്റെ ഭര്‍ത്താവ് നിനിമാക്കാരനാവാന്‍ പോവാ. താലി പൊട്ടിച്ചെറിഞ്ഞ് ഞാന്‍ പോരട്ടേ?”



ആങ്ങള അന്തംവിട്ട് നിന്നപ്പോള്‍ അവള്‍ ഫോണ്‍ വെച്ചിട്ട് പൊട്ടിച്ചിരിച്ചു.

Friday, July 16, 2010

എന്റെ കടുവാന്വേഷണയാത്രകള്‍ - 2: പെഞ്ച്


കുറേനാളുകള്‍ക്ക് മുന്‍പാണ് എന്റെ ആദ്യത്തെ
കടുവാന്വേഷണയാത്രകള്‍ (കോര്‍ബറ്റ്)
എഴുതിയത്. മടിക്കും തിരക്കിനുമൊക്കെ ഒരു തത്കാലവിരാമമിട്ടുകൊണ്ട് ഇതാ അടുത്ത ഭാഗം.

മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടിട്ട് ഞാന്‍ പെഞ്ചില്‍ കടുവയെ കണ്ടു എന്ന് തെറ്റിദ്ധരിക്കേണ്ട. അത് പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ കണ്ട കടുവകളുടെ ചിത്രമാണ്. രണ്ടുവര്‍ഷം മുന്‍പ് ഒരു മൂകാംബിക-കുടജാദ്രി സന്‍(ദര്‍ശന)ത്തിന് ശേഷം മാംഗ്ലൂരില്‍ ഒന്ന് ചുറ്റി. മാംഗ്ലൂര്‍ ടൂറിസ്റ്റ് ഗൈഡ് വാങ്ങി നാലഞ്ച് മണിക്കൂറുകള്‍ കൊണ്ട് കാണാന്‍ പറ്റിയ സ്ഥലങ്ങളിലൊക്കെ പോയി. അങ്ങനെയാണ് പിലിക്കുളയിലെത്തിയത്. തടവിലാണെങ്കിലും ഇത്ര ആഹ്ലാദത്തിമിര്‍‌പ്പോടെ ഓടിക്കളിക്കുന്ന കടുവകളെ ആദ്യമായാണ് കാണുന്നത്. നാലെണ്ണം – രണ്ട് ജോടികള്‍. ഒരു ജോടി കരയിലും മറ്റേത് വെള്ളത്തിലും. അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. എങ്കിലും തടവിലായതിനാല്‍ ഈ യാത്രയില്‍ കടുവയെ കണ്ടതായി കണക്കാക്കുന്നില്ല. കാ‍ട്ടില്‍ സ്വൈരവിഹാരം നടത്തുന്നവയെ കണ്ടാലേ തൃപ്തിയാവൂ.


പിന്നത്തെ കടുവാന്വേഷണയാത്ര
ദാണ്ടേലിയിലേയ്ക്കായിരുന്നു. ആ യാത്രയിലും കടുവയെ കണ്ടില്ല. ദാണ്ടേലിയില്‍ പോയത് കടുവയെ മാത്രം ലക്ഷ്യം വച്ചിട്ടല്ലായിരുന്നതുകൊണ്ട് അതിനെ ശുദ്ധമായ കടുവാന്വേഷണയാത്രകളില്‍ പെടുത്തില്ല.

2009 ഫെബ്രുവരിയിലാണ് പെഞ്ച് കടുവാസങ്കേതത്തില്‍ പോയത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായാണ് പെഞ്ച്. 10 ശതമാനം മാത്രമേ മഹാരാഷ്ട്രയിലുള്ളൂ. നാഗ്‌പൂരില്‍ നിന്ന് എകദേശം 70 കിലോമീറ്റര്‍ ദൂരമൂണ്ട് മഹാരാഷ്ട്രയിലുള്ള പെഞ്ച് ഗേറ്റിലേയ്ക്ക്. നാഗ്‌പൂര്‍-ജബല്‍‌പൂര്‍ റോഡിലാണ് ഇത്. അവിടുന്ന്‍ ഏകദേശം 12 കിലോമീറ്റര്‍ പോയാല്‍ മദ്ധ്യപ്രദേശ് ഗേറ്റിലെത്താം.


പെഞ്ചിനൊരു പെരുമയുണ്ട്. ഈ കാടുകളായിരുന്നു മൌഗ്ലിയുടെയും, ബാലുവിന്റെയും, ബഗീരയുടെയും, ഷേര്‍ഖാന്റെയുമൊക്കെ നാട്. റുഡ്യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക് എന്ന പുസ്തകം പെഞ്ച്, മദ്ധ്യപ്രദേശിലെ തന്നെ കന്‌ഹ കാടുകള്‍ ആസ്പദമാക്കിയാണ് എഴുതിയതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ, മദ്ധ്യപ്രദേശ് സൈഡില്‍ Mougly's Den, Kipling Country എന്നൊക്കെയാണ് റിസോര്‍‌ട്ടുകളുടെ പേര്. അവിടെ ധാരാളം റിസോര്‍‌ട്ടുകളുണ്ട്. മഹാരാഷ്ട്ര സൈഡില്‍ MTDC മാത്രം, അതും MTDC നേരിട്ട് നടത്തുന്നതല്ല. അവിടെയാണ് ഞങ്ങള്‍ ക്യാമ്പ് സെറ്റപ്പ് ചെയ്തത്.


ആദ്യം ഏഴ് പേരാണ് പോവാന്‍ പരിപാടിയിട്ടത്. എന്നാല്‍ പോകുന്ന ദിവസം ഓഫീസിലെ തിരക്ക് കാരണം ഒരാള്‍ക്ക് വരാന്‍ പറ്റിയില്ല. വേറൊരാള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അങ്ങനെ ഞങ്ങള്‍ അഞ്ച് പേര്‍ രാവിലെ നാഗ്‌പൂരിലെത്തി. അവിടുന്ന് മൂന്ന് ദിവസത്തേയ്ക്ക് വാഹനം ബുക്ക് ചെയ്തിരുന്നു. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ പറ്റില്ല. വല്ലപ്പോഴുമുള്ള സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍‌ട്ട് ബസുകളെ വിശ്വസിച്ച് നിന്നാല്‍ ഞങ്ങളുടെ റ്റൈറ്റ് ഷെഡ്യൂള്‍ തെറ്റും. തന്നേമല്ല, മെയില്‍ റോഡില്‍ നിന്ന് ഏഴെട്ട് കിലോമീറ്റര്‍ ഉള്ളിലാണ് റിസോര്‍ട്ടും റിസേര്‍വിന്റെ ഗേറ്റും. പിന്നെ, മദ്ധ്യപ്രദേശിലും പോണമല്ലോ.


നാഗ്‌പൂര്‍ ഹല്‍ദിറാമില്‍ പോയി മസാലദോശയൊക്കെ കഴിച്ച് പെഞ്ചിലേയ്ക്ക് വച്ച് പിടിച്ചു. ഉച്ചഭക്ഷണസമയത്ത് തന്നെ റിസോര്‍ട്ടിലെത്തി. മുറികള്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ്‌ തന്നെ സഫാരിക്കുള്ള ജിപ്സി ബുക്ക് ചെയ്തു. ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളൊന്നുമില്ല. താമസിക്കുന്ന റിസോര്‍‌ട്ടുകള്‍ വഴിയേ സഫാരിക്ക് ബുക്ക് ചെയ്യാന്‍ പറ്റൂ. നമ്മുടെ സ്വന്തം വണ്ടികളും കാട്ടിനുള്ളില്‍ വിടും. തുറന്ന ജിപ്സിയില്‍ പോകുന്ന സുഖം അടച്ചുമൂടിയ ഖ്വാളിസില്‍ പോയാല്‍ കിട്ടുമോ? രണ്ടായാലും ഒരു ഫോറസ്റ്റ് ഗൈഡിനെ കൂടെ കൊണ്ടുപോകണം. ഗേറ്റില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗൈഡിനെ തരും.



മൂന്ന് മൂന്നരയോടെ സഫാരി തുടങ്ങി. കടുവയെ തേടിയിറങ്ങിയ ഞങ്ങളുടെ മുന്നില്‍ മാന്‍, മയില്‍, ചെന്നായ്, പന്നി, കാട്ടുപോത്ത്, കുറേ പക്ഷികള്‍ ഇവയൊക്കെ വന്നുപെട്ടു. ഫെബ്രുവരിയായതുകൊണ്ട് കാട്ടില്‍ പച്ചപ്പ് നന്നെ കുറവായിരുന്നു.



കണ്ടാ നാട്ടുപോത്താന്നേ തോന്നൂ. അതും സോക്സൊക്കെയിട്ടിട്ട്. പക്ഷെ, കാട്ടുപോത്ത് തന്നെ. ഫെയര്‍ & ലവ്‌ലി തേച്ച് കാണും.

നിശ്ചിതസഥലങ്ങളിലല്ലാതെ റിസേര്‍വിലെവിടെയും ഇറങ്ങാന്‍ അനുവാദമില്ലാത്തതാണ്. ജിപ്സിടെ ടയര്‍ പഞ്ചറായതുകൊണ്ട് ഞങ്ങള്‍ക്കിറങ്ങാന്‍ പറ്റി.






ഉണക്കപ്പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞുകടുവയെങ്കിലും ഉണ്ടായിരിക്കും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ മൂന്ന് മണിക്കൂറോളം കാട്ടില്‍ ചുറ്റി. നിരാശയോടെ, എന്നാല്‍ ഇനീം രണ്ട് സഫാരികളും കൂടി ബാക്കിയുണ്ടെന്ന സമാധാനിച്ച് തിരികെ റിസോര്‍‌ട്ടിലെത്തി.


തലേന്ന് ട്രെയിന്‍ മിസ്സായ വിപിന്‍ അന്ന് രാത്രി തന്നെ മുംബൈയില്‍ നിന്ന് പുറപ്പെട്ടിരുന്നു. പല പാസഞ്ചര്‍ ട്രെയിനുകളും മാറിക്കയറി വൈകുന്നേരത്തോടെ നാഗ്‌പൂരിലെത്തി. വിപിന് വേണ്ടി ഞങ്ങള്‍ ഖ്വാളിസ് ബുക്ക് ചെയ്ത അതേ ഏജന്‍സി വഴി ഒരു കാറ് ബുക്ക് ചെയ്തിരുന്നു. അങ്ങനെ ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്ത് വന്ന വിപിന് ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് കടുവയെക്കാണാം എന്നുറപ്പിച്ച് ഞങ്ങള്‍ അന്നത്തെ ദിവസത്തിനോട് ബൈ പറഞ്ഞു. വെളുപ്പിന് മദ്ധ്യപ്രദേശില്‍ പോവണ്ടതല്ലേ?


മദ്ധ്യപ്രദേശിലെ പെഞ്ചില്‍ ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളുണ്ട്. അവിടെയുള്ള റിസോര്‍‌ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി അതെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് MTDCയുടെ മാനേജര്‍ പറഞ്ഞു. അവിടെ മറ്റ് വാഹനങ്ങള്‍ പ്രവേശിപ്പിക്കുകയുമില്ല. ആറരയ്ക്ക് സഫാരി തുടങ്ങും. അതിന് മുന്‍‌പേ അവിടെയെത്തി ജിപ്സി തരപ്പെടുത്താന്‍ വളരെ നേരത്തെ എണീറ്റ് കുളിയൊന്നും പാസാക്കാതെ ഇറങ്ങി. സ്വെറ്ററും മങ്കി ക്യാപ്പുമൊക്കെ ഇട്ടിട്ടും നല്ല തണുപ്പ്. ഭാഗ്യത്തിന് ജിപ്സി കിട്ടി. ചായയും.



അടുത്ത മൂന്ന് മണിക്കൂറുകളും കടുവയെത്തേടി അലഞ്ഞു. എവിടെ? ഒരു രക്ഷയുമില്ല. മാനുകളെയും മയിലുകളെയും കണ്ട് ബോറടിച്ചു. പലതരം പക്ഷികളെ (മഹാരാഷ്ട്ര സൈഡില്‍ കണ്ടതിലധികം) കണ്ടതാണ് ഒരാശ്വാസം. ഇവിടുത്തെ വനംവകുപ്പിന് കുറേക്കൂടി കാര്യക്ഷമതയുള്ളതായി തോന്നി.



എല്ലാരും നോക്കുന്നത് കണ്ടാ കടുവയെ കണ്ടപോലുണ്ട്. ചുമ്മാ!

കടുവ മാന്തിയതാന്നാ ഗൈഡ് പറഞ്ഞത്. ഇതൊക്കെ കാണാനേ വിധിയുള്ളോ?

കൊള്ളാല്ലേ വനസുന്ദരി. രാത്രീല്‍ തിളങ്ങും. അതുകൊണ്ട് ഗോസ്റ്റ് ട്രീ എന്നും പേരുണ്ട്.







അല്പം വിശ്രമം

ഗേറ്റിനടുത്ത് സുവനീറൊക്കെ കിട്ടുന്ന ഒരു കടയുണ്ട്. മഹാരാഷ്ട്ര സൈഡില്‍ ഇതൊന്നുമില്ല.


ചെറിയ ഷോപ്പിങ്ങും ചെറിയ തോതില്‍ പ്രാതലും കഴിഞ്ഞിട്ട്, കടുവയെ കാണാന്‍ ഇനീം ഒരു സഫാരി കൂടിയുണ്ടെന്ന് സമാധാനിച്ച് തിരിച്ചുപോന്നു.


ഊണും ഒരു ചെറിയ മയക്കവും കഴിഞ്ഞ് അടുത്ത സഫാ‍രി. എന്താ കാര്യം? ഞങ്ങള്‍ വരുന്നതറിഞ്ഞ് കടുവകളെല്ലാം മുങ്ങിയപോലുണ്ട്.


വരണ്ടുകിടക്കുന്ന പെഞ്ച് നദി

വെള്ളമൊഴുകി പാറകളെല്ലാം ഡിസൈനര്‍ പാറകളായി



അങ്ങനെ അതും നിരാശയില്‍ തന്നെ അവസാനിച്ചു. കടുവയെ കാണണമെങ്കില്‍ ഭാഗ്യം വേണം. അതിനുള്ള സമയമായില്ല എന്നൊക്കെ പരസ്പരം സമാധാനിപ്പിച്ചു.


ചെക്കൌട്ടിന് മുന്‍പൊരു ഗ്രൂപ്പ് ഫോട്ടോ

Pench MTDC

വൈകുന്നേരമാണ് നാഗ്‌പൂരില്‍ നിന്ന് ട്രെയിന്‍. ശിവരാത്രിയായതുകൊണ്ട് അന്ന് സഫാരിയില്ല. പിന്നെന്ത് ചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ ക്വാളിസിന്റെ ഡ്രൈവറുടെ സുഹൃത്ത് ഞങ്ങളെ ഓറഞ്ച് തോട്ടത്തില്‍ കൊണ്ടുപോവാം എന്ന് പറഞ്ഞു. നാഗ്‌പൂരിന് Orange Country എന്നും പേരുണ്ട്. റൂമില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെ ഓറഞ്ച് തോട്ടങ്ങള്‍ കണ്ടപ്പോഴേ ആഗ്രഹം തോന്നിയതാണ്.



ഞാനും ഉണ്ണിയും ഓറഞ്ച് തോട്ടത്തില്‍ ഒരു യുഗ്മഗാനം പാടാന്‍ ശ്രമിക്കുന്നു

ഒരെണ്ണം മുഴുവനോടെ വിഴുങ്ങിയാലോ?


ഓറഞ്ച് പറിക്കുന്നിടത്ത് ചെന്നാല്‍ ഓറഞ്ച് പറിക്കാതെ പോരുന്നതെങ്ങനെ?


ഓറഞ്ച് ഷെഡ്

നൂറോളം ഓറഞ്ചുകള്‍ ഇരുനൂറ് രൂപയ്ക്ക് വാങ്ങി. നല്ല മധുരമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്രാന്തം കാണിച്ച് വലിച്ചുവാരി തിന്നതുകൊണ്ട് അത്താഴം ഓറഞ്ചില്‍ ഒതുക്കി.


കടലപ്പാടം

തിരിച്ച് പോകുന്ന വഴിക്ക് ഇത്തിരി വഴിമാറി രാംടെക്ക് എന്ന രാമക്ഷേത്രവും സന്ദര്‍ശിച്ചു.



ഇവിടുത്തെ കാടുകളില്‍ വനവാസകാലത്ത് ശ്രീരാമനും മറ്റും താമസിച്ചിരുന്നുവെന്നും അഗസ്ത്യമുനി തപസ്സിരുന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇപ്പോ കാടൊന്നുമില്ല.


ഈ ചുറ്റലെല്ലാം കഴിഞ്ഞപ്പോള്‍, ചൂടും വിശപ്പും കൊണ്ട് ആകെ ക്ഷീണിച്ചു. നാഗ്‌പൂരിലേയ്ക്ക് ബാക്കിയുള്ള 50 കിലോമീറ്റര്‍ യാത്രയില്‍ എല്ലാരും ഉറക്കമായിരുന്നു. നാഗ്‌പൂരിലെത്തി വളരെ വിശാലമായി ഉച്ചഭക്ഷണം കഴിച്ച്, ഹല്‍‌ദിറാമില്‍ പോയി കുറേ സ്വീറ്റ്സും, പ്രത്യേകിച്ച് ഓറഞ്ച് ബര്‍ഫി, വാങ്ങി കൃത്യസമയത്ത് തന്നെ സ്റ്റേഷനിലെത്തി.


കടുവയെക്കാ‍ണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും മറക്കാന്‍ പറ്റാത്ത മറ്റൊരു യാത്ര കൂടി.

ഈ പോസ്റ്റില്‍ ഫോട്ടോകളുടെ അതിപ്രസരമാണെന്നറിയാമെങ്കിലും, കൂടുതല്‍ ഫോട്ടോ കാണണമെന്നുള്ളവര്‍ക്ക് ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും പോകാവുന്നതാണ്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP